Sunday, November 21, 2010

രൂപാന്തരം

നല്ലപോലോര്‍മ്മയുണ്ടമ്പലത്തിനു

കല്ലെറിയും മെലിഞ്ഞ ബാലേട്ടനെ!

അമ്പലം ചുട്ടാല്‍ അന്ധവിശ്വാസവും

ചാമ്പല്‍ ’ വീ.ടീ പറഞ്ഞെന്നു ബാലേട്ടന്‍


എല്ലാജാഥയ്ക്കും മുന്നില്‍ മുദ്രാവാക്യം

ചൊല്ലിയുച്ചത്തില്‍ , സമ്മേളനങ്ങളില്‍

റെഡ് വളണ്ടിയറായി, സാംസ്കാരിക

സംവാദത്തിലിടപെട്ടിരുന്നയാള്‍


മേനിയൊന്നു തടിച്ചപ്പോള്‍ കുപ്പായ-

മൂരി അമ്പലത്തില്‍ക്കേറാമെന്നായി.

ഒറ്റയോഗത്തിലും വരാതായ്, പിന്നെ

ഒന്നും രണ്ടും പറഞ്ഞു വിരുദ്ധനായ്

Sunday, November 14, 2010

കവിതയാണ് താരം

നാം മരിച്ചുവീണത്

ഒരു മണിക്കൂറിന്റെ രണ്ടതിരുകളില്‍

ആദ്യം ഞാന്‍

ഇരുളാനപ്പുറത്തേറി നരകത്തിലേക്ക്

പിന്നെ നീ

സൂര്യന്റെ തേരില്‍ സ്വര്‍ഗ്ഗത്തിലേക്ക്

നരകത്തില്‍ എനിക്ക്

ആത്മാവുകള്‍ അറയില്‍ തള്ളുന്ന പണികിട്ടി

സ്വര്‍ഗ്ഗത്തില്‍ നിനക്ക്

ആത്മാവുകള്‍ അടിച്ചുവാരുന്ന പണിയും

ഒരിടത്തായിരുന്നെങ്കില്‍

പണിത്തിരക്കിനിടയില്‍

നമുക്ക് കാണുകയെങ്കിലും ചെയ്യാമായിരുന്നു-

കഷ്ടം....”

[‘കഷ്ടം’- അന്‍വര്‍ അലി].

ആറ്റൂര്‍ രവിവര്‍മ്മ മുതല്‍ അഭിരാമി വരെയുള്ള കവികള്‍ സമ്പന്നമാക്കുന്ന സമകാലിക മലയാള കാവ്യലോകം, പഴയ കവികള്‍ , പുതിയ കവികള്‍ , ബ്ലോഗ് കവികള്‍ ,പാട്ടുകവികള്‍ എന്നിങ്ങനെയൊക്കെ തിരിഞ്ഞ് പരസ്പരം ആരോഗ്യകരമായി സംവദിക്കാതിരിക്കുന്ന അവസ്ഥയെപ്പറ്റിയാണ് പറഞ്ഞുവരുന്നത്. കവിതയുടെ നിലനില്‍പ്പിനെയും വളര്‍ച്ചയെയും ഏതെങ്കിലും തരത്തില്‍ തൊടുന്നവരെയെല്ലാം തന്നെ കൂടെ കൂട്ടി, സമാശ്വാസവും, സൂക്ഷ്മവിമര്‍ശനങ്ങളുമൊക്കെയായി കാവ്യ ഘടനയെക്കുറിച്ചുള്ള തങ്ങളുടെ അഭിപ്രായങ്ങള്‍ പങ്കുവെയ്ക്കുകയും ചര്‍ച്ചചെയ്യുകയുമല്ലാതെ, വ്യത്യസ്ത വീക്ഷണകോണുകളുള്ളവര്‍ തമ്മില്‍ തീണ്ടിക്കൂടായ്മ എന്നതാവരുത് നടപ്പു രീതി. ചില കവിതാ സംഭാഷണങ്ങള്‍ ഓര്‍മ്മിപ്പിക്കുക, കെ. ആര്‍ ടോണിയുടെ ‘അഭി-പ്രായം’ എന്ന കവിതയാണ്: “ ഹലോ, ഇപ്പോള്‍ കാണപ്പെടാറില്ല/ഇല്ല, പെടാറില്ല/എന്തു ചെയ്യുന്നു?/
ഞാന്‍ വലിയ വലിയ കവിതകളെഴുതാറുണ്ട്‌/ ശരിക്കും കവിതയുള്ള കവിതയാണോ?/ കവിതയില്ലാത്ത കവിതയുണ്ടോ?/എന്നൊരഭിപ്രായം/ എനിക്കങ്ങനെയഭിപ്രായമില്ല/ നിന്റെ അഭിപ്രായത്തോട്‌ എനിക്കഭിപ്രായമില്ല/

അത്‌ അഭിപ്രായത്തിന്റെ പ്രശ്നം/ നിന്റേത്‌ പ്രായത്തിന്റെ പ്രശ്നം..”.

അജിത്തിന്റെ ‘വിവാഹ മോചനത്തിന്റെ തലേന്ന്’എന്ന കവിതയാണ് ചില ചര്‍ച്ചകള്‍ കാണുമ്പോള്‍ മനസ്സില്‍ വരിക: “അടുക്കളയില്‍ ഞങ്ങള്‍ /രണ്ടടുപ്പുകള്‍ /എരിഞ്ഞു കത്തുന്നവ./ ഒന്നില്‍ പ്രഷര്‍കുക്കര്‍ / മറ്റതില്‍ വറചട്ടി/ വാക്കൊരു വാക്കത്തി/ പഴങ്കഥകളുടെ ഉള്ളി/ അരിയുന്തോറുമെരിയുന്നവ/ കിടക്കയില്‍ ഞങ്ങള്‍ / രണ്ടു തലയിണകള്‍.

കവിതകളെ കാര്യമായി കണക്കിലെടുക്കാത്ത പ്രവണത ആനുകാലികങ്ങള്‍ പ്രകടമാക്കുന്ന സമയത്ത്, സമകാലിക മലയാളം വാരിക തങ്ങളുടെ ഓണപ്പതിപ്പില്‍ കവിതാചര്‍ച്ചയ്ക്ക് നല്ലൊരു വേദിയൊരുക്കിയതിന്റെ ആഹ്ലാദവും കവിതാ സംബന്ധിയായി അടുത്ത കാലത്തുകേട്ട ചില ചര്‍ച്ചകളോടുള്ള പ്രതികരണവുമാണ് ഈ കുറിപ്പിനാധാരം.കവിതേതരമായ മുറുമുറുപ്പുകളൊഴിവാക്കി സമഭാവനയോടെ കവികള്‍ക്ക് കവിതകളെ കുറിച്ച് പറയുവാന്‍ കഴിയട്ടെ. “പച്ചമരങ്ങള്‍ / പുറന്തൊടിയില്‍ നില്‍ക്കട്ടെ/ ഉണക്കക്കമ്പുകള്‍ കൊണ്ടു തീര്‍ത്ത / കിളിക്കൂടുകളും പേറി(‘ഉള്ളുണക്കം’, പി. രാമന്‍ )

ഏകതാനതയോടുള്ള വിമര്‍ശനത്തെപ്പറ്റി

കവിതകളെല്ലാം ഒരേ പോലെ ഉണ്ടല്ലോ’ എന്ന പതിവു കേള്‍വികളില്‍ നിന്നും മനസ്സിലാക്കാന്‍ പറ്റുന്ന ഒരു പ്രധാന കാര്യം ഈ പഴി കേള്‍ക്കുന്ന കവി കുറേയധികം എഴുതുന്നുവെന്നുള്ളതാണ്. കുറേയധികം എഴുതുക എന്നത് ഒരെഴുത്തുകാരനെ സംബന്ധിച്ച് അനുഗ്രഹമായി തോന്നേണ്ടുന്ന കാര്യമാണ്. കവിത നല്ലതോ മോശമോ എന്ന് പറയേണ്ടതിനു പകരം, ഇതേ കവിയുടെ മറ്റുകവിതകളുമായ് സാമ്യമുണ്ടെന്നു പറഞ്ഞ് കുറ്റപ്പെടുത്തുന്നവര്‍ , യഥാര്‍ത്ഥത്തില്‍ ധാരാളം എഴുതുക എന്നുള്ളതിനെയാണ് കുറ്റപ്പെടുത്തുന്നത്. ഒരു കവിക്ക് ഒരേ രീതിയില്‍ തന്നെ മാത്രമേ ജീവിതകാലം മുഴുവന്‍ എഴുതാന്‍ പറ്റുന്നുള്ളൂ എന്ന് വയ്ക്കുക. പല കാരണങ്ങള്‍ കാണാം. [“ആ കവിക്ക് ഒട്ടും ഉറക്കമില്ല / അതു കൊണ്ടത്രേ / അയാളുടെ കവിതകളൊക്കെ ഒരു പോലെ- കല്‍പറ്റ നാരായണന്‍ ,‘ഉറക്കം’]. അയാള്‍ എന്തു ചെയ്യാനാണ്? എഴുത്തില്‍ വ്യത്യസ്തത പുലര്‍ത്തണം എന്ന് ആഗ്രഹിക്കുന്നവരും വിജയിക്കുന്നവരും ഉണ്ടാകാം. പക്ഷെ എല്ലാവരും അങ്ങനെ ചെയ്യണമെന്ന് പറയുന്നതിനെ പിന്താങ്ങാന്‍ ആവില്ല. ഓരോരാളും ലോകത്തെയും ഭാഷയെയും അനുഭവങ്ങളേയും ഒക്കെ കാണുന്നത് പ്രത്യേകം പ്രത്യേകം രീതികളിലായതിനാല്‍ അവരുടെ കാവ്യഭാവന ഉത്തേജിതമാകുന്നത് വ്യത്യസ്തമായ കാരണങ്ങളാലാണ്. “മുന്‍സിപ്പാലിറ്റി മൂത്രപ്പുരയില്‍ / കാവലിരിക്കുന്നവന്റെ ജീവിതമാണോ/ പ്രീതാ ടാക്കീസില്‍ ടിക്കറ്റുമുറിക്കുന്നവന്റെ ജീവിതം?/ ടിക്കറ്റു മുറിക്കുന്നവന്റെ ജീവിതമാണോ/ ഷാപ്പില്‍ കള്ളൊഴിക്കുന്നവന്റെ ജീവിതം?” (‘അലര്‍ച്ച’, വിഷ്ണുപ്രസാദ്). ‘നമ്മള്‍ തമ്മില്‍ ’ , എന്ന കവിതയില്‍ പി.എന്‍. ഗോപീകൃഷ്ണന്‍ എഴുതുന്നു: “അറവുകാരാ/ നിന്റെ / ഏറ്റവും വലിയ / പേടി പറയ്/ അതേയ്/ പിന്‍ കഴുത്തില്‍ / കൊതുകുകടിച്ചാല്‍ / ഒന്നു ഞെട്ടും/ കൈ കിടുങ്ങും/ കത്തി താഴെപ്പോകും/ ഇനി/ നീ പറയ്/ കഴുത്തില്‍ / എവിടെത്തൊട്ടാലും / എന്റമ്മേ/ എന്തൊരിക്കിളി/ അറിയില്ല/ ചത്താല്‍ പോലും.

