Saturday, February 15, 2020

ഉത്തരക്കടലാസ്സ് നോക്കുമ്പോൾ


ഉത്തരങ്ങളെല്ലാം
എണ്ണം പറഞ്ഞത്

അവയെ തിരക്കിയുള്ള യാത്രകൾക്കിടെ
കൊണ്ട അടികൾ ബാക്കിവെച്ച
ഉരുണ്ടുകൂടലുകൾ
തറച്ച മുള്ളുകൾ കോറിയിട്ട
മുറിവുകൾ
തുറിച്ച കണ്ണുകൾ ഓർമ്മിപ്പിക്കുന്ന
നീർച്ചാലുകൾ
കേട്ട നിലവിളികളുടെ
നേർത്തുപോയ ഞരക്കങ്ങൾ
കാണേണ്ടിവന്ന കലാപങ്ങളിലെ
അലമുറകൾ...
എല്ലാം തെളിഞ്ഞുകാണാം
ഓരോ വാക്കിലും.

പക്ഷെ
ആ ഉത്തരങ്ങൾക്കുള്ള ചോദ്യം
ഞാൻ ചോദിച്ചിട്ടില്ല!

അതിനാൽ
എനിക്കവകാശപ്പെട്ട പൂജ്യത്തെ
പലവട്ടം തലയിൽ
പല തലത്തിൽ
പേനകൊണ്ട് ചൊറിഞ്ഞ് ചൊറിഞ്ഞ്
ഒരു ഗോളമാക്കി
ഒടുക്കം
അതിന്റെ ഭാരം താങ്ങാനാകാതെ
തോറ്റു തുന്നം പാടി
അതിനെ അടർത്തിയെടുത്ത്
നിന്റെ ഉത്തരക്കടലാസ്സിൽ
ഇറക്കിവെക്കുന്നു.

തോറ്റുപോയ കുട്ടീ.....
ഒരിക്കലും ഓർമ്മിപ്പിക്കരുതേ
നിന്നെ പുറത്താക്കിയ
ആ ചോദ്യത്തെ.

No comments: