Wednesday, March 31, 2010

കവിതയാണ് താരം-1

"I would like to thank my parents; they gave me the biggest gift POVERTY, and I want to thank them for the rest of my life" -Roberto Benigni (ഓസ്കാര്‍ അവാര്‍ഡ് സ്വീകരിച്ചുകൊണ്ട് 1999 ല്‍ ചെയ്ത പ്രസംഗത്തില്‍ നിന്ന്)


ഉദയനാണ് താരമെന്ന സിനിമയില്‍ സരോജ് കുമാര്‍ അനുനാസികാധിക്യത്തോടെ നല്‍കുന്ന ടെലിവിഷന്‍ അഭിമുഖത്തെ പലപ്പോഴും ഓര്‍മ്മിപ്പിച്ചുവെങ്കിലും, എസ്. ജോസഫ് തന്റെ ധാരണകളെ അതേപടി പകര്‍ത്തിവെക്കുന്നതില്‍ സത്യസന്ധത കാട്ടിയെന്നതാണ് മാതൃഭൂമിയില്‍ വന്ന ‘എന്റെ കാവ്യജീവിതം’ എന്ന ലേഖനത്തിന്റെ ഒരു മേന്മ (മാതൃഭൂമി ആഴ്ചപ്പതിപ്പ്, മാര്‍ച്ച് 21-27). തന്റെ മനസ്സില്‍ വേരൂന്നിയ ചില നിലപാടുകളെ ഗൂഢമായി താലോലിക്കാനോ ചെറിയ സൌഹൃദവൃത്തത്തിനകത്ത് പരദൂഷണമായൊതുക്കാനോ ശ്രമിക്കാതെ പരസ്യമായി തുറന്നുപറഞ്ഞതുകൊണ്ടാണ് ‘ജോസഫേ,നിന്റേത് തെറ്റിദ്ധാരണയാണ്’ എന്ന് ജോസഫിനോട് പറയാന്‍ പി.രാമന് സാധിച്ചത് (മാതൃഭൂമി ആഴ്ചപ്പതിപ്പ്, ഏപ്രില്‍ 4-10) . രാമനോടുതന്നെ രഹസ്യമായി ഈ വക വ്യക്തിപരമായ കാര്യങ്ങള്‍ പങ്കുവെച്ച് തിരുത്തുകയും, കവിതയെക്കുറിച്ചുമാത്രം പൊതുജനങ്ങളോട് സംസാരിക്കുകയും ചെയ്യുകയായിരുന്നു ഏറ്റവും അഭികാമ്യം. ജനസാമാന്യത്തിന് കവിതയെക്കാള്‍ കവിയുടെ വ്യക്തിജീവിതത്തിലും ദൌര്‍ബല്യങ്ങളിലുമൊക്കെയാണ് വലിയ താത്പര്യമെന്ന് കരുതിയതുകൊണ്ടോ, അങ്ങനെയെങ്കിലും ആള്‍ക്കാര്‍ കവിതയെപ്പറ്റി ചര്‍ച്ചനടത്തുകയും ചിന്തിക്കുകയും ചെയ്യുന്നുവെങ്കില്‍ചെയ്യട്ടെയെന്ന് വിചാരിച്ചോ ആവാം ജോസഫ് ഇങ്ങനെയൊരു സാഹസത്തിന് മുതിര്‍ന്നത്. ‘ആര്‍ക്കും കവിതയെഴുതാം’ എന്ന വലിയ സത്യം തിരിച്ചറിയുന്ന ജോസഫ്, പക്ഷേ ആരുടെ കവിതയെയും ആര്‍ക്കും ഇഷ്ടപ്പെടുകയോ ഇഷ്ടപ്പെടാതിരിക്കുകയോ ചെയ്യാം എന്ന ലളിതമായ വസ്തുത മനസ്സിലാക്കുന്നതില്‍ പരാജയപ്പെട്ടു.