അതിനാല്‍ തന്നെ ഓരോ കവിയും അയാള്‍ക്ക് തോന്നുന്ന വിധത്തില്‍ എഴുതട്ടെ.

അവിടെ / ഞങ്ങള്‍ , മരിച്ചവര്‍ / വിശപ്പിനു വരാറുള്ള / പൊളിച്ചുമാറ്റിയ / ഒരു കാന്റീനുണ്ട്” എന്ന് അന്‍വര്‍ അലി എഴുതുമ്പോള്‍ (‘അകാലം’), “ വയല്‍ക്കരെ, ഇപ്പോഴില്ലാത്ത വീട്ടില്‍ ,/ കര്‍ക്കിടകത്തിലും തുലാത്തിലും/ കറുത്തവാവുരാത്രി/ മരിച്ചവര്‍ / അവിലും പഴവും ഉണ്ണിയപ്പവും/ തിന്നാനും / ഇളനീരും നെല്ലിന്‍ വെള്ളവും / കുടിക്കാനും വരുന്ന/ തെക്കേ അകത്തിനടുത്ത്” എന്ന് ടി. പി. രാജീവനും (‘സ്വപ്നങ്ങളുടെ മ്യൂസിയം’) , “ വയലോരത്ത് ഒരു ഷാപ്പുണ്ട്.... മുഴുക്കുടിയന്മാരായ ഞാനും ചങ്ങാതിയും/ ഒരു മാറ്റത്തിന് അവിടെ പോയി” എന്ന് എസ്. ജോസഫും (‘ഷാപ്പ്’), “എന്നെയും കടിച്ചുതിന്ന്/ ഞാന്‍ കൂന്നിരിപ്പായി” എന്ന് എന്‍. ജി. ഉണ്ണികൃഷ്ണനും (‘ആരൊക്കെയോ കൊല്ലപ്പെട്ട രാത്രി’), “ജീവിതപ്പരീക്ഷയില്‍ /തോല്‍ക്കയാല്‍ , ബാഗും തൂക്കി /കോഴിക്കോട്ടങ്ങാടിയി- /
ലകലേ നീലാകാശം /പാടി ഞാന്‍ നടക്കുമ്പോള്‍ /ലഹരിപ്പുകയ്ക്കക- /ത്തെരിയും വിശപ്പിലേ- /
യ്ക്കന്നമായ്‌ ഒരുവന്റെ /സൌഹൃദം കനിഞ്ഞതു /സ്വപ്നമോ? ” എന്ന് മനോജ് കുറൂരും (‘കൂടെപ്പാടുന്നവര്‍ ’), "വേരും മഴയും മണ്ണും കാറ്റും/ തേനൂറുന്നവയായാല്‍ /വരുമോ നേന്ത്രപ്പഴമഞ്ഞയുമായ്/ റെയില്‍ വേണ്ടാത്തൊരു വണ്ടി?എന്ന് വി.എം. ഗിരിജയും (‘പഴവണ്ടി’), “എന്നേയ്ക്കും/ ആറിക്കിടക്കുമോ/ ഈ വീടിന്റെ വിശപ്പ്?/ ഇനി/ നിവര്‍ത്തിയാല്‍ തന്നെ / വിളമ്പുവാന്‍ / വേവുപോരാത്ത/ അന്നം?എന്ന് അനിതാ തമ്പിയും (‘അന്നം’), “ഒണക്കച്ചെമ്മീന്‍ കൊണ്ടരും/ ചേറ്റുവേന്ന് ശകുന്തള/ അമ്മ വാങ്ങാറില്ല/
ചക്കക്കുരൂം ചെമ്മീനും/ കുട്ടമോനില്ലാത്തോണ്ട്/ വെയ്ക്കാറില്ല” എന്ന് ടി. പി. അനില്‍കുമാറും (‘:(’)

കുടിച്ച് കുടിച്ച് ചീര്‍‌ത്ത് പോയമ്മേ/ വലിച്ച് വലിച്ച് വലഞ്ഞ് പോയമ്മേ/ കുരച്ച് കുരച്ച് കുരഞ്ഞ് പോയമ്മേ/ കവിതകള്‍ വായിച്ച് വായിച്ച്/ കവിഞ്ഞ് പോയമ്മേ” എന്ന് കുഴൂര്‍ വിത്സണും, വിശപ്പ്/ അത്യുദാത്തമായൊരു/ ദാര്‍ശനിക അനുഭവമാണ്/ ഉടലിനെയും ആത്മാവിനെയും/ പുതുക്കിപ്പണിയുന്ന ജീവശാസ്ത്രമാണ്..../ ഷുഗറ് , കൊളസ്ട്രോള്‍ ഇത്യാദിയായുള്ള/ ശൈലീജന്യരോഗങ്ങളില്‍ നിന്ന്/ കാത്തു രക്ഷിക്കുന്ന അകം വൈദ്യനാണ്/

അതുകൊണ്ടെന്റെ പ്രിയപ്പെട്ടവരേ/നിങ്ങളെത്ര അനു ഗൃഹീതരാണ്” എന്ന് വിശാഖ് ശങ്കറും (‘പാവം പാവം രാജകുമാരന്‍’), “നടുക്കഷണം തന്നെ വേണെമെനിക്കെന്ന്/ കൂട്ടുന്നവരോരോരുത്തരും കൊതിക്കും/ സ്വന്തം ചങ്ങാതിയെയാണ്/ തിന്നു കൊണ്ടിരിക്കുന്നതെന്ന് ചുവക്കുകയേയില്ല/
അത്രയും രുചി /മുളകിട്ട് വച്ചിട്ടുണ്ടാകും ഓരോ മുറിവിലും” എന്ന് റഫീഖ് ഉമ്പാച്ചിയും (‘മുളകിട്ടത്’), “നിര്‍ണ്ണായകവും/ ചരിത്രപ്രസക്തവുമായ/ ഒരു അട്ടിമറിയിലൂടെ/ വിരസതയ്ക്ക്/അന്നും/
വിശന്നു തുടങ്ങി” എന്ന് ടി.പി. വിനോദും, “കാപ്പികുടിക്കുകയായിരുന്നു/ പതിവുപോലെ/ ആളൊഴിഞ്ഞ,/ നിറയെ കെട്ടിടങ്ങള്‍ക്കിടയിലെ/ ഒറ്റവരിപ്പാതയ്ക്കപ്പുറത്തെ/ മരത്തണലില്‍ നമ്മള്‍ ” എന്ന് ലതീഷ് മോഹനും (‘ഉപമകള്‍ വില്‍പ്പനയ്ക്ക്’), “കൊല്ലപ്പരീക്ഷ കഴിഞ്ഞു/
കോഴിയെ പോറ്റി./ കോഴി ഞങ്ങളെയും./ ഇപ്പോള്‍ റോയല്‍ ബേക്കറിയില്‍ /ഒരു ചിക്കന്‍ ഷവര്‍മയ്ക്ക് മുന്‍പിലിരിക്കെ /ഒരു (കാലന്‍)കോഴി /എന്‍റെ ഉള്ളില്‍ തൊള്ള തുറക്കെ കരയുന്നു”എന്ന് സുധീഷ് കോട്ടേമ്പ്രവും, “ഉണ്ണാനിരുന്ന നേരത്ത്/ എനിക്കൊന്നും വേണ്ടെന്ന്/
തട്ടിത്തെറുപ്പിച്ച ചോറാണ്/ വായിക്കാനിരിക്കുന്ന നിന്റെ മുമ്പില്‍ /ചിതറിക്കിടക്കുന്നത്” എന്ന് നസീര്‍ കടിക്കാടും (‘പച്ചയ്ക്ക്’), “തുലാവര്‍ഷം പുരപ്പുറത്തെത്തി./പാട്ടംപിടിച്ച അയല്‍വക്കപറമ്പിലെ/ തടത്തില്‍ / മണ്ണിളക്കി മറിച്ചിട്ടു./ വാഴ വിത്തുകള്‍ കൂട്ടിയിട്ട/ മുറ്റം ഇരുണ്ടുപോയി” എന്ന് എസ്. കലേഷും (‘ആട്ടിടയന്‍’), “ചട്ടിക്കഷണത്തിലെ/ ചുവന്ന കറ മണത്ത്/“അമ്മേ മീന്‍കറി” എന്ന്/
ചിരുകണ്ടന്‍ കരഞ്ഞത്” എന്ന് ഞാനും (‘കുഞ്ഞാക്കമ്മ’) എഴുതട്ടെ.

എത്ര കവിതകള്‍ ഒരേപോലെ എഴുതാം എന്നതിന്റെ പരിധി നിര്‍ണ്ണയിക്കേണ്ട ചുമതല ഇവിടെ ആരാണ് ഏറ്റെടുത്തിട്ടുള്ളത്?. നോവലിസ്റ്റിനു തോന്നുന്ന ആശയം അയാള്‍ അനേകമനേകം വാക്കുകളാല്‍ വ്യക്തമാക്കുന്നതുപോലെ, കവിക്കു തോന്നുന്ന ആശയം, തൃപ്തിയാകും വരെ അയാള്‍ , പല കവിതകളിലൂടെ വ്യക്തമാക്കട്ടെ. വിഷയമില്ലായ്മ തന്നെ വിഷയമാകും കവിതയ്ക്ക്.

മുനയുള്ളോ-/ രെല്ലിന്‍കോ-/ ലൂരിത്തായോ/ മഷിയായി-/ ട്ടൊരുതുള്ളി-/ ച്ചോര തായോ/ കരളിന്റെ/
താളൊന്നു/ കീറിത്തായോ/ വിഷയവുംകൂടി-/പ്പറഞ്ഞുതായോ(‘തായോ’, പി. പി. രാമചന്ദ്രന്‍).

