Sunday, June 29, 2008

നിങ്ങള്‍ പഠിക്കുവിന്‍,നിങ്ങള്‍ പഠിക്കുവിന്‍, ആദ്യാക്ഷരം മുതല്‍ മേലോട്ട്!

1) പുസ്തകം

എന്തിന്നധീരത
ഇപ്പോള്‍ തുടങ്ങുവിന്‍
എല്ലാം നിങ്ങള്‍ പഠിക്കേണം
തയ്യാറാവണമിപ്പോള്‍ത്തന്നെ
ആജ്ഞാ ശക്തിയായ് മാറീടാന്‍.
..............................
നാളെ നേതാക്കളായ് മാറേണ്ട നിങ്ങള്‍ക്ക്
കാലം അമാന്തിച്ചുപോയില്ല
നിങ്ങള്‍ പഠിക്കുവിന്‍ നിങ്ങള്‍ പഠിക്കുവിന്‍
ആദ്യാക്ഷരം മുതല്‍ മേലോട്ട്.
..............................
ചോദ്യം ചെയ്യാന്‍ ഭയക്കാതിരിക്കുക
മൂഢവിശ്വാസങ്ങള്‍ തള്ളിക്കളയുക
ഓരോ ചെറു ചെറു വസ്തുവിലും
വിരല്‍തൊട്ടു തൊട്ടങ്ങു ചോദിക്കൂ
എങ്ങനെയിതു കിട്ടീ നിങ്ങള്‍ക്ക്
................................
പട്ടിണിയായ മനുഷ്യാ നീ
പുസ്തകം കയ്യിലെടുത്തോളൂ
പുത്തനൊരായുധമാണു നിനക്കത്
പുസ്തകം കയ്യിലെടുത്തോളൂ
.................................”

പുസ്തകം എന്ന് കേള്‍ക്കുമ്പോള്‍ ബ്രെഹ്തിനെയാണ് ഓര്‍മ്മ വരിക.കേരള ശാസ്ത്രസാഹിത്യപരിഷത്തിന്റെ ബാലവേദിയില്‍ വെച്ച് ,ഓര്‍മ്മവെക്കും മുമ്പേതന്നെ ഞാന്‍ പരിചയിച്ചതാണ് ഈ പാട്ട് എന്ന് അമ്മയുടെ സാക്ഷിപത്രം.
പുസ്തകങ്ങള്‍ നശിപ്പിക്കുന്നത് ഒരു വ്യവസ്ഥിതിയെത്തന്നെ നശിപ്പിക്കും എന്നതിന് ഉത്തമോദാഹരണം സോവിയറ്റ് യൂണിയന്‍ തന്നെ.

2) കാര്‍ഷികം


കര്‍ഷക സമരങ്ങളെക്കുറിച്ച് അറിയുന്നത് കമ്യൂണിസം പഠിക്കലല്ല. ജന്മിത്തത്തിന്റെ കാലത്ത് പട്ടിണികിടക്കേണ്ടിവന്നതും,കാര്‍ഷികബില്‍ പാസ്സാക്കിയപ്പോള്‍ കൃഷിഭൂമി കിട്ടിയതും കമ്യൂണിസ്റ്റുകാര്‍ക്കു മാത്രമല്ല. കുട്ട്യപ്പയെക്കുറിച്ചും കുഞ്ഞാക്കമ്മയെക്കുറിച്ചും എനിക്ക് ഇത്രയെങ്കിലും മനസ്സിലാക്കാനായത് അതിനെപ്പറ്റി അന്വേഷിക്കാനുള്ള പ്രത്യേക താല്പര്യവും, പറഞ്ഞുതരാനുള്ള ആളുകളും ഉള്ളതിനാല്‍ മാത്രമാണ്. എന്റെ തലമുറയില്‍പ്പെട്ട എത്ര ആളുകള്‍ക്ക് അവരെ പറ്റി അറിയുമെന്ന കാര്യത്തില്‍ എനിക്ക് സംശയവുമുണ്ട്. കുഞ്ഞാക്കമ്മയുടെ ഇംഗ്ലീഷ് പരിഭാഷക്കു കിട്ടിയ സി.ദാമോദരന്റെ കമന്റു കണ്ടാണ് ഞാന്‍ ഇന്നലെ രാത്രി അദ്ദേഹത്തിന്റെ വീട്ടിലേക്ക് വിളിച്ചത്. പരിഷത്തിലൂടെ എനിക്ക് പരിചയമുള്ള ആളാണ് ഇദ്ദേഹം. വിളിച്ചപ്പോള്‍ ആള്‍ സ്ഥലത്തുണ്ടായിരുന്നില്ല. അതിനു ശേഷം എന്റെ വീട്ടിലേക്ക് വിളിച്ചപ്പോള്‍ അച്ഛന്‍ പറഞ്ഞു,സി.ദാമോദരന്റെ അച്ഛന്റെ അമ്മയാണ് കുഞ്ഞാക്കമ്മ എന്ന്. ഇതിനുശേഷം വീണ്ടും ഫോണ്‍ ചെയ്തപ്പോള്‍ അവരുടെ വീട്ടുകാര്‍ പ്രകടിപ്പിച്ച സന്തോഷവും താല്പര്യവും, ബ്ലോഗ് എന്ന മാധ്യമത്തിനും അതില്‍ എഴുതപ്പെട്ട ഒരു കവിതക്കും എന്നെസംബന്ധിച്ചിടത്തോളം പ്രാപ്യമായ ഉന്നതികളായി എനിക്ക് തോന്നിയെങ്കിലും, ഇക്കാര്യങ്ങള്‍ അറിയാതെ പോയല്ലോ എന്ന സങ്കടമാണ് എന്നെ മഥിച്ചത്. അവനവന്റെ നാട്ടിന്റെ ചരിത്രം ഒരു കരിക്കുലത്തിന്റെ ഭാഗമാകുകയാണെങ്കില്‍ അത് നമുക്ക്, പുതു തലമുറയിലെ കുട്ടികള്‍ക്ക് ചെയ്തുകൊടുക്കാന്‍ പറ്റുന്ന വലിയ ഒരു സഹായമാണ്. പുസ്തകങ്ങളില്‍ നാം ദേശീയ നേതാക്കളെക്കുറിച്ചു പഠിക്കുന്നുവെങ്കിലും തങ്ങളുടെ അയല്പക്കത്തെ കുഞ്ഞാക്കമ്മമാരെപ്പറ്റി അവബോധമില്ല്ലാതിരിക്കുന്നത് ഗുരുതരമായ ഒരു ന്യൂനതയാണ്. റഷ്യന്‍ വിപ്ലവത്തേക്കാളും രണ്ടാം ലോകമഹായുദ്ധത്തേക്കാളും കൂടുതല്‍ ആഴത്തില്‍ സ്വന്തം നാട്ടിലെ മുന്നേറ്റങ്ങളെയും സാഹചര്യങ്ങളെയും പ്രതിസന്ധികളെയുമൊക്കെ പറ്റി കുഞ്ഞുങ്ങള്‍ക്ക് മനസ്സിലാക്കാ‍ന്‍ കഴിയും. കേരളചരിത്രം തന്നെ മാറ്റിയെഴുതിയ കാര്‍ഷികബില്‍ ഞാന്‍ ആദ്യമായി കാണുന്നത് ഈ പാഠപുസ്തകവിവാദം വന്നതിനുശേഷം പ്രചരിച്ച അതിന്റെ പകര്‍പ്പുകളിലൂടെയാണ്. കമ്യൂണിസ്റ്റുകാരാണ്/കോണ്‍ഗ്രസ്സുകാ‍രാണ് എന്നതു കൊണ്ടു മാത്രം നമ്മുടെ പൂര്‍വ്വികര്‍ സഹിച്ചത് കഷ്ടപ്പാടുകള്‍ അല്ലാതാവുന്നില്ലല്ലോ.

3) മതം


കൊറിയയുടെ മതം എന്നെ പഠിപ്പിക്കുന്നത് പുതിയ പാഠങ്ങളാണ്. ഇവിടെ എവിടെയും ഓഫീസ് രേഖകളില്‍ മതം ചോദിക്കുന്ന ഏര്‍പ്പാട് ഇല്ല. മിഷണറി പ്രവര്‍ത്തനങ്ങളും ക്രിസ്ത്യന്‍ പള്ളികളും ഈയിടെയായി വര്‍ദ്ധിച്ചുവരുന്നുണ്ടെന്നുള്ള കാര്യം വിസ്മരിക്കുന്നില്ല .ഇവിടെ ആള്‍ക്കാര്‍ക്ക് ഇഷ്ടമുള്ള മതം തെരഞ്ഞെടുക്കാനുള്ള അവകാശമുണ്ട്. ഒരു മതത്തിലും വിശ്വസിക്കാതെയുമിരിക്കാം. എന്റെ ലാബില്‍ തന്നെയുള്ള ഒരു കൊറിയന്‍ സുഹൃത്തിന്റെ അച്ഛനമ്മമാര്‍ കൃസ്ത്യാനികളാണ്. പക്ഷെ അവന് മതമില്ല!. ഇക്കാര്യം കേട്ടപ്പോള്‍ എനിക്ക് ആദ്യം വിശ്വസിക്കാന്‍ പ്രയാസമായിരുന്നു. ബൌദ്ധികമായി ഉന്നതനിലവാരം പുലര്‍ത്തുന്നതുകൊണ്ടോ പുരോഗമനവാദിയായതുകൊണ്ടോ ഒന്നുമല്ല,അവന്‍ യാതൊരു മതത്തിലും വിശ്വസിക്കാതെയിരിക്കുന്നത്.എന്തു കൊണ്ടാണ് ഒരു മതത്തിലും വിശ്വസിക്കാത്തത് എന്ന ചോദ്യത്തിന് പ്രത്യേക കാരണങ്ങളൊന്നുമില്ലെന്നാണ് എനിക്ക് പല കൊറിയക്കാരുടെ അടുത്തുനിന്നും മറുപടി കിട്ടിയത്.ഇതര മതങ്ങളില്‍പ്പെട്ടവര്‍ക്കും ഒരു മതത്തിലും പെടാത്തവര്‍ക്കും തമ്മിലുള്ള വിവാഹത്തിനും ഇവിടെ യാതൊരു പുതുമയുമില്ല. പ്രധാനമായും ബുദ്ധമതവും ക്രിസ്തുമതവുമാണിവിടെയുള്ളത്. വ്യത്യസ്ത മതക്കാരുടെ ആരാധനാലയങ്ങളില്‍ ആര്‍ക്കും പ്രവേശനവുമുണ്ട്. കമ്യൂണിസ്റ്റ് ആണെന്നു പറഞ്ഞാല്‍ പിടിച്ചു ജയിലിലിടാവുന്നതരം നിയമങ്ങളുള്ള ദക്ഷിണകൊറിയയിലാണ് ഈ വിധത്തിലുള്ള സമ്പ്രദായങ്ങള്‍ എന്നത് എന്നെ ഒട്ടൊന്നുമല്ല അത്ഭുതപ്പെടുത്തുന്നത്. നമ്മുടെ സംസ്കാരവുമായി താരതമ്യം ചെയ്യാന്‍ പറ്റില്ലെങ്കിലും ഇവിടത്തെ രീതികളില്‍ നിന്നും ഏറെ മനസ്സിലാക്കാനുണ്ട്.
---------------------------------------------------------------------------------------
അക്ഷരവിരോധികളുടെ വിഡ്ഢിത്തത്തില്‍ ലജ്ജിക്കുകയും അവരുടെ പ്രവൃത്തികള്‍ക്കെതിരെയുള്ള പ്രതിഷേധത്തില്‍ പങ്കുചേരുകയും ചെയ്യുന്നു.

24 comments:

Sanal Kumar Sasidharan said...

മതത്തെ രാഷ്ട്രീയം ആയുധമാക്കാൻ എന്നു തുടങ്ങിയോ അന്നു തുടങ്ങിയതാണ് നമ്മുടെ നാടിന്റെ ദുർവ്വിധി.മതം ഇന്ന് വിശ്വാസമല്ല അധികാരമാണ് ആവശ്യപ്പെടുന്നത് അത് നേടിയെടുക്കാനാണ് രാഷ്ട്രീയം മതത്തെ ഉപയോഗപ്പെടുത്തിയതും.ഇപ്പോൾ വാളിന് ബുദ്ധിവന്നതുപോലെ ഒരവസ്ഥയാണ്. അത് വാൾ പിടിച്ചകയ്യെ തിരിഞ്ഞുവെട്ടുന്നു.