പല കലാകാരന്മാരുടെയും അസ്വസ്ഥതകള്‍ക്ക് കാരണം തങ്ങളുടെ സൃഷ്ടിയെ താന്‍ വിചാരിക്കുന്ന ഒന്നോ രണ്ടോ പേര്‍ തിരസ്കരിച്ചു എന്നതായതുകൊണ്ടാണ്, എത്രയേറെ അംഗീകാരവും അഭിനന്ദനവും മറ്റനേകം പേരില്‍ നിന്ന് കിട്ടിയിട്ടുണ്ടെങ്കില്‍ത്തന്നെയും അതൊന്നും അവര്‍ക്ക് ഒട്ടും തന്നെ ആശ്വാസമേകാത്തത്. കല്യാണം കഴിഞ്ഞ് കുട്ടികളും, അവരുടെ കല്യാണം കഴിഞ്ഞ് അവര്‍ക്കും കുട്ടികള്‍ ഉണ്ടായ ശേഷവും ആള്‍ക്കാര്‍ ആദ്യത്തെ പ്രണയ പരാജയത്തെക്കുറിച്ചോര്‍ത്ത് വ്യാകുലപ്പെടുന്നതുപോലുള്ള ഒരു മാനസികാവസ്ഥയാണിത്. ഇത് മനസ്സിലാക്കാം പക്ഷെ കവിതയെപ്പറ്റി പറയുന്നതിനിടയില്‍ കവിയുടെ ജാതിയും ജാതകവും നോക്കുന്നിടത്താണ് പ്രശ്നം ആരംഭിക്കുന്നത്.

കുറ്റാലത്തുപോയി കവിയാകുന്നത്, പൊന്നാനിയില്‍ പോയി സുന്നത്ത് ചെയ്യുന്നതു പോലെയുള്ള ഒരു ഏര്‍പ്പാടാണെന്നും, ജയമോഹന്‍ ആണ് സാധാരണമനുഷ്യരെ കവിയാക്കുന്ന ഒസ്സാനെന്നുമാണ് പലരും ധരിച്ചുവെച്ചിരിക്കുന്നതെന്നു തോന്നുന്നു. അന്‍വര്‍ അലിയുടെയും ഗോപീകൃഷ്ണന്റെയും ടോണിയുടെയും പി.പി.രാമചന്ദ്രന്റെയുമൊക്കെ കവിതകള്‍ ഇഷ്ടമല്ലെന്ന് സി.ആര്‍ പരമേശ്വരന്‍ പറഞ്ഞാല്‍ , അവര്‍ പരമേശ്വരനൊഴിച്ച് ബാക്കിയുള്ളവര്‍ക്ക് കവികളല്ലാതാകുമോ? ആറ്റൂര്‍ രവിവര്‍മ്മയും, ആറ്റൂരില്‍ നിന്ന് വഴികിട്ടുമെന്ന് ജോസഫ് പറയുന്ന രാമനും, വഴികിട്ടില്ലെന്ന് ജോസഫ് തന്നെ പറയുന്ന ജോസഫും എന്റെ കവിതകള്‍ കൊള്ളാമെന്ന് പറഞ്ഞെന്നു കരുതി ഞാനിനി എന്നില്‍ നിന്നും ഇവരിലേക്കെല്ലാം പൊതുവായി നീളുന്ന കവിതയുടേതല്ലാത്ത വഴിയന്വേഷിച്ച് തലപെരുപ്പിക്കണോ?