ഇനി, ആരോപണങ്ങളെ ഭയന്നോ മറ്റോ എഴുത്തു കുറയ്ക്കുന്ന കവിയെ വെറുതെ വിടുമോ? “എഴുത്തൊന്നും കാണാറില്ലല്ലോ?/ എഴുത്തൊന്നും വരാറില്ല/ അതല്ല ചോദിച്ചത്/ അതല്ല പറഞ്ഞതും(‘എഴുത്ത്’, കല്‍പറ്റ നാരായണന്‍ ).

കവിത എപ്പോളാണ് വരിക എന്നൊന്നും പറയാന്‍ പറ്റില്ല. “ ഇന്നൊറ്റയ്ക്കാണ്‌/ അടഞ്ഞ മുറിയുണ്ട്‌,/ മേശയും കസേരയും/ മഷി നിറച്ച പേനയുമുണ്ട്‌./ വെളുപ്പില്‍ / കറുത്ത വരകളുള്ള/ കടലാസ്സുണ്ട്‌./ നിറഞ്ഞ പ്രകാശ-/മുണ്ടകത്തും പുറത്തും./എന്നിട്ടും വരുന്നില്ല/ഒന്നൊളിഞ്ഞു പോലും നോക്കുന്നില്ല/ ഞാനൊന്ന്/പുറത്തിറങ്ങി നോക്കട്ടെ/ എവിടെയെങ്കിലും/ പമ്മി നില്‍പുണ്ടാകും/ ഓര്‍ക്കാപ്പുറത്തോടിവന്നു/ കെട്ടിപ്പിടിക്കാന്‍,/ കെട്ടിപ്പിടിച്ചുമ്മവയ്ക്കാന്‍/ഒരു കുറുമ്പന്‍ കവിത(‘ഇനി യാത്ര..ചുമരില്ലാത്ത മുറികളിലേക്ക്..’, ചിത്ര. കെ. പി).


കിടയറ്റ കാവ്യ നിരൂപണങ്ങളുടെ അഭാവം ഇന്ന് മലയാളത്തിലുണ്ട്.

അഞ്ജലി ഓള്‍ഡ് ലിപി/ കൊണ്ടാണോ ഇപ്പൊഴും/ കവിത ടൈപ്പുചെയ്യുന്നത് ?/
നിരൂപകന്‍ ചോദിച്ചു/ അയ്യോ കുഴപ്പമായോ !/ കവി ശങ്കിച്ചു/ കാലം മാറിയില്ലേ/ കോലവും മാറണ്ടേ/
വെറുതെയല്ല/ നിങ്ങളുടെ കവിതകള്‍ / ഓള്‍ഡായിപ്പോകുന്നത്/ നിങ്ങളെ ഞാന്‍ /പാരമ്പര്യ കവി എന്നു വിളിക്കും/ നിരൂപിച്ചൂ പകന്‍/ കവി വിനയത്തോടെ/ ചത്തുകിടന്നു/ കവിത ഒരു കീ ബോര്‍ഡായി/ ചമഞ്ഞുകിടന്നു/ ത റ ട പ/ ട്ട ണ്ട ണ്ണ..../വായനക്കാര്‍ വായ്ക്കരിയിട്ടു.”(‘ഒരു പാരമ്പര്യകവിയുടെ അന്ത്യം’, സനല്‍ ശശിധരന്‍).

തിരമൊഴിക്കവിത

റഫീക്ക് അഹമ്മദ്, ബ്ലോഗിനെ ബാലപംക്തി എന്നു വിളിച്ചത് കണ്ടപ്പോള്‍ (സമകാലിക മലയാളം, ഓണപ്പതിപ്പ്) ഊഹിക്കാം, അദ്ദേഹം ബ്ലോഗ് കാര്യമായി വായിക്കാറില്ലെന്നും മാതൃഭൂമി ‘ബ്ലോഗന’ വായിച്ച് സ്വരൂപിച്ച അഭിപ്രായമാവാനേ തരമുള്ളൂവെന്നും. സ്വകാര്യ സംഭാഷണത്തിനിടെ, ഒരു പ്രശസ്ത കവി പറഞ്ഞിരുന്നു, പഴയ കവിയായ റഫീക്ക് എന്തിനാണ് പുതിയ കവിതയെപറ്റിയുള്ള ചര്‍ച്ചയില്‍ പങ്കെടുക്കുന്നത് എന്ന്. ആ കവി, റഫീക്കിനെ പറ്റി പറഞ്ഞതിലും റഫീക്ക്, ബ്ലോഗ് കവിതകളെ പറ്റി പറഞ്ഞതിലും ഒരു പോലെ നിരുത്തരവാദം നിറഞ്ഞു നില്പുണ്ട്. വിവിധ തലങ്ങളില്‍ എഴുതുന്നവര്‍ക്ക് പരസ്പരം സംവദിക്കാനുള്ള ഒരു വേദിയില്ലാത്തതിന്റെ പരിണതഫലമാണ് അനുതാപാര്‍ഹമായ ഇത്തരം പ്രസ്താവനകള്‍ . ആരെയും കൂസാതെ ദിവസേനയെന്നോണം കവിതകളെഴുന്നവരുണ്ട് ബ്ലോഗില്‍ . കമന്റുകളനുസരിച്ച്, തനിക്ക് ബോധ്യപ്പെട്ടാല്‍ , കവിതകള്‍ തിരുത്തി മെച്ചപ്പെടുത്തുന്നവരും ഉണ്ട്. മലയാളം ബ്ലോഗില്‍ ഏറ്റവുമധികം വികാസം പ്രാപിച്ച ഒരു ശാഖയാണ് കവിത. എഡിറ്റര്‍മാരുടെയും ആനുകാലികങ്ങളുടെയും നിക്ഷിപ്ത താല്‍പ്പര്യത്തിനൊത്ത് കവിതയില്‍ ഒത്തുതീര്‍പ്പുകള്‍ വരുത്തേണ്ട ഗതികേടോ, സര്‍ഗാത്മകതയ്ക്കുള്ള കൂച്ചുവിലങ്ങുകളോ ഇവിടെ കവിയെ കാത്തുനില്‍ക്കുന്നില്ല. പുസ്തകമിറക്കുമ്പോള്‍ കവിതയിലുള്ള നാട്ടുകാരായ ചില കഥാപാത്രങ്ങളുടെ പേരുകളും ചില പരാമര്‍ശങ്ങളും തിരുത്തേണ്ട നിര്‍ഭാഗ്യം എനിക്കുണ്ടായിട്ടുണ്ട്. അതിന്റെ അസംതൃപ്തി ഞാന്‍ ഉള്ളന്നത്തേക്കും മാറുമെന്ന് തോന്നുന്നില്ല.

ഹൈപ്പര്‍ ലിങ്കുകളുടെ സാധ്യതയും ബ്ലോഗിലെ കവികള്‍ ഉപയോഗിക്കുന്നുണ്ട്. വീടുപണി നടക്കുമ്പോള്‍ കോണ്‍ക്രീറ്റ് മേല്‍ക്കൂര മുളവടികള്‍ കൊണ്ട് കുത്തിപ്പൊന്തിച്ച് നിര്‍ത്തുമ്പോലെ നീണ്ട അടിക്കുറിപ്പുകളുള്ള കവിതകള്‍ അച്ചടിമാധ്യമങ്ങളില്‍ വളരെയധികം വിമര്‍ശനങ്ങള്‍ ക്ഷണിച്ചുവരുത്താറുണ്ട്. ബ്ലോഗിലാണെങ്കില്‍ ഹൈപ്പര്‍ ലിങ്കുകള്‍ കൊണ്ട് പ്രയാസമില്ലാതെ പരിഹരിക്കാനാവുന്നതാണ് ഈ പ്രശ്നം. ബ്ലോഗിലെ കവിതകള്‍ വായിക്കാന്‍ പറ്റുന്നില്ലെങ്കില്‍ , അവയെ കുറിച്ച് ‘അകം’ ഓണപ്പതിപ്പില്‍ വന്ന സച്ചിദാനന്ദന്റെ വിലയിരുത്തലെങ്കിലും റഫീക്ക് വായിക്കുമെന്ന് കരുതുന്നു.

കവി എങ്ങനെയെഴുതണം എന്നതില്‍ നിന്നും മാറി, കവിതയ്ക്ക് എങ്ങനെ അഭിപ്രായം പറയണം എന്നു പോലും പറയുന്നതരത്തില്‍ കവിതാ ചര്‍ച്ചയെ എത്തിച്ചുവെന്നത് ബ്ലോഗിന്റെ കൌതുകങ്ങളില്‍ ഒന്നാണ്. “എന്തെഴുതിയാലും പ്രശംസിക്കപ്പെടുന്ന സാഹചര്യത്തില്‍ കൂടുതല്‍ നന്നായെഴുതാനുള്ള സമ്മര്‍ദ്ദം കവിക്കനുഭവപ്പെടുന്നില്ല” എന്ന്‍ സച്ചിദാനന്ദന്‍ പറയുമ്പോള്‍ എന്തിനുവേണ്ടിയാണ് ഒരു കവി എഴുതുന്നത് എന്നതിനെ പറ്റി വിശദമായി ചര്‍ച്ചചെയ്യേണ്ടി വരും. പ്രശംസയും പത്തോ അമ്പതോ കമന്റുകളും മാത്രമല്ല കവിയുടെ ലക്ഷ്യം. കവിതകള്‍ വായിച്ചാസ്വദിച്ച് കമന്റിടാതെ ഇരിക്കുന്ന നല്ല വായനക്കാര്‍ , സച്ചിദാനന്ദനടക്കം എത്രയോ അധികം പേര്‍ പുറത്തുണ്ട് എന്ന അറിവ് ബ്ലോഗിലെ ഓരോ കവിക്കുമുണ്ട്. കമന്റുകളുടെ സ്വഭാവം കവിതകളുടെ ശരാശരിവല്‍ക്കരണത്തിന് ഇടയാകില്ലേ എന്ന് സംശയിക്കുന്നുണ്ടെങ്കില്‍ , നിലവാരം ഉയര്‍ത്തുന്നതിനായി, ബ്ലോഗിലെ കവിതകള്‍ ആഴത്തില്‍ നിരീക്ഷിക്കുന്ന ഒരാളെന്ന നിലയിലും, ഇന്റര്‍നെറ്റു വഴി നിരവധി കവിതാപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന മലയാളത്തിലെ തലമുതിര്‍ന്ന കവിയെന്ന നിലയിലും സച്ചിദാനന്ദന് വിലപ്പെട്ട സംഭാവനകള്‍ നല്‍കുവാനുണ്ട്.