കുഞ്ഞാക്കമ്മമാരെക്കുറിച്ച് അറിയുന്നില്ലെങ്കിലെന്താ അൽഫോൻസാമ്മമാരെക്കുറിച്ച് നാം ഗവേഷണം നടത്തുന്നുണ്ടല്ലോ

ഞാന്‍ ഇരിങ്ങല്‍ said...

എന്തിന്നധീരത എന്ന പരിഷത്തിന്‍റെ ആഹ്വാനം മനസ്സുകളില്‍ വലീയൊരുസ്വാധീനം വരുത്തിയ കാലമുണ്ട് ഒരു തലമുറയ്ക്ക്. ഇന്നും ഇത് കേള്‍ക്കുമ്പോല്‍ ഓരോ വരിയിലും ഹൃദയരക്തം ഉണര്‍ന്നുവരുന്നു.
യുക്തികൊണ്ട് പഠിക്കുകയും അന്ധവിശ്വാസത്തെ തുടച്ച് നീക്കുകയും ചെയ്യുക സമൂഹത്തിന് ആവശ്യമാണെന്ന് ഓരോ വ്യക്തിയിലും സ്കൂള്‍ തലത്തില്‍ ഓര്‍മ്മിപ്പിക്കാന്‍ പുതിയ കരിക്കുലം സഹായിക്കുമെങ്കില്‍ എന്ന് ആശിക്കുന്നു.
രാഷ്ട്രീയക്കാരുടെ- മത മേധാവികളുടെ സമര കോലാഹങ്ങള്‍ക്കെതിരെ ഏഴാം തരം വിദ്യാര്‍ത്ഥികള്‍ തന്നെ സമരത്തിനിറങ്ങുന്ന കാഴ്ച അതിവിദൂരമല്ലെന്ന് ഓര്‍ക്കുക.

പുസ്തകങ്ങള്‍ നശിപ്പിക്കുന്നത് ഒരു വ്യവസ്ഥിതിയെ ഇല്ലാതാക്കുമെന്ന് അറിഞ്ഞു കൊണ്ട് തന്നെയാണ് മത മേലധ്യക്ഷന്‍ മാര്‍ ഇത്തരം പ്രവണതകള്‍ക്ക് കൂട്ടുനില്‍ക്കുന്നത്. നാടിന്‍ റെ ചരിത്രം പഠിക്കുന്ന കുട്ടി ഒരു പക്ഷെ നാളെ ചോദ്യം ചെയ്തേക്കാം എന്ന ഭീതിയാണ് അവരെ ഇത്തരം കോപ്രായങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നത്.

എന്താണ് ഒരു മത അദ്ധ്യക്ഷന്‍ മാരുടെ പ്രവര്‍ത്തനമേഖലകള്‍ എന്ന് വളരെ വ്യക്തമായി ബൈബിളില്‍ പറയുന്നുണ്ട്. എന്നാല്‍ അതാണൊ ഇന്നതെ മത മേലദ്ധ്യക്ഷന്‍ മാര്‍ ചെയ്യുന്നത്?

രാഷ്ട്രീയത്തിനും പേരിനും പുറകെ പാഞ്ഞുനടക്കുന്ന മത അദ്ധ്യക്ഷന്‍മാരെ മാത്രമാണ് നമുക്കിന്ന് കാണാന്‍ സാധിക്കുന്നത്.

മതം ആവശ്യമില്ലെന്നോ ഇഷ്ടത്തിനനുസരിച്ച് തിരഞ്ഞെടുക്കാമെന്നൊ പഠിപ്പിക്കുമ്പോള്‍ ഭാവിയില്‍ മത വിശ്വാസികള്‍ കുറവു വരുമെന്ന അപകടകരമായ ഭീതിയാണ് അവരെ ഭരിക്കുന്നത്. സുഖലോലുപതയുടെ മടിത്തട്ടില്‍ സസുഖം വാഴുന്ന മെത്രാന്‍ മാര്‍ സാധരണക്കാരന്‍ റെ പട്ടിണിയെ കുറിച്ചൊ പ്രശ്നങ്ങളെ കുറിച്ചോ ഒരു നിമിഷം ആലോചിക്കേണ്ട സമയം ഉണ്ടാകുന്നില്ല.
ജോലിയെ കുറിച്ച് ആലോചിക്കേണ്ട
കുടുംബത്തെ കുറിച്ച് ആലോചിക്കേണ്ട
നാളെയെ കുറിച്ച് ആലോചിക്കേണ്ട
ഇതിനൊക്കെ അറുതി വന്നാല്‍ ..