ആര്‍ക്കും കവിയാകാം, എന്തും കവിതയാകാം എന്നതരത്തില്‍ മലയാള കവിതയെ സംബന്ധിച്ചിടത്തോളം ഏറ്റവും പുരോഗമനപരമായ ഒരു ചിന്തയും,നിന്റെ കവിത ഒരു മണ്ണിനും പുണ്ണാക്കിനും കൊള്ളില്ല’ എന്ന് വേണമെങ്കില്‍ അനോണിമിറ്റിയുടെ മറയുപയോഗിച്ചുപോലും അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യം തരുന്ന ബ്ലോഗുകളും നിലവിലുള്ള ഈ കാലത്ത്, ഇന്നയാള്‍ തന്റെ കവിത മോശമെന്നു പറഞ്ഞുവെന്ന്‍ ചൊല്ലി സങ്കടപ്പെടുന്നതിലുള്ള വിഡ്ഢിത്തമോര്‍ത്ത് ഒരു നിമിഷം കണ്ണടച്ചുപിടിക്കുന്നതായിരിക്കും, ചിലപ്പോള്‍ അസംതൃപ്തിയില്‍ നിന്നു കരകയറാന്‍ കവികള്‍ക്ക് അനുവര്‍ത്തിക്കാവുന്ന ഏകമാര്‍ഗം.

25 comments:

laloo said...

അച്ഛനെ ‘പപ്പാ’ എന്നു വിളിക്കണം എന്ന എന്റെ ആദ്യത്തെ ആഗ്രഹം............
:)
ശശിതരൂർ ഒരിക്കൽ ട്വീറ്റ് ചെയ്തത്‌ ഒ​‍ാർമ വരുന്നു
choose parents wisely

മൈലാഞ്ചി said...

കവിതയെക്കുറിച്ചോ കവികളെക്കുറിച്ചോ പറയാന്‍ മാത്രം വിവരം ഇല്ല.. എന്നാലും ചിലപ്പോ കവിതകള്‍ വായിച്ചുപോകും എന്ന ദോഷം ഉണ്ട്.. അതും മിക്കവാറും കൂട്ടുകാര്‍ ആരെങ്കിലും നല്ലതെന്ന് പറഞ്ഞവ.. അതില്‍ എന്റെ ഇഷ്ടവും അനിഷ്ടവും തീരുമാനിക്കും എന്നതില്‍ ഒതുങ്ങുന്നു കവിതാസ്വാദനം...

ആര്‍ക്കും കവിതയെഴുതാമെന്നതു പോലെതന്നെയാണ് ആരുടെ കവിതകളും ഇഷ്ടമല്ലെന്ന് പറയാന്‍ ആര്‍ക്കും കഴിയും എന്നതും..കവിത മാത്രമല്ല..ഏതു കലയ്ക്കും ഇത് ബാധമാണ്...ഇത് സാധാരണക്കാര്‍ തിരിച്ചറിയുന്ന അത്ര പോലും വലിയ കവികളും കലാകാരന്മാരും തിരിച്ചറിയുന്നില്ല എന്നത് ദുരന്തം...

പോസ്റ്റ് കൊള്ളാം ..പക്ഷേ, കാപ്ഷന്‍ ഗംഭീരം.
അച്ഛനെ ‘പപ്പാ’ എന്നു വിളിക്കണം എന്ന എന്റെ ആദ്യത്തെ ആഗ്രഹം,വര്‍ഷങ്ങള്‍ക്കു മുമ്പേ അമ്മമ്മ അച്ഛന് പപ്പനെന്നു പേരിട്ടതു കാരണം നടന്നില്ല.അങ്ങനെ പൂവണിയാത്ത എത്രയെത്ര മോഹങ്ങള്‍!!!!
ഈ സൈസ് മോഹങ്ങള്‍ ഉണ്ടെങ്കില്‍ ഇനിയും പോരട്ടെ... :)

അനിലൻ said...