തിരമൊഴി’ എന്ന വാക്ക് പി.പി. രാമചന്ദ്രന്റെ സംഭാവനയാണ്. അദ്ദേഹം എഡിറ്റ് ചെയ്യുന്ന ഓണ്‍ലൈന്‍ കവിതാ പ്രസിദ്ധീകരണമായ ഹരിതകം, മലയാള കവിതാലോകത്തിന് ചെയ്യുന്ന സംഭാവനകള്‍ ചെറുതല്ല. ലോകകവിതകളെ പരിചയപ്പെടുത്തുന്ന വി. രവികുമാറിന്റെ ‘പരിഭാഷ’ എന്ന ബ്ലോഗ് പ്രത്യേകം പരാമര്‍ശമര്‍ഹിക്കുന്നു. ‘ബൂലോകകവിത’, ‘പുതുകവിത’, ‘ആനുകാലിക കവിത എന്നിങ്ങനെ കവിതയ്ക്കു മാത്രമായി നിലകൊള്ളുന്ന വെബ്സൈറ്റുകള്‍ ധാരാളമുണ്ട്. ‘വര്‍ക്കേഴ്സ് ഫോറം’ എന്ന ബ്ലോഗില്‍ കവിതാസംബന്ധിയായ നിരവധി ലേഖനങ്ങള്‍ സമാഹരിച്ചിട്ടുണ്ട്.

ഇവിടെയും മറ്റ് സൈബര്‍ ഇടങ്ങളായ ‘ഫേസ് ബുക്ക്’, ‘ഗൂഗിള്‍ ബസ്സ്’ തുടങ്ങിയവയിലും നടക്കുന്ന ഗുണനിലവാരമുള്ള കവിതാചര്‍ച്ചകള്‍ ഇതിനകം തന്നെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ചില കവികള്‍ ചര്‍ച്ച മൂര്‍ദ്ധന്യത്തിലെത്തുമ്പോള്‍ ‘കപട ആത്മനിന്ദ’ പ്രയോഗിച്ച് വാലുമുറിച്ച് രക്ഷപ്പെടുന്നതും കാണാറുണ്ട്. ‘വരിമുറിക്കവിത’യെ പറ്റിയും, കവിത മനസ്സിലാകായ്മയെപ്പറ്റിയും, വൃത്തകവിതയെപ്പറ്റിയും മറ്റുമുള്ള സംവാദങ്ങളില്‍ കവിതയെക്കുറിച്ച് ധാരണയില്ലാത്തവര്‍ പോലും സജീവമായി പങ്കെടുത്തിട്ടുണ്ട്. ഇങ്ങനെയുള്ള സ്ഥലത്ത് ഇടപെടാതെ ബ്ലോഗിലെ കവിതയോട് നിഷേധാത്മക നിലപാടെടുക്കുകയാണോ, അക്കാദമിക് പ്രഗത്ഭരും, പ്രിന്റ് മീഡിയയിലുള്ള മുതിര്‍ന്ന കവികളും ചെയ്യേണ്ടത്?. ഇനി തിരിച്ച് വ്യാകരണം, ഭാഷാചരിത്രം, കാവ്യമീമാംസ തുടങ്ങിയവയെ സംബന്ധിച്ച പരമ്പരാഗ വിജ്ഞാനം സൈബര്‍ ഇടങ്ങളിലും ലഭ്യമാക്കേണ്ടതില്ലേ?. ഇതിന്റെ ധാര്‍മിക ഉത്തരവാദിത്തം ഇവിടത്തെ അക്കാദമികളോ, സര്‍വ്വകലാശാലകളോ, ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടോ ആരെങ്കിലും ഏറ്റെടുക്കുമോ?


കവികളെ മുട്ടി നടക്കാന്‍ വയ്യ

പ്രധാനമായും ആനുകാലിക എഡിറ്റര്‍മാര്‍ പറയുന്ന ഒരു വാചകമാണിത്. എല്ലാവരും കവികളാകുന്ന കാലത്തെ എന്തിനാണ് ഭയക്കുന്നത്?. കവിതാവായനക്കാരെല്ലാം കവികളുമാണെന്ന് അന്‍വര്‍ അലി പറഞ്ഞു (മലയാളം ഓണപ്പതിപ്പ്). ഗഫൂര്‍ കരുവണ്ണൂരിന്റെ ‘വായനക്കാരന്റെ കത്ത്’ എന്ന കവിതയില്‍ ഇങ്ങനെ: “ നിന്റെ ചിലയൊച്ചകള്‍ ആല്‍മരച്ചോട്ടിലെ/ സര്‍ക്കസ് ഓര്‍മ്മപ്പെടുത്തി/ വെറും ആല്‍മര സങ്കേതത്തില്‍ / അതിശയിപ്പിച്ച് സര്‍ക്കസ് കളിച്ച നാടോടിയെ/ സ്നേഹിതാ, പറഞ്ഞു പറഞ്ഞ്/ ഞാനൊരു കവിയാകുമോ?/ ചെറിയ വാക്കിന്റെ ചെറിയ ഒച്ചകള്‍ / മുഴക്കങ്ങളാകുമോ?

നൂറുകവിതകളാണെന്റെ പുഴ,യതിന്‍ / തീരത്തു വിരല്‍ കൊണ്ടു കോറുമ്പോള്‍ നൂറ്റൊന്നാകും” എന്ന തരത്തില്‍ (‘നൂറ്റൊന്നു കവിതകള്‍ ’, ശ്രീകുമാര്‍ കരിയാട്) ആര്‍ക്കും കടന്നുപോകാന്‍ പറ്റുന്നത്ര ലളിതമാണ് ഇന്നത്തെ കവിതയുടെ വഴികള്‍ .

എസ്. ജോസഫ് എഴുതിയ ‘എന്റെ കാവ്യജീവിതം’ എന്ന കുറിപ്പില്‍ (മാതൃഭൂമി ആഴ്ചപ്പതിപ്പ്, മാര്‍ച്ച് 21-27) അദ്ദേഹം, തന്റെ കവിതകള്‍ മുതിര്‍ന്ന ചില കവികള്‍ക്ക് ഇഷ്ടമായിരുന്നില്ല എന്ന് പരിഭവിക്കുന്നുണ്ട്. ആര്‍ക്കും കവിതയെഴുതാം’ എന്ന വലിയ സത്യം തിരിച്ചറിയുന്ന ജോസഫ്, പക്ഷേ ആരുടെ കവിതയെയും ആര്‍ക്കും ഇഷ്ടപ്പെടുകയോ ഇഷ്ടപ്പെടാതിരിക്കുകയോ ചെയ്യാം എന്ന ലളിതമായ വസ്തുത എന്തുകൊണ്ട് മനസ്സിലാക്കുന്നില്ല?. പല കലാകാരന്മാരുടെയും അസ്വസ്ഥതകള്‍ക്ക് കാരണം തങ്ങളുടെ സൃഷ്ടിയെ താന്‍ വിചാരിക്കുന്ന ഒന്നോ രണ്ടോ പേര്‍ തിരസ്കരിച്ചു എന്നതായതുകൊണ്ടാണ്, എത്രയേറെ അംഗീകാരവും അഭിനന്ദനവും മറ്റനേകം പേരില്‍ നിന്ന് കിട്ടിയിട്ടുണ്ടെങ്കില്‍ത്തന്നെയും അതൊന്നും അവര്‍ക്ക് ഒട്ടും തന്നെ ആശ്വാസമേകാത്തത്. കല്യാണം കഴിഞ്ഞ് കുട്ടികളും, അവരുടെ കല്യാണം കഴിഞ്ഞ് അവര്‍ക്കും കുട്ടികള്‍ ഉണ്ടായ ശേഷവും ആള്‍ക്കാര്‍ ആദ്യത്തെ പ്രണയ പരാജയത്തെക്കുറിച്ചോര്‍ത്ത് വ്യാകുലപ്പെടുന്നതുപോലുള്ള ഒരു മാനസികാവസ്ഥയാണിത്.

ഡി. വിനയചന്ദ്രനെയും, അയ്യപ്പനെയും, ജോസഫിനെയുമൊക്കെ, സി.ആര്‍ പരമേശ്വരന്‍ ലേഖനത്തില്‍ പരാമര്‍ശിച്ചിട്ടില്ലെന്നു പറഞ്ഞാല്‍ അവര്‍ കവികളല്ലാതാകുമോ?.

ഹരിയേക്കണ്ടാല്‍ / കവിയാണെന്നേ തോന്നില്ലെന്ന്/ അജിത ഗവേഷക/ കണ്ടാല്‍ മാത്രമല്ല/ കവിത വായിച്ചാലും തോന്നില്ലെന്ന് / ജിസാ രസിക” (പരബ്രഹ്മാനന്ദം, .സി. ശ്രീഹരി).

ടി.പി. വിനോദിന്റെ ‘ആംഗ്യങ്ങള്‍ ’ എന്ന കവിതയില്‍ ഇങ്ങനെ പറയുന്നു: “പരാജയപ്പെടുന്നതുകൊണ്ട്/ പാവനമായിത്തീരുന്ന/ രണ്ടുകാര്യങ്ങളില്‍ / ഒന്നാമത്തേത് പ്രണയവും/ രണ്ടാമത്തേത് കവിതയുമാവണം.

കവിതകാരണം പരാജയപ്പെട്ട പ്രണയവുമുണ്ട്.

എനിക്കെന്റെ ആദ്യപ്രേമം നഷ്ടമായത്/ ഞാനെഴുതിയ ആദ്യകവിത/ അവള്‍ക്ക് വായിക്കാന്‍ കൊടുത്തതിനാലാണെന്ന്/ രണ്ടാമതൊരു കവിതയെഴുതി രണ്ടാമത്തവളെ/ വായിച്ചു കേള്‍പ്പിച്ചപ്പോളാണ്/ മനസ്സിലായത്./ രണ്ടാമത്തവള്‍ പോയ/ വഴിയിലേക്കു നോക്കിയിരിക്കുമ്പോള്‍ / അതാ മൂന്നാമതൊരു കവിതയെഴുതാന്‍ മുട്ടലുണ്ടാകുന്നു/ ആ കവിത എന്റെ പട്ടിയെഴുതും..” (‘പ്രേമമേ നീ പെട്ടെന്ന് തീര്‍ന്നുപോമൊരു കവിതയോ’, അജീഷ് ദാസന്‍ ).

ചില കവിതകള്‍ കാലം കഴിഞ്ഞ് തിരിച്ചറിയപ്പെടാം. “ഇത്ര നാള്‍ വായിച്ചിട്ടും/ തിരിയാത്ത കവിത/ ഇന്നു സംസാരിച്ചു തുടങ്ങും/ ചുരുങ്ങിയത്/ ഒരു കത്തെങ്കിലും വരും/ ഞാന്‍ സ്നേഹിക്കുന്ന/ എന്നെ സ്നേഹിക്കുന്ന/ ഒരാളുടെ(‘എഴുതുമല്ലോ’, എന്‍.ജി. ഉണ്ണികൃഷ്ണന്‍ ).

