Monday, December 3, 2007

ഓര്‍മ്മ


അമ്മമ്മയുടെ ഓര്‍മ്മകള്‍
എന്റേതുപോലല്ല.

കരിഞ്ചിപ്പശു ഞാറ് തിന്നേന്
ഏട്ടന്‍ തന്നത് പത്ത് അടി
കുഞ്ഞൂട്ടിപ്പേരമ്മേം മോളും
തലേന്നും പിറ്റേന്ന്വാ പെറ്റത്!
കുംഭം എട്ടിനേര്ന്നു
നിന്റെ അപ്പാപ്പന് സൂക്കേട് കിട്ട്യത്
പള്ളിക്കോത്ത് കാവില് ഒടൂല് തെയ്യം നടത്തീറ്റ്
പൊറമ്പാത്തെ ബാലന്റത്രേം വയസ്സായി

ഇവര്യെല്ലാം പോലീസുപിടിക്കുമ്പം
കല്യാണിക്ക്
അഞ്ചരമാസം വയറ്റിലേനും
ജയില്ന്ന് എല്ലാരുംകൂടി എഴ്തിയ കത്ത് വന്നത്
എടവം ഇരുപത്തിനാലിനാന്ന്
കോടതീലേക്ക് കൊണ്ടരുമ്പം കാണാമ്പോയത്
കര്‍ക്കടം രണ്ടിനേര്ന്നു
ഈശ്വരമ്മാറേ...എന്റെ പല്പ്മനാവന്‍ കുട്ടി!

ഇപ്പളത്തെ മാഷമ്മാര്‍ക്കൊന്നും
തീരെ ഒച്ചയില്ലപ്പാ..
അപ്പുക്കുണ്ടന്‍ നമ്പൂര്യൊക്കെ
പടിപ്പിക്കുന്നത് കേക്കണം
“അപ്പോള്‍
മാളത്തില്‍ നിന്നൊരു ശബ്ദം കേട്ടു:
പുലിയമ്മാവാ‍,ഇനി നിങ്ങള്‍ക്ക് പോകാം
ഞങ്ങളുടെ വഴക്ക് തീര്‍ന്നു”

നിന്നെക്കാളും
രണ്ടുമാസോം ദിവസോം മൂക്കും
അനൂപ്

എന്നൊക്കെ ഓര്‍ത്തെടുക്കുന്നത്
ഒരൊറ്റ കുറിപ്പുപോലും നോക്കിയല്ല.
അപേക്ഷാ ഫോറം പൂരിപ്പിക്കാനോ
പരീക്ഷക്കോ
കവിതയെഴുതാന്‍ പോലുമോ അല്ല.

22 comments:

വിശാഖ് ശങ്കര്‍ said...

അതെ.
അമ്മമ്മയ്ക്ക് ഓര്‍മ്മകള്‍ വേറിട്ട ഒരു ഭാരമല്ല.അത് അവര്‍ക്ക് ജീവിതം തന്നെയാണ്.അതുകൊണ്ട് അവര്‍ അതിനെ ചുമക്കുകയല്ല, അനുഭവിക്കുകതന്നെയാണ്.

ശ്രീ said...

വളരെ നന്നായിരിക്കുന്നു, പ്രമോദ്.

അമ്മമ്മമാരുടെ ഓര്‍‌മ്മകള്‍‌ എപ്പോഴും ഇങ്ങനെ തന്നെ. ഒരുപാട് കേട്ടിരിക്കുന്നു, ഇതു പോലെ അവര്‍‌ ഓരോന്ന് ഓര്‍‌ത്തു പറയുന്നത്.

എന്റെ അമ്മൂമ്മയോട് എത്ര വയസ്സായീന്ന് ചോദിക്കുമ്പോള്‍ പറയും... പണ്ട് 99ലെ വെള്ളപ്പൊക്കത്തിന്‍ എനിക്ക് 3 വയസായിരുന്നു എന്ന്.

;)

വേണു venu said...

സത്യം തന്നെ.
പലപ്പോഴും അത്ഭുതപ്പെട്ടിട്ടുണ്ട്.:)

പ്രയാസി said...

മനസ്സിലാകുന്ന ഭാഷയില്‍ നന്നായി എഴുതി..വെരിഗുഡ്..!

ബിന്ദു said...

ഇതെനിക്കു വല്യ ഇഷ്ടായി, എന്താന്നോ? ഞാനും ഒരു അമ്മൂമ്മയാ. ;)

ദിലീപ് വിശ്വനാഥ് said...

