Wednesday, August 29, 2007

കല

ഞാനൊന്ന്വറിഞ്ഞില്ലപ്പാ
കാവുമ്പായീല്‍ വെടിപൊട്ട്യതും
ഏട്ടന്‍
പത്തായത്തില്ക്കേറി ഒളിച്ചതും.

‘ജമ്മിത്തം തൊലയട്ടെ’
ഒച്ചയും ഉരുളങ്കല്ലും
ഓടുപൊട്ടിച്ച്
അകത്തുവീണതുമാത്രം
അറിഞ്ഞു.

ജമ്മിത്തം തൊലഞ്ഞു.
പണിയെടുക്കാനറിയാതെ
പറമ്പുവിറ്റുതിന്ന്
ജമ്മിയും തൊലഞ്ഞു.

കാലംകൊറേ കയിഞ്ഞു.

ഞാനൊന്ന്വറിഞ്ഞില്ലപ്പാ
നട്ടപ്പാതിരക്കുള്ള
കട്ടങ്കാപ്പിയും
മോന്‍
കാട്ടില്‍പ്പോയി ഒളിച്ചതും.

‘കമ്മൂണിസം അറബിക്കടലില്‍’
ഒച്ചയും ഉരുളങ്കല്ലും
ഓടുപൊട്ടിച്ച്
അകത്തുവീണതുമാത്രം
അറിഞ്ഞു.

കഥ തീര്‍ന്നപ്പോള്‍
ഉമ്മവച്ചു,ഞാന്‍
അമ്മമ്മയുടെ നെറ്റിയിലെ
ഇടത്തേയും വലത്തേയും
മുറിവുണങ്ങിയ കലകളില്‍.
------------------------------------
ഇതിലേക്കുള്ള കമന്റുകള്‍ ഇവിടെ ഇടുക

Saturday, August 18, 2007

ആള്‍ദൈവത്തിന്റെ അമ്മ

‘ഉസ്കൂളില്‍ പോയാല്‍
പാലും റവേങ്കിലും കിട്ടൂല്ലേടാ?’

എന്നിട്ടും പോയില്ല.

എങ്കിലും ദിവസോം
നാലോ അഞ്ചോ ഉറുപ്പ്യ കൊണ്ടുത്തരും.
‘നീ എന്നാലും കുട്ടിയല്ലേ
നെഞ്ചുംകൂട് കൂര്‍ത്തുപോകും’

എന്നിട്ടും നിര്‍ത്തിയില്ല
കല്ലുകൊത്ത്.

കാലമെത്രയായി.
എന്നിട്ടും തീര്‍ന്നില്ലല്ലോ
കടവും
കടയിലെ പറ്റും.

കര്‍ക്കിടകത്തില്‍
കല്‍പ്പണികഴിഞ്ഞു വന്ന്
കുളിക്കുമ്പോള്‍
ഒരു വിറയല്‍.
അത്രമാത്രം..

തിന്നുന്നത് തുളസിയില.
തൊട്ടുതലയില്‍ വെക്കുന്നത്
താന്‍ കൊത്തിയ ചെങ്കല്ല്.
ഉറയുന്നത് നട്ടുച്ചക്ക്.
ഉടുക്കുന്നത് കോണകം.
അത്രമാത്രം...

'പിരാന്താണ്.
ചന്തൂട്ടിവൈശറോട് പറഞ്ഞ്
നെല്ലിക്ക തളം വെക്കണം’എന്ന്
നാണിപ്പെണ്ണ്,
കൂടെ
നാട്ടുകാര്‍ ‍.

കയ്യിലുള്ളത് വൈശര്‍ക്കുകൊടുത്താ
കഞ്ഞിയെങ്ങനെ കുടിക്കും?
കാട് വയക്കാനും മൂരാനും പോയാ
കൂലി അത്ര്യെല്ലാം കിട്ട്വോ?

‘സൂക്കേടല്ലാ ഓന്
സാമി കൂട്യതാ’ എന്ന്
സങ്കടത്തോടെ അമ്മ.

സാമിയെക്കാണാന്‍
ആള്‍ക്കാരെത്തി.
‘സാമിയെക്കാണാന്‍’എന്ന്
കുഞ്ഞിക്കേളു
കീര്‍ത്തനമെഴുതി.
കൈ നിറയെ കാശെത്തി.
നാണിപ്പെണ്ണ് തിരിച്ചെത്തി.

സഖാക്കള്‍ പിരിവിനെത്തി,
അവരുടെ ഭാര്യമാര്‍ ഭജനക്കെത്തി.

'കാശുണ്ടല്ലോ വേണ്ടുവോളം.
ചന്തൂട്ടിവൈശറോട് പറഞ്ഞ്
നെല്ലിക്ക തളം വെക്കണം’എന്ന്
അമ്മ.

‘സൂക്കേടല്ലാ, ഓര്‍ക്ക് സാമി കൂട്യതാ’എന്ന്
നാണിപ്പെണ്ണ്
കൂടെ
നാട്ടുകാര്‍ ‍......