കുറ്റാലത്തോ ഗോകര്‍ണത്തോ എവിടെയോ, ജയമോഹന്റെ ക്യാമ്പില്‍ മലയാളത്തിലെ പല പുലികളുമിരിക്കുമ്പോള്‍ വൈലോപ്പിള്ളിക്കവിതയെ ജയമോഹന്‍ വളരെ മോശമായി പരാമര്‍ശിച്ചെന്നും ഓ! വൈലോപ്പിള്ളിയെപ്പറഞ്ഞതിനു ഞാനെന്തിനു മറുപടി പറയണം, എന്റെ കവിത വാഴ്ത്തപ്പെട്ടല്ലോ എന്ന് പലരും ഞെളിഞ്ഞിരുന്നെന്നും ഒരു ചങ്ങാതി പറഞ്ഞു കേട്ടു.
ജയമോഹനും താരമാണ്!

പപ്പേട്ടന്റെ മകനു സലാം!

അനില്‍ വേങ്കോട്‌ said...

പ്രമോദ് കവിയായിരിക്കെ കവിതയെയും കവികളെയും കുറിച്ച് ഇങ്ങനെ ചിന്തിക്കുവാനുള്ള ദൂരം കൈക്കലാക്കിയിട്ടുണ്ടല്ലോയെന്നത് എന്റെ വലിയ സന്തോഷങ്ങളിലൊന്നാണ്.

Unknown said...

Pramod's comments read so fresh and original, amongst the cacophony of 'gossip'level discussions in blogosphere. Yes, poetry is what counts in the final analysis. But the fact remains that poetry is 'produced' by poets, and all their idiosyncrasies also come together in the folklore around them. But reading Joseph's exdperiences, I was briefly reminded of my own early life. The 'conservative' forces, which are supposed to 'conserve' the status quo have always tried to push down someone who tried to come up from the margins. The memories of those early burns would have haunted this sensitive soul. Of course,there was hardly any need for him to nurse such things over a long period and come out with 'conclusions', but the fact of the burn, or put to it in another way, the proverbial cat's memory of the scalding hot water, is very true. I have indelible memories of incidents that burned such marks on my heart, as has Pramod,(reading into his poems!). But Joseph's approach, boardering on 'naivette,' can be seen only with a pang of affection for that gentle soul.

Pramod.KM said...

K.Satchidanandan Said:

"Valare sari.Nammudethu oru janaadhipatyam aanenkil naam abhipraayabhedangal manikkanam, theerchayaayum namukku nammale defend cheyyaam, pakshe ellavaraum oru pole chinthikkayum vaayikkayum cheyyumennu prateekshichu koodaa, chilarkku chila kavikal, allenkil chila kavithakal ishtam aakaam, ellavarkkum ella kavithakalum ishtamakanam ennu aarkku parayan aakum? Ororutharudeyum paschaathalam, vaayana, vidyaabhyaasam, abhiruci, paaramparyam, ithellaam vaayanaye swaadheenikkunnundu".

മനോജ് കുറൂര്‍ said...
This comment has been removed by the author.
മനോജ് കുറൂര്‍ said...

കമന്റ് ദീര്‍ഘമായതുകൊണ്ടാവും ഇവിടെ പോസ്റ്റ് ചെയ്യാന്‍ പറ്റുന്നില്ല. ഈ ലിങ്ക് നോക്കുക:
http://manojkuroor2.blogspot.com/2010/04/blog-post.html

ഒരു കാര്യം മാത്രം ഇവിടെ ചേര്‍ക്കട്ടെ.
കവി ജനിച്ച സമുദായത്തെ മാത്രം അടിസ്ഥാനമാക്കിയാണ് വരേണ്യതയും കീഴാളത്തവും നിശ്ചയിക്കുന്നതെങ്കില്‍ കവിത വായിക്കേണ്ടതില്ല. എസ്. എസ്. എല്‍. സി. ബുക്കിന്റെ ഫ്രണ്ട് പേജ് നോക്കിയാല്‍ മതിയാവും. കവിതകളിലാണ് ആ വരേണ്യതയുള്ളതെങ്കില്‍, സംവേദനശീലത്തിലാണ് ഉള്ളതെങ്കില്‍, അതു വ്യക്തമാകേണ്ടതുമുണ്ട്. മാതൃഭൂമിയിലെ ഈ കാവ്യചര്‍ച്ചകളുടെ തുടര്‍ച്ച ബാലിശമായ ചെളിവാരിയെറിയല്‍ മാത്രമായിപ്പോകുമോ എന്ന ആശങ്കയുള്ളതുകൊണ്ട് ഇത്രയും പറഞ്ഞെന്നേയുള്ളൂ. പിന്നെ രണ്ടു നല്ല സുഹൃത്തുക്കള്‍ തമ്മില്‍ ഇങ്ങനെയൊക്കെ സംസാരിക്കുന്നതു കാണുമ്പോള്‍ ഒരു പൊതുസുഹൃത്തെന്ന നിലയിലുള്ള വിഷമവും. പ്രമോദിനു നന്ദി.