കഴിഞ്ഞ ഞാറ്റടിയുടെ തലേന്ന് വിളക്ക് കത്തിച്ചുവച്ച് എഴുതിയതല്ലേ ഇത്?
നന്നായിട്ടുണ്ട് പ്രമോദ്.

വല്യമ്മായി said...

അത്രയും ചിട്ടയിലായിരുന്നു അവരുടെ ജീവിതം.എത്ര വലിയ കണക്കും മങ്ക്കണക്കായ കൂട്ടിയിരുന്ന അക്ഷ്രാഭ്യാസമില്ലാത്ത വെല്ലിമ്മയെ ഓര്‍ത്തു പോയി.

മൂര്‍ത്തി said...

നന്നായിട്ടുണ്ട്..

ചന്ദ്രകാന്തം said...

ഇത്തരം ഓര്‍മ്മകള്‍... ഓര്‍മ്മപ്പെടുത്തലുകള്‍...
പലപ്പോഴും അസൂയ തോന്നിപ്പിയ്ക്കുന്ന സത്യം...!!!

സജീവ് കടവനാട് said...

മറവീടെ കാര്യത്തിലെങ്കിലും അമ്മമ്മേ ഞാന്‍ തോല്‍പ്പിക്കൂലോ! ഹാവൂ.

ശ്രീലാല്‍ said...

തലമുറകള്‍ക്ക് കൈമാറാനുള്ളതാണ് ഓര്‍മ്മയുടെ മുത്തുമണികള്‍. അത് നിങ്ങള്‍ക്ക് തരാന്‍ വേണ്ടി മാത്രം തുടച്ചും താലോലിച്ചുമാണ് ഓരോ അമ്മമ്മമാരും അച്ചാച്ഛന്‍മാരും ജീവിക്കുന്നത്. അത് കൈയേല്‍ക്കൂ..

ഇങ്ങളെ പല കവിതകളിലും ഉള്ളതുപോലെ ഒരു സസ്പെന്‍സ് പൊളിക്കുന്നതുപോലെയാണ് ഈ കവിതയും അവസാനിക്കുന്നത്. അവിടെ എത്തുമ്പോള്‍ വായിക്കുന്നവര്‍ ഒന്ന് നിന്നുപോകുന്നു. ഒന്നു ശ്വാസം പിടിച്ചു പോകുന്നു. നീലക്കുറിഞ്ഞിയും വസന്തവും കലയുമൊക്കെ വായിച്ചപ്പോള്‍ ഞാന്‍ നന്നായി ശ്വാസം പിടിച്ചുപോയിട്ടുണ്ട്.

ഇനി എന്തായാലും തയ്യാറെടുത്തിട്ടെ വായന തുടങ്ങു..
അല്ലെങ്കില്‍ ത്തന്നെ ശ്വാസം മുട്ടാ. ഞെട്ടിച്ച് കളിക്കലാ ദുഷ്ട് .. ?

ടി.പി.വിനോദ് said...

ഒന്നാന്തരം കവിത പ്രമോദേ...
വിശാഖിന്റെ കമന്റിനും ഒരു നമസ്കാരം...:)

Unknown said...

nalla kavitha promodeee...right,sometmes i used to think i would hav forgotten my date of birth had i not filled it often...mind is empty when the memories r sleeping in the digital beds...

lost world said...

നാട്ടുഭാഷയുടെ തെളി.

ജ്യോനവന്‍ said...

എന്റെ ഭാരമിത്തിരി ഇവിടെ ഇറക്കിവച്ചു.
ഇനിയീ വാക്കിനു കൂട്ടിരിക്കാം.
അമ്മയായിരുന്നെങ്കില്‍ അമ്മൂമ്മയോളവും പിന്നെയും കാത്തേനെ.
മുത്തശ്ശി ഓര്‍മ്മക്കാര്യത്തില്‍ വലിയ പുള്ളിയാരുന്നെന്ന് ഞാനും ഓര്‍ത്തുപോയി.
ആ ഓര്‍മ്മയിലേയ്ക്ക് എന്നെയുണര്‍ത്തിയതിനു നന്ദി.
മനോഹാരിത. ഭാഷയുടെ ഭാരമില്ലായ്മ ഈ കവിത; പാറിപ്പറക്കട്ടെ.
ആശംസകള്‍.
ഇനി അടുത്ത താളുകള്‍ വായിക്കാം.