കുഞ്ഞാക്കമ്മമാരെ കുറിച്ച് പഠിക്കുമ്പോള്‍.. കുട്ട്യാപ്പമാരെ കുറിച്ച് പഠിക്കുമ്പോള്‍ അവനില്‍ സ്വന്തം നാടിനോടുള്ള സ്നേഹവും മണ്ണിനോടുള്ള പ്രതിപത്തിയും ഉണ്ടാകും. ഇന്ന് എത്ര കുട്ടികള്‍ക്ക് അറിയാം കര്‍ഷക സമരത്തെ കുറിച്ച് ? എന്തിന് ആ കലഘത്തിന് ശേഷം ഉണ്ടായ എത്ര പേര്‍ക്ക് കര്‍ഷക സമരത്തിന്‍ റെ പ്രത്യേകതകളെ കുറിച്ചും സംഭവങ്ങളെ കുറിച്ചും അറിയാം? നാളെത്തെ തലമുറ ഒരുപക്ഷെ അമേരിക്കയില്‍ നിന്ന് / വിദേശികളായ സര്‍വ്വകലാശാലകളിലെ കുട്ടികള്‍ കേരളത്തിലെ കുട്ടികളോട് കര്‍ഷക സമരത്തെ കുറിച്ച് ചോദിച്ചാല്‍ നമ്മുടെ കുട്ടികള്‍ക്ക് എന്തുണ്ട് പറയാന്‍?
അതു കൊണ്ട് തന്നെ
“എന്തു കൊണ്ട് എന്തു കൊണ്ടെന്തു കൊണ്ട്” എന്ന് ചോദ്യം ചോദിച്ച് നമ്മുടെ കുട്ടികള്‍ വളരേണ്ടിയിരിക്കുന്നു.
സ്വയം തീരുമാനമെടുക്കാനുള്ള കെല്പുള്ള നാളെയുടെ തലമുറയെ വാര്‍ത്തെടുക്കേണ്ടിയിരിക്കുന്നു.

പ്രമോദ് ..,
ദാമോദരന്‍ കവിത വായിച്ചതും കമന്‍ റിയതും താങ്കള്‍ക്കുള്ള വലീയ അംഗീകാരമാണ്.
താങ്കളുടെ സന്തോഷത്തില്‍ പങ്കുചേരുന്നു
സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍

Sandeep PM said...

മതത്തെ രാഷ്ട്രീയം മാത്രമല്ല ആയുധമാക്കിയിട്ടുള്ളത്. എന്നും അധസ്ഥിത വര്‍ഗത്തിന്റെ മേല്‍ അധികാരം അടിച്ചേല്‍പ്പിക്കാന്‍ അത് ഒരു ഉപകരണമായിരുന്നു. സാമാന്യ ബുദ്ധിയുടെ നിലവാരം ഉയര്‍ന്നിരിക്കുന്ന ഈ കാലഘട്ടത്തില്‍ അതിന് പ്രസക്തിയേറും .
സാധാരണ മനുഷ്യന്റെ തലച്ചോറിനെ ചുറ്റി പിന്നില്‍ തൂങ്ങി കിടക്കുന്ന ചരട്.

Unknown said...

“എന്തിന്നധീരത
ഇപ്പോള്‍ തുടങ്ങുവിന്‍
എല്ലാം നിങ്ങള്‍ പഠിക്കേണം
തയ്യാറാവണമിപ്പോള്‍ത്തന്നെ
ആജ്ഞാ ശക്തിയായ് മാറീടാന്‍.

വെള്ളെഴുത്ത് said...