Panikkoorkka said...

നന്നായി പ്രമോദ്. ചറ്ച്ച ചെയ്യപ്പെടെണ്ടത് കവിതയാണ്, കവിയല്ല. കോഴിക്കോട്ടും കോട്ടയത്തും കൊച്ചീലും സന്ധ്യമയങ്ങിയാല് അരണ്ട വെട്ടത്തില് അളന്നൊഴിച്ച് കുട്ടിപ്പത്രാധിപന്മാര് ചറ്ച്ച ചെയ്ത് തീരുമാനിക്കുന്ന വരുംവാരകവിതയല്ല നാളത്തെ കവിത. തെക്കും വടക്കും തൊലിയുടെ കറുപ്പും വെളുപ്പും ഒക്കെ നോക്കിയല്ലല്ലോ വായനക്കാരന് കവിത വായിക്കുന്നത്. വായനയുടെ തെരുവിലാണ് കവിത ജീവിക്കുകയും മരിക്കുകയും ചെയ്യുന്നത്. ജീവിപ്പിക്കുകയും കൊല്ലുകയും ചെയ്യുന്നത്. ഏറ്റവും പുരോഗമനം ഭാവിക്കുന്ന എഴുത്തു-സാംസ്കാരികക്കാര് ‘ജാതിയും ജാതകവും’ നിറ്ണ്ണയിക്കുന്നതിനു മുമ്പ് ആശാനില് നിന്ന് വീണ്ടും വായന തുടങ്ങട്ടെ.

savi said...

വ്യക്തി പരതയില്‍ നിന്ന് പുറത്തു വരാതെ കവിതകള്‍ കവിതകളാവില്ല എന്നത് പോലെ കവിതാ ചര്‍ച്ചയും വ്യക്തി ആകുലതകളിലും ആരോപണങ്ങളിലും അഭിരമിക്കാന്‍ പ്രേരിപ്പിക്കുന്നതായാല്‍ ഗുണപരമായി ഒന്നും ഉണ്ടാവില്ല ആ സംവാദത്തില്‍ നിന്ന് എന്ന് എനിക്ക് തോന്നുന്നു .

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

"ജനസാമാന്യത്തിന് കവിതയെക്കാള്‍ കവിയുടെ വ്യക്തിജീവിതത്തിലും ദൌര്‍ബല്യങ്ങളിലുമൊക്കെയാണ് വലിയ താത്പര്യമെന്ന് കരുതിയതുകൊണ്ടോ, അങ്ങനെയെങ്കിലും ആള്‍ക്കാര്‍ കവിതയെപ്പറ്റി ചര്‍ച്ചനടത്തുകയും ചിന്തിക്കുകയും ചെയ്യുന്നുവെങ്കില്‍ചെയ്യട്ടെയെന്ന് വിചാരിച്ചോ ആവാം ജോസഫ് ഇങ്ങനെയൊരു സാഹസത്തിന് മുതിര്‍ന്നത്."

പൊതുവില്‍ ഈ തോന്നലാണ്‌ വിവാദത്തില്‍ മുഴച്ചു നില്‍ക്കുന്നത്.

Sanal Kumar Sasidharan said...