ആര്‍ക്കും കവിയാകാം, എന്തും കവിതയാകാം എന്നതരത്തില്‍ മലയാള കവിതയെ സംബന്ധിച്ചിടത്തോളം ഏറ്റവും പുരോഗമനപരമായ ഒരു ചിന്തയും, അനോണിമിറ്റിയുടെ മറയുപയോഗിച്ചുപോലും അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യം തരുന്ന ബ്ലോഗുകളും നിലവിലുള്ള ഈ കാലത്ത്, കവിതയുടെ ഉയര്‍ച്ചയ്ക്കും നിലനില്‍പ്പിനുമായുള്ള സംവാദങ്ങള്‍ സംഘടിപ്പിക്കാന്‍ കവിതാസ്നേഹികള്‍ക്കു കഴിയട്ടെ എന്ന്‍ ആശംസിക്കുന്നു.

**************************************

[സമകാലിക മലയാളം വാരിക, 2010 നവംബര്‍ 19]


Monday, September 6, 2010

ഭൂമിയില്‍ ആകാശം കാണുമ്പോള്‍ അതിനെ നമ്മള്‍ വെള്ളമെന്നു പറയുന്നു

ആളുകളുടെ ബഹുമാനത്തിനെ ഭയപ്പെടുക
അത് നിങ്ങളുടെ സ്വാതന്ത്ര്യത്തിനെ ബാധിക്കുന്നു
ആളുകളുടെ ശകാരവും വേണ്ട
അത്, സൊല്ലയും പൊല്ലാപ്പുമാണ്.
എനിക്ക്, നിങ്ങള്‍ക്കു ചെയ്യാവുന്ന
ഏറ്റവും വലിയ ഉപകാരം
എന്നെ കണ്ടില്ലെന്നു നടിക്കുകയാണ്

-[ബഹുമാനത്തിനെ ഭയപ്പെടുക-കെ.എ. ജയശീലന്‍]

ഈ കവിത വായിച്ചതുകൊണ്ടൊന്നുമായിരിക്കില്ല മലയാളി വായനാസമൂഹം ജയശീലനെ കണ്ടില്ലെന്നു നടിച്ചത്. മലയാളം വിക്കിപീഡിയയില്‍ ജയശീലനെ പറ്റി ഞാനെഴുതിയ ലേഖനത്തിന്റെ ശ്രദ്ധേയത (notability) ചോദ്യം ചെയ്യപ്പെട്ടപ്പോള്‍ എന്റെ തലമുറയെയും ജയശീലന്റെ കവിതയെ അര്‍ഹമാംവിധം പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്നതില്‍ പരാജയപ്പെട്ട അദ്ദേഹത്തിന്റെ സമശീര്‍ഷരായ കവിശ്രേഷ്ഠരെയും, കാവ്യ നിരൂപകരെയും, അപ്രസക്തരായ കവികളെ തെരഞ്ഞുപിടിച്ച് അവാര്‍ഡ് കൊടുക്കുകയും, സാഹിത്യത്തെ സാരിയുടുപ്പിക്കാന്‍ പിറകേയോടുകയും ചെയ്യുന്ന തിരക്കില്‍ കാമ്പുള്ള സാഹിത്യരചനകളെ കാണാതിരുന്ന സാഹിത്യ അക്കാദമിയേയും കുറിച്ചോര്‍ത്ത് എനിക്കു സഹതാപം തോന്നി. നോം ചോംസ്കിയുടെ അടുത്ത സുഹൃത്തും, അന്താരാഷ്ട്ര പ്രശസ്തനുമായ ഈ ഭാഷാശാസ്ത്രജ്ഞന്‍, മലയാളത്തിലെ അപരിചിതനായ ഒരു കവിയാണെന്നറിയുമ്പോള്‍ കേരളത്തിലെ കാവ്യാസ്വാദകര്‍ക്കു വേണ്ടി ജയശീലനോട് ഞാന്‍ മാപ്പപേക്ഷിക്കട്ടെ.
പി. പി. രാമചന്ദ്രന്‍ എഡിറ്റ് ചെയ്യുന്ന ഓണ്‍ലൈന്‍ കവിതാപ്രസിദ്ധീകരണമായ ‘ഹരിതകം.കോം’ ആണ് ജയശീലനെ എനിക്ക് പരിചയപ്പെടുത്തിയത്. പി. രാമന്റെ അഭിപ്രായത്തില്‍ ഇന്ന് ജീവിച്ചിരിക്കുന്ന മലയാളകവികളില്‍ വെച്ച് ഏറ്റവും മികച്ച കവിയാണ്, കെ. എ. ജയശീലന്‍ . തൃശൂര്‍ കറന്റ് ബുക്സ് പുറത്തിറക്കിയ ‘ജയശീലന്റെ കവിതകള്‍ ’ എന്ന പുസ്തകം, ഞാന്‍ വായിച്ച ഏറ്റവും നല്ല പുസ്തകങ്ങളിലൊന്ന്.
തൊണ്ടപൊട്ടലും കവിയരങ്ങുകളും തകര്‍ത്താടിയ എഴുപതുകളില്‍ ജയശീലനെഴുതിയ ‘ആരോഹണം’ എന്ന കവിത നോക്കുക.
“വൃക്ഷത്തിന്റെ
ശിഖരത്തില്‍
നല്ല വെയില്‍
നല്ല കാറ്റ്‌.
എനിക്കായി-
യൊരു പക്ഷി
കയറുവാ-
നിട്ടുതന്നു
പാട്ടിന്റെ നൂല്‍ക്കോണി.
ഞാനതും പി-
ടിച്ചു കേറി-
ക്കേറി-
ക്കേറി-
ക്കേറി-
ക്കേറി/
എവിടെയെ-
ങ്ങാനുമെത്തി!
താഴേക്കു നോ-
ക്കുമ്പോഴുണ്ട്‌
താഴെ ദൂരെ-
യെന്റെ ഭാര്യ
മുറത്തില്‍
കപ്പല്‍ മുളകു
വെയില്‍ കാട്ടാന്‍
കൊണ്ട്വയ്ക്കുന്നു.
കാക്ക ദൂരെ-
പ്പോകാന്‍ പെണ്ണ്‌
ഈര്‍ക്കിളില്‍
മുളകു കുത്തി
മുറത്തിന്റെ
നാലുപാടും
നടൂലും
കുത്തിവയ്‌ക്കുന്നു.
ഞാന്‍ വിളിച്ചു.
'ഇദേ നോക്ക്‌!
ഇദേ നോക്ക്‌!

' ആരുകേള്‍ക്കാന്‍?
ദൂരെയൊരു
ബസ്സു പോണു;
മീന്‍കാരന്റെ
വിളിയുണ്ട്‌.”
ഉത്തരാധുനിക കവികളില്‍ പ്രശസ്തനായ എസ്. ജോസഫിന്റെ ‘മേസ്തിരി’ എന്ന കവിതയൊക്കെ പങ്കുവയ്ക്കുന്ന ഭാവുകത്വം വളരെ തീവ്രമായി ആവിഷ്കരിക്കുന്നുണ്ട് 1974-ല്‍ എഴുതപ്പെട്ട ഈ കവിത. ജോസഫ് എഴുതിയ ‘എന്റെ കാവ്യ ജീവിതം’ എന്ന കുറിപ്പില്‍ (മാതൃഭൂമി ആഴ്ചപ്പതിപ്പ്, മാര്‍ച്ച് 21-27) പറഞ്ഞപോലുള്ള വരിമുറിക്കല്‍ പരീക്ഷണങ്ങള്‍ വളരെ ശാസ്ത്രീയമായി പണ്ടേ ജയശീലന്‍ നടത്തിയിരുന്നതായി അദ്ദേഹത്തിന്റെ കവിതകള്‍ തെളിവു നല്‍കുന്നു.
പുസ്തകത്തില്‍ ചേര്‍ത്ത, പി.എന്‍. ഗോപീകൃഷ്ണനുമായി ജയശീലന്‍ നടത്തിയ സുദീര്‍ഘമായ അഭിമുഖസംഭാഷണത്തില്‍ നിരീശ്വരവാദിയായ ഈ കവി കവിതയ്ക്കു വേണ്ടി ധ്യാനത്തിലിരിക്കുന്നതിനെപ്പറ്റിയും മറ്റും മനസ്സു തുറക്കുന്നുണ്ട്. അഞ്ചും പത്തും വര്‍ഷങ്ങള്‍ കൊണ്ടാണ് ജയശീലന്‍ ചില കവിതകള്‍ പൂര്‍ത്തിയാക്കിയിട്ടുള്ളത് എന്നത് അദ്ദേഹത്തിന്റെ കവിതാധ്യാനത്തിന്റെ തീവ്രത വ്യക്തമാക്കുന്നു. എഴുതിത്തള്ളാനുള്ളതല്ല കവിതയെന്നും, ഒരു കവിത മറ്റൊരു കവിതയുടെ തുടര്‍ച്ചയാണെന്നും, കഥ, നോവല്‍ എന്നിവയുമായി താരതമ്യം ചെയ്യുമ്പോള്‍ ഒട്ടും താഴെയല്ല, സൃഷ്ടിക്കായി ചെലവഴിക്കുന്ന പ്രയത്നത്തിലും സമയത്തിലുമൊന്നും കവിതയെന്നും, ജയശീലന്റെ കവിതകള്‍ നമ്മെ ബോധ്യപ്പെടുത്തുന്നു. ജയശീലന്റെ കവിതയോടുള്ള അവഗണനയെപ്പറ്റി ഗോപീകൃഷ്ണന്‍ എന്നോട് പറഞ്ഞിട്ടുണ്ട്, മലയാളിക്ക് മഴയില്‍ ഒലിച്ചു പോകുന്ന വാട്ടര്‍ കളറാണ് പഥ്യമെന്നും, കല്ലില്‍ കൊത്തിയ ശില്‍പ്പങ്ങള്‍ക്കു മുന്നില്‍ കണ്ണടച്ച് തൊഴുതുനില്‍ക്കുന്ന പരിപാടിയല്ലാതെ, കണ്ണുതുറന്ന് ആസ്വദിക്കുന്ന ശീലമില്ലെന്നും. 2002-ല്‍ വന്നയുടനെ തന്നെ നിന്നുപോയ ‘കവിതയ്ക്കൊരിടം’എന്ന പ്രസിദ്ധീകരണത്തില്‍ അന്‍വര്‍ അലി, പി. രാമനുമായി നടത്തിയ ദീര്‍ഘസംഭാഷണത്തിനിടെ തിരിച്ചറിയുന്നുണ്ട്, ആധുനികതയ്ക്ക് ശേഷം വന്ന പുതുകവിതകളിലുണ്ടെന്ന് വിശ്വസിക്കുന്ന വീക്ഷണവ്യതിയാനത്തിന്റെ തുടക്കം ജയശീലന്റെ കവിതകളില്‍ നിന്നാണെന്ന്. എം. ഗോവിന്ദന്റെ ‘സമീക്ഷ’ ആണ് ജയശീലന്റെ കവിതകളെ ആദ്യമായി സ്വീകരിച്ചത്.1986-ല്‍ ഇറങ്ങിയ ‘ആരോഹണം’ എന്ന ആദ്യസമാഹാരം അധികം ശ്രദ്ധിക്കപ്പെടാതെ പോയെങ്കിലും, കെ. ജി. ശങ്കരപ്പിള്ളയുടെ നേതൃത്വത്തിലിറങ്ങിയിരുന്ന ‘സമകാലീന കവിത’, ജയശീലനെ ചിലര്‍ക്കെങ്കിലും പരിചയപ്പെടുത്തി. പില്‍ക്കാലത്ത് മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ജയശീലന്റെ കവിതകളെല്ലാം കെ.ജി.എസ് അയച്ചുകൊടുത്തവയാണ്. അദ്ദേഹത്തിനു നമോവാകം.
പ്രപഞ്ചത്തിലെ സകല ചരാചരങ്ങളും ഒന്നായിരുന്നോരവസ്ഥയ്ക്കേറ്റ മുറിവാണ് ജയശീലന്റെ കവിതയുടെ മര്‍മ്മം. മനുഷ്യന്റെ ഏകാകിതയ്ക്ക് കാരണം ഈ മുറിവാണെന്ന് തിരിച്ചറിയുന്നു കവി. മനുഷ്യന്റെ വളരെ പ്രാഥമികമായ പ്രശ്നങ്ങള്‍ , ശാരീരിക വേദനകള്‍ -മരണവേദന മുതല്‍ കൊതുകുകടിച്ചാലുള്ള വേദനവരെ, ഇവയെയൊക്കെ ഒരു പക്ഷേ മനുഷ്യേതരമായ , ഞാഞ്ഞൂളിന്റെയോ കൊതുകിന്റെയോ ഉറുമ്പിന്റേയോ ഒക്കെ കാഴ്ചപ്പാടിലൂടെ കാണാനുള്ള ശ്രമം ആദ്യമായി മലയാള കവിതയില്‍ വന്നത് ജയശീലന്റെ കവിതകളിലൂടെയാണ്.