Anonymous said...

‘പറ്റേ മറന്നോയിപ്പാ’ എന്ന പറഞ്ഞ മുത്തശ്സിമാരുടെ അടുത്ത് കുത്തിയിരുന്ന് ‘ചോയിച്ച് ചോയിച്ച് ഞങ്ങളുടെ പഞ്ചായത്തിന്റെ ചരിത്രം കേള്‍ക്കാന്‍ പോയിരുന്നു ഞങ്ങളൊരിക്കല്‍ ,
ഞങ്ങളുടെ ഇന്നിനു വേണ്ടി കനലെരിയുന്ന വഴികളിലൂടെ നടന്ന അവരുടെ ഇന്നലകള്‍ ഞങ്ങള്‍ക്ക് ഓര്‍മ്മകളുണ്ടായിരിക്കാന്‍ വേണ്ടി ഒരു പുസ്തകമാക്കി പ്രസിദ്ധികരിച്ചിട്ടുണ്ട്,‘നെരിപ്പ്’ എന്ന പേരില്‍, നിനക്കായി ഞാനൊരു കോപ്പിയെടുത്തുവെയ്ക്കുന്നു.

Pramod.KM said...

വിശാഖ് മാഷെ,അതെ..അവര്‍ നമ്മളെപ്പോലല്ല,ഓര്‍മ്മ അനുഭവിക്കുകയാണ്.ശ്രീ,വേണുവേട്ടന്‍,പ്രയാസി,ബിന്ദുവമ്മൂമ്മ,വാല്‍മീകി,വല്യമ്മായി,ചന്ദ്രകാന്തം,മൂര്‍ത്തിച്ചേട്ടന്‍,കിനാവ്..നന്ദി:)
ശ്രീലാല്‍..നിന്റെ ശ്വാസം നിന്നെ രക്ഷിക്കട്ടെ:).ലാപുട,ശ്രീകുമാര്‍,വെയില് നന്ദി:)
ജ്യോനവന്‍..ആശംസകള്‍ക്ക് നന്ദി.തുളസി,നെരിപ്പോടുകളുടെ പകര്‍ത്തിവെയ്പ്പ് എനിക്കായി കരുതിവെക്കുക..

K today news bureau said...

varikal nannayi....
bloganakk ithryakkum shakthiundennu thonnunathu pramoadom thurakkumbozhaanu

ഭൂമിപുത്രി said...

പ്രമോദിനെയന്വേഷിച്ചുവന്നപ്പോള്‍-ഇങ്ങിനെയൊരു
ഭാവനാശാലിഅമ്മുമ്മയുടെ മോനാണെന്നറിഞ്ഞപ്പൊള്‍,ചില്ലറ അസൂയ!
അമ്മൂമ്മയേ അനശ്വരയാക്കിയല്ലൊ..അഭിനന്ദനങ്ങള്‍!

ജ്യോതീബായ് പരിയാടത്ത്/JYOTHIBAI PARIYADATH said...

കവിതയെഴുതാന്‍ പോലുമോ അല്ല.
...
:)

chithrakaran ചിത്രകാരന്‍ said...

ഓര്‍മ്മ കാലത്തിന്റെ ഉറങ്ങിക്കിടക്കുന്ന ഞരംബുകളാണ്. ഹൃദ്യമായ തണുപ്പ് ഉറഞ്ഞുകൂടിക്കിടക്കുന്ന തായ്മരത്തിന്റെ വേരുകള്‍ നിറഞ്ഞ കളിസ്ഥലം. ഇടക്ക് ആ തണുപ്പിലേക്ക് ഓടി വന്ന് ഒന്നു വിശ്രമിച്ചില്ലെങ്കില്‍ ജീവിതം വെയിലുകൊണ്ട് കരിഞ്ഞു പോകും.
ചിത്രകാരന്റെ ഓര്‍മ്മകളുടെ മധുരം ഓര്‍മ്മിപ്പിച്ചതിന് പ്രാമോദേ... നന്ദി.
പ്രമോദിനും കുടുംബത്തിനും ക്രിസ്തുംസ് -പുതുവര്‍ഷാശംസകള്‍!!!

Pramod.KM said...

നാരദലോകം,ഭൂമിപുത്രി,ജ്യോതിചേച്ചി,ചിത്രകാരന്‍..നന്ദി.