ഈ വിവാദം ശ്രദ്ധിച്ചപ്പോൾ എന്തുകൊണ്ടെന്നറിയില്ല പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ പാടി നടന്നിരുന്ന ഒരു തമാശ/തെറിപ്പാട്ട് ഓർമ്മവന്നു.

എന്റെ സാരികണ്ടോ എന്റെ സാരികണ്ടോ
എന്റെ സാരീടെ തിളക്കം കണ്ടോ

നിനക്കാകാമല്ലോ നിനക്കാകാമല്ലോ
നിന്റെ ഭർത്താവ് ഗൾഫിലല്ലേ

എന്റെ മാല കണ്ടോ എന്റെ മാലകണ്ടൊ
എന്റെ മാലേടെ നീളം കണ്ടോ

നിനക്കാകാമല്ലോ നിനക്കാകാമല്ലോ
നിന്റെ ഭർത്താവ് ഗൾഫിലല്ലേ

എന്റെ വയറുകണ്ടോ എന്റെ വയറുകണ്ടോ
എന്റെ വയറിന്റെ വലിപ്പം കണ്ടോ

നിനക്കാകാമല്ലോ നിനക്കാകാമല്ലോ
നിന്റെ ഭർത്താവ് ഗൾഫിലല്ലേ...

ശുദ്ധ അസംബന്ധമാണെങ്കിലും ഇത് ഓർമവന്നതിനുപിന്നിൽ അതിനെക്കാൾ അസംബന്ധമാണ് കവിതയെക്കുറിച്ചുള്ള ചർച്ചകൾ എന്നപേരിൽ നടന്നുകൊണ്ടിരിക്കുന്ന ദൂഷണങ്ങൾ എന്നതാവും.

പ്രമോദിനെ സമ്മതിക്കണം ഇതിനൊക്കെ പ്രതികരണം എഴുതാൻ സമയം കണ്ടെത്തിയതിന് :)

A. C. Sreehari said...

rama raavana yuddham!!
'his'tory repeated -
1st a tragedy,
2nd 1 a farce.

no 1 speaks of the neo-liberal positons of both d new-generation poets that make their utterences possible, or give dem a space 2 speak out!

raman is an elite brahmin.
joseph is no more a dalit.
[both have their own culture capital, by birth & by deed]

Anonymous said...

ayyo paavam kavikal....pothuve kathakaaranmaaraanu daardravum kulavum jaathiyum parayaaru ippol kavikalum thudangiuo kashtam...

വെള്ളെഴുത്ത് said...

