1
ഈ മണ്ണില്‍ച്ചേര്‍ന്നിടുംമു,മ്പുടയവര്‍ കവിതാസ്വാദകര്‍ക്കായ്, മരിച്ചോ-
രയ്യപ്പന്‍ കാത്തുനില്ക്കേ, കശപിശബഹളം വെച്ചതാം കൂട്ടരോടും,
എമ്മേ ബേബിക്കുനേരേ,യവര്‍കള്‍ ഭരണമാളുംവകുപ്പിന്നുനേരേ
ചുമ്മാ വക്കാണമുണ്ടാക്കിയ ജനമവരോടും പൊറുത്തീടണം നാം
2
“വൃത്തത്തിലൊറ്റവരി നേര്‍ക്കു കുറിച്ചിടാനായ്-
പറ്റാത്തവര്‍ കവികളെന്നു ഞെളിഞ്ഞിടുന്നൂ”
ഇന്നും നിരൂപകര്‍ ചിലര്‍ക്കു പരാതിയുണ്ടേല്‍
‘അയ്യേ’ നിനച്ച് ചിരിതൂകുക! വേണ്ട തര്‍ക്കം
3
‘ഇവനെഴുതിയതൊക്കെയൊന്നുപോലെ’
സ്ഥിരമിതുകേട്ടു വരുന്നതാം വിമര്‍ശം.
ഒരുവനൊരുതരത്തിലേ രചിക്കാന്‍
കഴിയുകയെന്നു ധരിക്ക! യെന്തുചെയ്യാന്‍ ?
4
പാട്ടിനല്ലാ, കവിതയ്ക്കു തന്നല്ലേ
ജ്ഞാനപീഠം കൊടുത്തതെന്നും ചിലര്‍
‘ജ്ഞാനം ഓയെന്‍വീക്കെങ്കില്‍ കൊടുക്കേണം
പീഠം സച്ചിദാനന്ദനെ’ന്നും ചിലര്‍ !
5
സച്ചിദാനന്ദന് പുഴങ്കര-ഭാവിയില്‍
കൊച്ചു മകളുണ്ടായീടുന്നേരം
കുട്ടിയെക്കാണുവാനെത്തും, കവികള്‍തന്‍
കൂട്ടുകുടുംബത്തെയോര്‍ത്തും കൊണ്ട്
ചൊല്ലും വരികള്‍ കേള്‍ക്കുമ്പോളെന്നുള്ളത്തില്‍
നല്ല സന്തോഷം നിറഞ്ഞീടുന്നു.
6
പഴയകവി ,പുതിയ കവി
പാട്ടുകവി, പൊട്ടക്കവി എന്നിങ്ങനെ
കവികള്‍
സഹാനുഭൂതിയോടെ
കവിതകള്‍ ചര്‍ച്ച ചെയ്യേണ്ടിയിരിക്കുന്നു.
-(2011 ഫെബ്രുവരി, ഭാഷാപോഷിണി)