മതത്തെ മാത്രമല്ല രാഷ്ടീയത്തെയും സമൂഹത്തെ തല്ലാനുള്‍ല ആയുധമാക്കുന്നതാണ് നമ്മുടെ പ്രശ്നം എന്നു മാറ്റി പറയണം. പ്രാദേശിക ചരിത്രങ്ങള്‍ കുട്ടികള്‍ പഠിക്കേണ്ടതാണ്. തീര്‍ച്ച. പക്ഷേ പാഠപുസ്തകമ്മറ്റികള്‍ നിരുപദ്രവകാരികളല്ല. ഞാന്‍ ഒരു പ്രത്യേക രാഷ്ട്രീയപാര്‍ട്ടിയെ പ്രതിക്കൂട്ടില്‍ കയറ്റുകയല്ല. ഒരു പാര്‍ട്ടിയില്‍ തന്നെയുള്ള പ്രാദേശിക ലോബിയിംഗും പ്രശ്നമാണ്.(അതൊക്കെ പുറത്തറിയാത്ത രഹസ്യങ്ങള്‍) വിവാദങ്ങളെ കണ്ണടച്ച് എതിര്‍ക്കുമ്പോള്‍ തന്നെ അതു മുന്നോട്ടു വയ്ക്കുന്ന ജനധിപത്യപരമായ ഉള്ളടക്കത്തെ കാണാതെ പോകരുത് എന്ന് എനിക്കൊരു അപേക്ഷയുണ്ട്. വിവാദം വെറും രാഷ്ട്രീയ സ്റ്റണ്ടാ‍യിരിക്കാം പക്ഷേ അതു പുറത്തുകൊണ്ടുവരുന്ന ചില ധാരകളില്‍ കണ്ണയയ്ക്കാതിരിക്കാന്‍ പറ്റുമെന്നു തോന്നുന്നില്ല. അതുകൊണ്ട് വിവാദങ്ങള്‍ വേണം. പുസ്തകങ്ങള്‍ കത്തിക്കുന്നതിനെതിരെയും ശബ്ദം ഉയര്‍ത്തണം..

Sanal Kumar Sasidharan said...

വെള്ളെഴുത്തേ,
ഇക്കാര്യത്തിൽ ആരെങ്കിലും..വിവാദത്തെ കണ്ണടച്ചെതിർക്കുന്നു എന്ന് തോന്നിയോ?
ആരാണ് വിവാദം ഉണ്ടാക്കുന്നത്.വിവാദത്തിൽ മുഴച്ചുനിൽക്കുന്ന വിഷയം എന്താണ്.എന്താണ് അവർ കാരണമായി ഉയർത്തിക്കാട്ടുന്നത് എന്നൊക്കെയുള്ള ഏകദേശ ധാരണ വച്ചുകൊണ്ടാണ് ഇക്കാര്യത്തിൽ വിവാദത്തെ പ്രതിക്കൂട്ടിൽ നിർത്താൻ സാമാന്യബുദ്ധി പ്രേരിപ്പിക്കുന്നത്.ഇനി അതല്ല അതിന്റെയൊക്കെ ഉള്ളിൽ ഗഹനമായ എന്തെങ്കിലുമൊക്കെ മറഞ്ഞുകിടക്കുന്നുണ്ടെങ്കിൽ അത് എന്താണെന്ന് വെളിച്ചത്തുകൊണ്ടുവരാനുള്ള ബാധ്യത വിവാദകർക്ക് ഉള്ളതല്ലേ.അതു ചെയ്യാത്തിടത്തോളം ഈ കാട്ടിൽ പുലിയുണ്ട്..പുലിയുണ്ട് എന്ന് നൂറുതവണ പറഞ്ഞാൽ..പുലിയുണ്ടാകുമായിരിക്കും എന്ന് നമ്മൾ വിശ്വസിക്കണോ..ജനാധിപത്യപരമായ എന്തുകുന്തമാണ് പാഠപുസ്തകവും നിരത്തിലിട്ടുകത്തിക്കാം എന്ന് ഏഴാം ക്ലാസ് വിദ്യാർത്ഥിയെ പഠിപ്പിക്കുന്ന സമരക്കാർക്കുള്ളത്?
എനിക്ക് മനസിലാകുന്നില്ല.

Rajeeve Chelanat said...

പ്രമോദ്,

പ്രസക്തം. ഉചിതം.