സംക്രമണത്തിന്റെ കവിതാചർച്ച നടന്നപ്പോഴും പറഞ്ഞു വച്ച് രണ്ടുപേർ - ഒരു കവിയും ഒരു നിരൂപകനും- കാലഹരണപ്പെട്ട കവികളെക്കുറിച്ചും ജീർണ്ണിച്ച സംവേദനത്വത്തെക്കുറിച്ചും ഘോരം വാദിക്കുന്നതും വെല്ലുവിളിക്കുന്നതുമൊക്കെ കണ്ടു. അതേ കക്ഷികളെ പിന്നെ സ്വകാര്യസദസ്സിൽ കിട്ടിയപ്പോൾ തമാശയായിട്ട് ചുള്ളിക്കാടിനു ശേഷം കവിതയില്ലാത്തതുകൊണ്ട് പുതിയതൊന്നും നോക്കാറില്ലെന്നും ആവേശത്തോടെ പറയുന്നു. പിന്നെന്തു ബലത്തിലാണ് സദസ്സിൽ വച്ച് അഭിപ്രായങ്ങൾ തട്ടി വിട്ടതെന്ന് ചോദിച്ചപ്പോഴും മലയാളത്തിന്റെ കാര്യം പോട്ടേ ലോക കവിതയിലെ ഏതെങ്കിലും ചലനത്തെക്കുറിച്ച് കാര്യമായ അറിവുണ്ടെങ്കിൽ പകർന്നു തരാൻ ആവശ്യപ്പെട്ടപ്പോഴും പരമപുച്ഛരസമായിരുന്നു കണ്ണിൽ, ..ജോസഫിന്റെ ലേഖനത്തിന്റെ ഒരു ഗുണം പലരും സ്വകാര്യമായി തട്ടിമൂളിക്കുന്നതിനെ തന്റേടത്തോടെ രേഖയാക്കി എന്നുള്ളതാണ്.. മറ്റൊന്ന് ജോസഫിന്റെ കവിതയിലെ പരിഷ്കരണങ്ങൾ എന്ത് എന്ന് മനസ്സിലാക്കാൻ ഉപകരിച്ചു എന്നുള്ളതും.. പൊതുവേ ചർച്ചകൾ അസ്തമിക്കുകയും ഗ്വാ ഗ്വാ വിളികൾ സംവാദത്തിന്റെ പേരിൽ അരങ്ങേറുകയും ചെയ്തുകൊണ്ടിരിക്കുന്നിടത്ത് ഇങ്ങനെ ചിലതൊക്കെ വേണം, ജോസഫിന്റെയും രാമന്റെയും ലേഖനങ്ങളിലെ ‘ഞങ്ങളും നിങ്ങളും’ നമ്മളതുപോലെ എടുക്കാതിരുന്നാൽ പോരേ? മൂള എന്നൊരു സാധനം വലിപ്പച്ചെറുപ്പങ്ങളോടെയാണെങ്കിലും കവിത വായിക്കുന്നവരുടെ മണ്ടയ്ക്കുള്ളിൽ സന്നിഹിതമാണല്ലോ !

ശ്രീകുമാര്‍ കരിയാട്‌ said...
This comment has been removed by the author.
JayanEdakkat said...

THANKS

Unknown said...

ആർക്കൂം എന്തും എഴുതാം അങ്ങനെ ആയി പോയിരിക്കുന്നു ഇന്നത്തെ അവസ്ഥ

santhosh said...

“ഞങ്ങള്‍, കവികള്‍.....!!!!!!“

പോടാ....നീയൊക്കെപ്പോയി പുതിയ ‘നായകന്‍’സിനിമയിലെ തിലകന്‍, പോലീസ്സ്റ്റേഷനില്‍ വച്ച് കസേരയില്‍ അമര്‍ന്നിരുന്ന്,ചന്തിയുടെ ഒരു പാതിപോക്കി നീളത്തില്‍ കാച്ചുന്ന കവിത കേള്‍ക്കഡാ....

Panikkoorkka said...

http://panikkoorka.blogspot.com/2010/04/blog-post.രാമനെയും ജോസഫിനെയും കേട്ടിട്ടുപോലുമില്ലാത്ത എത്രയോ പേറ്ക്ക് എത്ര ആരാധനയാണ് മുരുകന് കാട്ടാക്കടയെയും അദ്ദേഹത്തിന്റെ കവിതകളെയും. ജയമോഹനെ അവര് കേട്ടിട്ടേയുണ്ടാവില്ല. ആരും വിസ്മരിക്കരുതാത്ത ഒന്നുണ്ട്, ഇടം, വായനക്കാരന്റെ ഇടം....

Ranjith chemmad / ചെമ്മാടൻ said...

നല്ല കുറിപ്പ്, പ്രമോദ്

Jishad Cronic said...

കൊള്ളാം ... ആശംസകൾ

santhanpoet said...

thanks pramod.

Anonymous said...

At least some people came to know for the first time that there are poets named RAMAN and JOSEPH in the contemporary malayalam literary arena.

( O M R ) said...

ഇത് ism software
ഉപയോഗിച്ചാണോ ടൈപ്പ് ചെയ്തത് എന്നറിയിക്കുക.
e-mail: oyammar@yahoo.com