‘ജിറാഫ് ശ്രമമുപദേശിക്കുന്നു’ എന്ന കവിതയില്‍ ജിറാഫ്, കവിയോട് സംവാദത്തിലേര്‍പ്പെടുന്നു, കാവ്യവൃക്ഷത്തിന്റെ താഴത്തെ കായ പറിച്ചുതുടങ്ങിയാല്‍ നാള്‍ക്കുനാള്‍ കൈകള്‍ ചുരുങ്ങിപ്പോകുമെന്നും, എത്താത്ത പൊക്കത്തില്‍ നീട്ടി നീട്ടി കൈകള്‍ക്ക് നീളം വെയ്പ്പിക്കണമെന്നും പറഞ്ഞ്. അപ്പോള്‍ കവി തര്‍ക്കിക്കുന്നു:
“ നിന്‍ കണ്ഠം നീണ്ടു, തലമുറയായ് പല
രാസമാറ്റത്താല്‍ ,പ്രയാസത്തിനാലല്ല.
വ്യോമതലത്തില്‍ തലയുയര്‍ത്തും ഭവാന്‍
ലാമാര്‍ക്കിസത്തിങ്കലിന്നും കഴികയോ”
ഇവിടെ കവിത, ശാസ്ത്ര സംവാദത്തിനും വേദിയാകുന്നു. മിറോസ്ലാവ് ഹോല്യൂബിനെപ്പോലൊരു കവി നമുക്ക് മലയാളത്തില്‍ ഉണ്ടായിട്ടില്ലാത്തതിനാല്‍ ശാസ്ത്രത്തെക്കൂടി കവിതയിലേക്ക് കൊണ്ടുവരുന്ന പ്രവൃത്തി അധികമാരും ഉപയോഗിച്ചിട്ടില്ല.

ഞാഞ്ഞൂള്‍ പുരാണം ’ എന്ന കവിതയില്‍ , തര്‍ക്കസഭയ്ക്കു പങ്കെടുക്കുവാനായി പുറപ്പെട്ട ബ്രാഹ്മണന്റെ തേര്‍ച്ചക്രത്തിനടിയില്‍ പെട്ട് ഒരു മണ്ണിര മുറിഞ്ഞ് രണ്ടാകുന്നു. അപ്പോള്‍ രണ്ടു മണ്ണിരകളും കൂടി ബ്രാഹ്മണനോട് തര്‍ക്കത്തില്‍ ഏര്‍പ്പെടുകയാണ്, തങ്ങളില്‍ ആര്‍ക്കാണ് ബ്രാഹ്മണന്റെ പൈതൃകം എന്ന്!
“ഞങ്ങളില്‍ ആര്‍ക്കാണ്‌
നിന്റെയപത്യത?
ഹേ സൂരി! ഹേ ബ്രഹ്മചാരി!
ഏതിരയ്‌ക്കാണിതില്‍
ബ്രാഹ്മണപൂര്‍വ്വികം?
ആരാണു വേദാധികാരി?.
മാത്രമല്ല ശരീരം രണ്ടായപ്പോള്‍ ആത്മാവും രണ്ടായിട്ടുണ്ടാകുമോ എന്നും ചോദിക്കുന്നു മണ്ണിരകള്‍ !
“ഹേ, വിജ്ഞ! ഞങ്ങളില്‍
രണ്ടാത്മാവുണ്ടെങ്കില്‍
ഉണ്ടായതേതു ഞൊടിയില്‍ ?
വണ്ടിതന്‍ ചക്രമീ
സാധുവിന്‍ ദേഹത്തില്‍
കൊണ്ടപ്പൊഴോ, മുമ്പോ, പിമ്പോ?
മുമ്പല്ല, പിമ്പല്ല
കൊണ്ടപ്പൊഴാണെങ്കില്‍
ഖണ്ഡിക്കും ദേഹത്തൊടൊപ്പം
ഖണ്ഡിക്കുമാത്മാവു-
മെങ്കില്‍ , ഹേ ബ്രാഹ്മണ!
ഖണ്ഡിക്കുമാത്മാവുമെങ്കില്‍
ഭിന്നമോ ദേഹവും
അത്മാവും അത്രമേല്‍ ?"
എന്ന് നീളുകയാണ് 1976-ല്‍ എഴുതിത്തുടങ്ങി 1981-ല്‍ തീര്‍ത്ത ഈ അതുല്യ കവിത. ‘ഞാഞ്ഞൂള്‍ പുരാണം’ ഒരു പ്രമുഖ ആനുകാലികത്തിനയച്ചുകൊടുത്തപ്പോള്‍ തലമുതിര്‍ന്ന ഒരു പത്രാധിപര്‍ തിരിച്ചയച്ചു. കൂടെ ഒരു കത്തും, ‘കുഴപ്പമില്ല, വാസനയുണ്ട്... ആശാനെയൊക്കെ വായിക്കുന്നത് ഗുണം ചെയ്തേക്കും’ എന്ന്.
ബ്രാഹ്മണ്യത്തെ പരിഹസിക്കുന്ന ഒരു കവിതയാണ് ‘ഈച്ച’.
“വരുന്നോരേ-
ജന്മത്തില്‍
ബ്രാഹ്മണനായ്
ജനിക്കുമ്പോള്‍
നിന്റെയീജ-
ന്മത്തിലുള്ളോ-
രെച്ചിലില്ലാ-
യ്മയെയീച്ചേ
മറക്കല്ലേ!
മറക്കല്ലേ!.”
നായയുടെ വയറ്റിനകത്തുള്ള വിരയെപ്പറ്റി കുറച്ചു കവിതകള്‍ ജയശീലന്റേതായുണ്ട്. നായുടെ വിശപ്പോ വെപ്രാളമോ വിര അറിയുന്നേയില്ല. അതിന് അതിന്റേതായ പദ്ധതികളും പ്രവര്‍ത്തനങ്ങളും. ‘ചക്ഷുശ്രവണ ഗളസ്ഥമാം ദര്‍ദ്ദുരം ഭക്ഷണത്തിന്നപേക്ഷിക്കുന്ന’ ബിംബം ഓര്‍മ്മിപ്പിക്കുന്നു നായ,വിര-ദ്വന്ദ്വങ്ങള്‍ . തത്വചിന്തകളുടെയും ദര്‍ശനങ്ങളുടെയും നിധി കുഴിച്ചിട്ടുള്ള കവിതകള്‍ എന്ന് ജയശീലന്റെ കവിതകളെ വിശേഷിപ്പിക്കാം. സ്വതസിദ്ധമായ നര്‍മ്മം ചില കവിതകളെ മിനുക്കുന്നുണ്ട്. ‘ആനപ്പുറത്തിരുന്ന്‍’, ‘ഷര്‍ട്ടില്‍ പിടിക്കല്ലേ’ തുടങ്ങിയവ മികച്ച ഉദാഹരണങ്ങളാണ്. അഭിനന്ദനാര്‍ഹമായ നിരവധി രാഷ്ട്രീയ കവിതകളും ജയശീലന്റേതായുണ്ട്. ‘ഗ്വാട്ടിമാലയില്‍ ഒരു കാല് ’ എന്ന കവിത മനുഷ്യന്റെ അരാഷ്ട്രീയതയെയും, സ്വാര്‍ത്ഥതയെയും കണക്കറ്റ് പരിഹസിക്കുന്നു. ഗ്വാട്ടിമാലയില്‍ തനിക്കൊരു കാലുണ്ടെങ്കില്‍ അവിടെ ഉറുമ്പുകടിക്കാതിരിക്കാന്‍ വേലി കെട്ടുമെന്ന് പറയുന്നു ഈ കവിതയില്‍ . പക്ഷെ ലോകം മുഴുവന്‍ പടര്‍ന്ന ഞരമ്പുകള്‍ ഇപ്പോള്‍ പൊട്ടിത്തകര്‍ന്ന് അവനവനിലേക്ക് ചുരുങ്ങിയിരിക്കുന്നു. ലോകത്തിന്റെ വേദന തന്റേതല്ലായിത്തീര്‍ന്നിരിക്കുന്നു.
“സുഹൃത്തേ
എന്റെ ദു:ഖത്തിന്റെ
കാരണമെന്താണെന്നോ
എന്റെ ഞരമ്പുകള്‍
എന്റെ വിരല്‍ത്തുമ്പത്തു വന്ന്
അവസാനിക്കുന്നുവെന്നതാണ്
സുഹൃത്തേ
നമ്മുടെ അകല്‍ച്ചയുടേയും
ദു:ഖത്തിന്റേയും
നിദാനമെന്താണെന്നോ
ഒരിക്കല്‍ വിശ്വമാകെപ്പടര്‍ന്നുനിന്ന
ഞരമ്പിന്റെ പടലം
എവിടെവെച്ചോ
എങ്ങനെയോ
ആരെക്കൊണ്ടോ
കോടാനുകോടി ഖണ്ഡങ്ങളായി
മുറിഞ്ഞുപോയിയെന്നതാണ്.”
ഇത് ‘ഉറുമ്പ്’ എന്ന കവിതയെഴുതുമ്പോള്‍ കവി താണ്ടിയ ചിന്താസരണിയുടെ ഒരു തുടര്‍ച്ചയാണെന്ന്‍ കാണാം.
“എന്റെ വക
ഒരു കാരണവുമില്ലാതെ
അതെന്റെ കാല്‍ വിരലില്‍ കടിച്ചു
ഞാനുടനെ
ഞെരിച്ചുകൊന്ന്
പിരിച്ചുകളഞ്ഞു.
അതിന്റെ ഞെരിച്ചലും
അതിന്റെ മരണവുമല്ല
അത് കടിച്ചേടത്ത്
എന്റെ കടച്ചിലാണ്
എനിക്ക് ദു:ഖം.
എന്റെ ദു:ഖം
എന്റെ ദു:ഖത്തില്‍
ഒതുങ്ങിനില്‍ക്കുന്നു എന്നതാണ്
എന്റെ ദു:ഖത്തിന് നിദാനം”