വെള്ളെഴുത്തേ

“വിവാദം വെറും രാഷ്ട്രീയ സ്റ്റണ്ടാ‍യിരിക്കാം പക്ഷേ അതു പുറത്തുകൊണ്ടുവരുന്ന ചില ധാരകളില്‍ കണ്ണയയ്ക്കാതിരിക്കാന്‍ പറ്റുമെന്നു തോന്നുന്നില്ല“..ഇന്നത്തെ ഈ വിവാദത്തില്‍ ‘കണ്ണയക്കാതിരിക്കാന്‍ പറ്റാത്ത വിധത്തിലുള്ള‘ ഒരു ‘ധാര’യും ഇല്ല. നഷ്ടപ്പെടാന്‍ ഇടയുള്ള സാമ്പത്തികാധികാരത്തില്‍ വിറളി പൂണ്ട വിവിധ ‘വിചാരധാര‘കള്‍ മാത്രമേയുള്ളു. പാഠപുസ്തകകമ്മിറ്റികള്‍ നിരുപദ്രവികളല്ല എന്നത് നേര്. സനാതനനോട് യോജിപ്പ്.

അഭിവാദ്യങ്ങളോടെ

കെ said...

പുറത്തറിയാത്ത രഹസ്യങ്ങള്‍ വലിച്ചു പുറത്തിടൂ, വെള്ളെഴുത്തേ... പേടിക്കുന്നതാരെ? എല്ലാം ജനമറിയട്ടെ, കമോണ്‍ മാന്‍, ഷൂട്ട്............
കെ പി നിര്‍മല്‍ കുമാറിന്റെ ചോരപുരണ്ട വാള്‍ കഴുകിയുണക്കി ഉറയിലിടും മുമ്പ് അടുത്തതും പോരട്ടെ....ന്തേയ്.........

prem prabhakar said...
This comment has been removed by the author.
prem prabhakar said...

Subaltern histories have been long suppressed by the Macaulay ridden Indian education behemoth; at least the most accessible histories that are being taught to us in schools. Thus a majority of us can talk about Russian revolution and Prussian war than the agrarian struggle and emergence of Kerala at least partially from the traditional social structures in the 20th century.....

Roby said...

പ്രമോദെ,
പുസ്തകങ്ങളെ പേടിക്കുന്ന ഒരു ഫാസിസ്റ്റ് ഭരണകൂടം പുസ്തകങ്ങള്‍ തെരഞ്ഞ് കത്തിക്കുന്ന ഒരു സങ്കല്പദേശത്തെക്കുറിച്ച് ത്രൂഫോയുടെ ഒരു സിനിമയുണ്ടായിരുന്നു...ഫാരന്‍‌ഹീറ്റ് 451.

പുസ്തകങ്ങളെ ഇഷ്ടപ്പെടുന്ന ഓരോരുത്തനും ഓരോ ജീവിക്കുന്ന പുസ്തകമായികൊണ്ടാണ് അതിനെ പ്രതിരോധിക്കുന്നത്. ത്രൂഫോയുടെ ഭാവന ഇങ്ങ് കേരളത്തില്‍ യാഥാര്‍ത്ഥ്യമാകുന്നതുപോലെ. ഇക്കാലത്ത് ഓരോ പുസ്തകവും വിദേശങ്ങളിലേക്കു കടത്തിയോ സ്കാന്‍ ചെയ്ത് ബ്ലോഗിലിട്ടോ നമുക്ക് പ്രതിരോധിക്കാന്‍ സാധ്യതകളുണ്ട്...അല്ലേ.

വെള്ളെഴുത്ത് said...