‘ദാര്‍ശനികന്റെ തലപ്പാവിനേക്കാള്‍ ’ എന്ന കവിത ദര്‍ശനം കൊണ്ടും ശില്പം കൊണ്ടും മികച്ചു നില്‍ക്കുന്നു. ഇതില്‍ ദാര്‍ശനികന്റെ തലപ്പാവിനേക്കാള്‍ വിഡ്ഢിയുടെ കൂര്‍ത്ത തൊപ്പിയാണ് നമുക്ക് വേണ്ടതെന്നും, (ഇതു തന്നെ വലിയൊരു ദര്‍ശനമാണ്!) നമ്മുടെ ഏകാഗ്രത വിഡ്ഢിത്തൊപ്പിയുടെ ഏകാഗ്രത മാത്രമായിരിക്കട്ടെ, കാരണം നമുക്ക് എല്ലാറ്റിനെപ്പറ്റിയും പറയാനുള്ള സ്വാതന്ത്ര്യം വേണമെന്നും പറയുന്നു. ['There is Poetry in everything. That is the biggest argument against Poetry' എന്ന് ഹോല്യൂബ്].
“സമര്‍ത്ഥമായതുമാത്രം
പറയാന്‍ ശ്രമിക്കുന്നവന്റെ സംഭാഷണം
ബ്ലേഡുപോലെ നേര്‍ത്തുപോകുന്നത്
ഞാന്‍ സൂക്ഷിച്ചിട്ടുണ്ട്
ഗൌരവമുള്ളതുമാത്രം
സംസാരിക്കുന്നവന്റെ സംഭാഷണം
വെറും പ്രൌഢതയായവസാനിക്കുന്നത്
ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്
കൊച്ചുകുട്ടിയുടെ അടിവയറ്റിലുമ്മ വെച്ച്
നിന്റെ ചുക്കിരിയെന്നു പറയുന്ന
അമ്മൂമ്മയെപ്പറ്റി
നമുക്ക് പറയാന്‍ കഴിയണം.
കാരണം,
സാരമുള്ളതും സാരമില്ലാത്തതും
ഈശ്വരന്‍ തന്റെ അങ്കണത്തില്‍
ഉണക്കാനിട്ട ചണനാരുപോലെ പരത്തിവെച്ചിരിക്കുന്നു.
നമ്മളത് സ്വര്‍ഗത്തിലേക്ക് പൊക്കുമ്പോള്‍
വെയ്റ്റര്‍ തളിക പൊക്കുന്നതുപോലെ
കത്തിയും കരണ്ടിയും പ്ലേറ്റും ഗ്ലാസ്സും
ഒരുമിച്ചു പൊക്കുന്നു” .
ലക്ഷ്യത്തില്‍ നിന്നു വേറിട്ട കര്‍മ്മത്തിന്റെ ഫലത്തെ നിഷേധിക്കുന്നു ‘അമ്പലക്കുളത്തില്‍ ’ എന്ന കവിത.
“അമ്പലക്കുളത്തില്‍
ആരോ
ഊര കഴുകി
കുളത്തില്‍
ആരും ഉണ്ടായിരുന്നില്ല
അവന്
മീനൂട്ടിന്റെ
ഫലം
സിദ്ധിച്ചിരിക്കില്ല
കാരണം
അവന്‍
വിധിയാംവണ്ണം
മനസ്സ്
സ്വരൂപിച്ചിരുന്നില്ല.
സങ്കല്‍പ്പമാണ്
കര്‍മ്മത്തിന്റെ
പരിവേഷം”
കേരളത്തിലെ ഒരു തലമുറ ജാതിയുടെ വാലില്‍ നിന്ന്‍ ഏറെക്കുറെ മുക്തരായിരുന്നുവെങ്കിലും ഇന്ന് വീണ്ടും കുട്ടികളുടെ പേരിന് വാല്‍ മുളയ്ക്കുന്ന പ്രവണത വ്യാപകമായിട്ടുണ്ട്. മതവിശ്വാസം വെളിയില്‍ കാട്ടി നടക്കുന്നതിനെ പറ്റി തന്റെ നിലപാട് വ്യക്തമാക്കുന്ന കവിതയാണ്‘ പേരു നെറ്റിയില്‍ ’.
“വിശ്വാസം വെളിക്കുകാട്ടി നടക്കുന്നത്
ശിശ്നം വെളിക്കുകാട്ടി നടക്കുന്നതു പോലെയാണെന്ന്
ആരോ പറഞ്ഞിട്ടുണ്ട്.
എനിക്കറിയാം നിങ്ങള്‍ക്ക് ശിശ്നമുണ്ടെന്ന്.
പക്ഷേ എനിക്കത് കാണണ്ട.”

‘പണയം‘ എന്ന കവിത നോക്കുക:
“അവന്‍ ജയിച്ചാല്‍
എനിക്ക്
ഒരു സൂചികുത്തിന്റെ
വേദനയും
ചൊറിച്ചിലും
തീര്‍ച്ചയായും
അവനാണ്
എന്നേക്കാള്‍
കൌശലവും
മെയ്സ്വാധീനവും
പക്ഷെ
അവന് തെറ്റുപറ്റിയാല്‍
അവന്റെ
വിശപ്പും ദാഹവും
പ്രാണനും
അതോടെ നിന്നു.
ഈ കളിയില്‍
(അല്ലെങ്കില്‍ കാര്യത്തില്‍ )
അവന്റെ പണയം
ഇത്ര വലുതായതുകൊണ്ടാണ്
എനിക്ക്
കൊതുകിനോട് വെറുപ്പില്ലാത്തത്.”
വാര്‍ദ്ധക്യത്തിലെ ഒറ്റപ്പെടലിനെ ഹൃദയസ്പര്‍ശിയായി വരച്ചുവെക്കുന്ന ‘വെള്ളി’ പോലൊന്ന് മലയാളകവിതയില്‍ സുലഭമല്ല. ആധുനികോത്തര മലയാളകവിതകളുടെ കൂട്ടത്തില്‍ പ്രഥമസ്ഥാനം കൊടുക്കേണ്ടതുണ്ട് ‘ഒന്നുകില്‍ കാറ്റ്’ എന്ന കവിതയ്ക്ക്.
കവികളുടെ കവിയായ ജയശീലന്‍ ആരെന്ന് ചോദിക്കുന്ന മലയാളിക്ക്, മനസ്സിനെ മഥിക്കുന്ന അനേകം കവിതകളുടെ സമാഗമവേദിയായ ഈ പുസ്തകത്തിലെ മഴവെള്ളം എന്ന കവിതകൂടി ചൂണ്ടിക്കാണിച്ചുകൊണ്ട്, കുറിപ്പ് അവസാനിപ്പിക്കട്ടെ.
“ ഭൂമിയില്‍
ആകാശം കാണുമ്പോള്‍
അതിനെ നമ്മള്‍ വെള്ളമെന്നു പറയുന്നു.
മരങ്ങള്‍
കിഴുക്കാം തൂക്കായി കാണുമ്പോള്‍
അതിനെ നമ്മള്‍ വെള്ളമെന്നു പറയുന്നു.”
*************************************
[മാധ്യമം ആഴ്ചപ്പതിപ്പ്, 2010 സപ്തംബര്‍ 13]

Sunday, August 29, 2010

വില്‍പ്പന

കേരളാ ശാസ്ത്രസാഹിത്യ പരിഷത്തിന്റെ
‘മുറിവുണക്കുന്നവര്‍ ’* എന്ന പുസ്തകം
ഞാന്‍
‘ഷേവു ചെയ്യുമ്പോളുണ്ടാകുന്ന മുറിവുണക്കാന്‍ സഹായിക്കും’ എന്ന് പറഞ്ഞ്
ബാര്‍ബര്‍ കണ്ണേട്ടന് വിറ്റിട്ടുണ്ട്.

ബുക്ക് റിപ്പബ്ലിക്കിന്റെ
നിലവിളിയെക്കുറിച്ചുള്ള കടങ്കഥകള്‍ ’ എന്ന കവിതാസമാഹാരം
എന്റെ അനിയന്‍
‘കുട്ടികള്‍ക്ക് നല്ല കടങ്കഥകള്‍ പറഞ്ഞുകൊടുക്കാം’ എന്നു പറഞ്ഞ്
ആളുകള്‍ക്ക് വിറ്റിട്ടുണ്ട്.

ഒളിഞ്ഞുനോട്ടങ്ങളും
അളിഞ്ഞ അഭിമുഖങ്ങളും
എഡിറ്റര്‍മാര്‍
മികച്ച സാംസ്കാരിക പ്രവര്‍ത്തനമിതാണെന്ന് പറഞ്ഞ്
ആനുകാലികങ്ങളിലൂടെ വില്‍ക്കുന്നുണ്ട്.

പലരും പലതും വാങ്ങി രുചിക്കുന്നുണ്ട്
സന്തോഷവും സംതൃപ്തിയും ശരിയുമൊക്കെ
ധരിക്കുന്നുണ്ട്.
ചിലര്‍
തൂങ്ങിച്ചാവുന്നുണ്ട്.
----------------------------
*ഡോ: നോര്‍മന്‍ ബെഥൂണെയുടെ ജീവിതകഥയെ ആസ്പദമാക്കി കെ.കെ. കൃഷ്ണകുമാര്‍ എഴുതിയ പുസ്തകം.

Saturday, August 21, 2010

പ്രമോഷന്‍

കൊറിയയെക്കുറിച്ചെഴുതിയ കവിതകള്‍
മുറപോലെ മാസികയ്ക്കയച്ചുകൊടുക്കുന്നു.
വിരിയത്തക്ക ചൂടുകൊടുക്കാന്‍
മൂന്നുകൊല്ലമായിട്ടും എഡിറ്റര്‍ക്കായില്ല.

പല വേനലുകള്‍ക്കിപ്പുറം
കൊറിയയെ പറ്റി ഒരു കുറിപ്പെഴുതാമോ എന്ന്‍
എഡിറ്ററെനിക്ക് കത്തെഴുതുന്നു.

കൊറിയന്‍ കുറിപ്പ്
എന്റെ കൊറിയന്‍കവിതകളോടെ അച്ചടിച്ചപ്പോള്‍
കേരളത്തിലെ ചില കവികളുടെ പ്രതിനിധിയായ്
ഒരു സുഹൃത്ത് ഗൂഗിളില്‍ ചാറ്റ് ചെയ്യുന്നു:

“കൊറിയന്‍ കുറിപ്പ് വായിച്ചു,
സെല്‍ഫ് പ്രൊമോഷന്‍ ആണെന്നാണ്
മറ്റുകവികള്‍ പറയുന്നത്”
“അതേ...അല്ലാതെ
ആ കവികള്‍ എന്നെ പ്രൊമോട്ട് ചെയ്യുമോ?”

“ബ്ലോഗിലും ബുക്കിലും ഒക്കെ വായിച്ചതാണല്ലോ,
വീണ്ടും വായിക്കുമ്പോള്‍ ഒരു മടുപ്പ്”
“യേശുദാസിന്റെ പാട്ട് ദിവസം എത്ര പ്രാവശ്യം കേള്‍ക്കും?
കവികള്‍ക്ക് തന്നെ കവിതമടുക്കുമ്പോള്‍ പിന്നെ
ബാക്കിയുള്ളവരുടെ കാര്യം പറയണോ?”

“കവിത ഒളിച്ചുകടത്തിയത് ശരിയായില്ല”
“പരസ്യമായിട്ടല്ലേ കടത്തിയത്?”

“അതിരിക്കട്ടെ...
ഈ പറഞ്ഞ കവികള്‍ക്ക് എന്ത് പ്രായം വരും?”
“30 മുതല്‍ 50 വരെയുള്ളവര്‍ ”.

“അമ്പതുകാരന് വേണ്ടത്ര പരിഗണന കിട്ടിയിട്ടില്ലെന്ന അഭിപ്രായമില്ലേ?”
“ഉം, ഉണ്ട്”

“അര്‍ഹനായിരുന്നിട്ടും ആരും
പ്രമോട്ട് ചെയ്യുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്തില്ലെന്ന്
സങ്കടമിരമ്പുന്നില്ലേ?”
“ഉം, ഉണ്ട്”

“എങ്കില്‍ ആ 30 വയസ്സുള്ള കവിയോട് പറഞ്ഞേക്കൂ
അവസരം കിട്ടിയാല്‍ കവിത
ഒളിച്ചെങ്കിലും കടത്താന്‍”
“ശരി , പറയാം”

“ശെരി ശെരി”.

വെപ്പുകാല്‍

മരുന്ന് കഴിച്ചാലും
മാറാത്ത പിരാന്തുള്ള
മുകുന്ദേട്ടന്റെ ചെവീല്‍
മൈക്കും,ഒരിയര്‍ഫോണും
ഘടിപ്പിച്ചാല്‍ അദ്ദേഹം
ആരോടോ സംസാരിച്ച്
ചിരിച്ച് പോകുന്നെന്നേ
നാട്ടുകാര്‍ കരുതീടൂ.

എന്നുടെ വികലാംഗ-
കവിതയ്ക്കീണത്തിന്റെ
വെപ്പുകാല്‍ പിടിപ്പിച്ച്
നടത്തിക്കുന്നൂ ഞാനും.!

Monday, August 16, 2010

സമരം

ടാഹലസ് കലാശാല പൊളിക്കുവാന്‍
സമ്മതിക്കുകില്ലെന്ന പ്ലക്കാര്‍ഡുമായ്
ബര്‍ലിനിലെ പ്രതിഷേധ ജാഥയില്‍
പങ്കുചേരുന്നു ശങ്കയില്ലാതെ ഞാന്‍
മുന്നിലും പിന്നിലും രണ്ടു പോലീസു-
വണ്ടികള്‍ , പിന്നൊരാംബുലന്‍സുണ്ടതില്‍
ഡോക്ടര്‍ , ട്രക്കുകളില്‍ ബിയര്‍ കുപ്പികള്‍ ,
പത്തിരുന്നൂറു ജര്‍മ്മന്‍ കലാപ്രിയര്‍
ബാന്‍ഡുമേളങ്ങള്‍ പാട്ടുകള്‍ താളത്തില്‍
നൃത്തമാടല്‍ ചിരികള്‍ ചിത്രംവര
പാതയോരത്തു നില്‍ക്കും മനുഷ്യര്‍ക്ക്
കൈകള്‍ വീശിയഭിവാദ്യമര്‍പ്പിക്കല്‍

കണ്ടു, കര്‍ണ്ണാടകത്തിലെ പാവം
പാവമാം ദളിതര്‍ ദേഹമാകെ
തീട്ടവും പൂശി റോട്ടില്‍ ‘കുടിക്കാന്‍
വെള്ളമേകെന്ന്’ യാചിച്ച വാര്‍ത്ത.
ലാത്തികൊണ്ടു തകര്‍ന്ന് വഴിയില്‍
ചോരവാര്‍ന്ന് മരിച്ചുപോയാലോ
എത്ര തീവ്രം പ്രതികരിച്ചാലോ
ഒട്ടുമില്ല ഗുണമെന്ന കൊണ്ടോ
പിന്നെയോര്‍ക്കുകിലെന്തെങ്കിലും നാം
ചെയ്തുവെന്ന തെളിവുകള്‍ക്കായോ
ആശയറ്റന്ധരായ് സമരത്തില്‍
അക്രമാസക്തരാകുന്നു നമ്മള്‍ ?

Friday, August 6, 2010

പരിഹസിച്ചു കരയുന്നു

ബര്‍ലിനില്‍ പോയി മടങ്ങുമ്പോള്‍
ബസ്സില്‍
എന്റെ സീറ്റിന്റെ തൊട്ടുമുന്നിലിരിക്കുന്ന
രണ്ടു പെണ്‍കുട്ടികള്‍ പൊട്ടിക്കരയുന്നു.

ആള്‍ക്കാര്‍ ശ്രദ്ധിക്കുന്നുണ്ടെന്ന ബോധത്തെ
മായ്ച്ചുകളഞ്ഞ്
ബസ്സില്‍ മുഴുവന്‍
അവര്‍
അവരുടെ ദു:ഖം വരച്ചുവെക്കുന്നു,
പൊളിച്ചുമാറ്റാന്‍ പോകുന്ന ടാഹലസ് കലാശാലയിലെ
ഗ്രാഫിറ്റി പോലെ.

എന്താണ് ഈ കരച്ചിലിന്റെ അര്‍ത്ഥമെന്ന്
ഞാന്‍ ചോദിച്ചില്ല.
കാരണം
മാതാപിതാക്കള്‍ വഴിപിരിയുന്നുവെന്നോ
ഉറ്റവരാരോ മരിച്ചുപോയെന്നോ
അവര്‍ പറയുന്നത് കേള്‍ക്കാന്‍
ഞാനിഷ്ടപ്പെടുന്നില്ല.

മനുഷ്യനെ ചുട്ടുതിന്നതിന്റെ
ഓര്‍മ്മ ഛര്‍ദ്ദിക്കുന്ന
ഇടങ്ങളില്‍പ്പോയി
ചിരിച്ചുകൊണ്ടു ഫോട്ടോയെടുത്തതിനും
കരയേണ്ട സമയങ്ങളിലെല്ലാം
നിസ്സംഗനായി നിന്നതിനും
എന്നോടുള്ള പരിഹാസമോ
ആ കരച്ചില്‍ ?.

Sunday, June 27, 2010

സ്വത്വ അരാഷ്ട്രീയം

‘വിഡ്ഢിപ്പെട്ടി’യിലൂടന്ന്
കേട്ടിടും ഭാഷയായതിന്‍
ഹേതുവാല്‍ ഹിന്ദിയില്‍ നല്ല
മാര്‍ക്കുള്ളോന്‍ ‘മരമണ്ട’നായ്

ഹിന്ദിയദ്ധ്യാപകന്മാരെ
നിന്ദിച്ചൂ നാം പലപ്പൊഴും
കോളേജിലുത്തരേന്ത്യക്കാര്‍
പരിഹാസവിധേയരായ്


ഇഷ്ടമേതുമവര്‍ക്കില്ലാ-
പ്പുട്ടുമിഷ്ടുവുമാഴ്ചയില്‍
മെസ്സില്‍ രണ്ടുദിനം ഞങ്ങള്‍
പാസ്സാക്കീ ശബ്ദവോട്ടിനാല്‍
-----------------
തെക്കന്‍ കൊറിയയില്‍ ഞങ്ങള്‍
ഇന്ത്യക്കാരൊത്തു ചേര്‍ന്നിടും
കൊറിയന്‍സിന്റെ കുറ്റങ്ങള്‍
കണ്ടെത്തും പങ്കുവെച്ചിടും

“കൊറിയന്‍ പഠിച്ചീടേണ-
മിവിടുള്ള വിദേശികള്‍
എന്നു ചൊല്ലിയൊരാളിന്റെ
തന്ത”- ഹിന്ദീല്‍ പറഞ്ഞിടും.