ഉത്തരം :
8 പ്രശ്നമേഖലകളാക്കി തിരിച്ച് (എന്താണ് ഈ പ്രശ്നമേഖലാ തരം തിരിവിനടിസ്ഥാനം എന്ന് ഇന്നും മനസ്സിലായിട്ടില്ല) പാഠപുസ്തകങ്ങള്‍ തയ്യാറാകുന്നതിനെക്കുറിച്ച് കഴിഞ്ഞ ഡിസംബറില്‍ ഇട്ട ഒരു പഴയ പോസ്റ്റ്. ഇന്നിപ്പോള്‍ ഒരു നിഴല്‍ യുദ്ധമാണ് നടക്കുന്നതെങ്കിലും അന്ന് വിവാദത്തിനുള്ള വെടിമരുന്ന് സംഗതിയിലുണ്ടെന്ന് അന്നു സൂചിപ്പിച്ചിരുന്നു. ബാക്കി വിജു വി നായരുടെ “വിശക്കുന്ന മനുഷ്യാ നീ പാഠപുസ്തകം കൈയിലെടുക്കൂ’ എന്ന ലേഖനത്തിലുണ്ട്. (മാധ്യമം ലക്കം 542 ഇന്നിറങ്ങിയത്)
ചര്‍ച്ച വേണം. അതു കാര്യങ്ങളെ ഏകശിലാമുഖമാക്കുന്നതില്‍ നിന്നു തടയും. ഇന്നിത്ര 9, 11 പാഠപുസ്തകങ്ങള്‍ മാറുന്ന അടുത്ത വര്‍ഷം കുറേ കൂടി ജാഗരൂകരാവാന്‍ (അതു തയാറാക്കുന്നവര്‍ക്ക്) ഈ വിവാദം സഹായിക്കും. അവയുടെ അടിസ്ഥാനങ്ങളെല്ലാം തയാറായിക്കഴിഞ്ഞെങ്കില്‍ കൂടി. മാരീചാ.. അത്തരം കാര്യങ്ങള്‍ ഉണ്ടെന്നു പറയാനല്ലേ പറ്റൂ. അതൊരു അനുഭവസാക്ഷ്യം മാത്രമാണ്. അല്ലെങ്കില്‍ ഒരാളുടെ തോന്നല്‍ എന്നെഴുതി തള്ളാം. ഇല്ല എന്നു ശക്തമായി വാദിക്കാനാരെങ്കിലുമുണ്ടെങ്കില്‍ ഞാന്‍ അവരുടെ കൂടെ കൂടിക്കോളാം. എനിക്കങ്ങനെ ശാഠ്യങ്ങളില്ല. ഔദ്യോഗിക/അധികാര പക്ഷത്തെ സംശയത്തോടെ നോക്കുക എന്നതൊരു ജനാധിപത്യ നയമാണ്. പുലരുന്നത് ജനാധിപത്യമാണെന്ന വിശ്വാസമുണ്ടെങ്കില്‍, ഇതും വിശ്വസിക്കുക, അതുകൊണ്ടാരുടെയും ചോര തെറിക്കില്ല.

Inji Pennu said...

പ്രമോദേ! ശക്തം! എനിക്ക് പ്രതിഷേധങ്ങളില്‍ ഏറ്റവും ഇഷ്ടപ്പെട്ട പോസ്റ്റ്. നന്നായി.

ഡാലി said...

വെള്ളെഴുത്തിന്റെ ആ ലേഖനം നല്ല ഓര്‍മ്മയുണ്ട്. ഇപ്പോളൊന്നു കൂടി നോക്കുകയും ചെയ്തു. അന്ന് ആ എട്ട് പ്രശ്നമേഖലകളില്‍ ഒതുക്കുമ്പോള്‍ ഭാഷാപഠനം വികലമാകുമെന്നും, കണക്ക്, സയന്‍സ് തുടങ്ങിയവ എങ്ങനെ ഈ മേഖലകളില്‍ ഒതുക്കുമെന്നുമായിരുന്നു ആശങ്ക. സാമൂഹ്യപാഠം അവിടെ വിവരിച്ച മേഖലകളില്‍ ഒതുക്കുന്നതിനെ കുറിച്ച് ആശങ്കയില്ലായിരുന്നു.അതേ സമയം സാമുഹ്യപാഠവും മറ്റും തമ്മില്‍ വലിയ വ്യത്യാസമില്ലാതാവും എന്ന കാര്യത്തില്‍ ആയിരുന്നു ഉത്കണ്ഠ. എന്നീട്ടും മറ്റൊരു പുസ്തകവും വിവാദമാവാതെയും പിന്‍‌വലിക്കാന്‍ ആവശ്യപ്പെടാതെയും സാമൂഹ്യപാഠം മാത്രം വിവാദമായതില്‍ വൈരുദ്ധ്യമില്ലേ?

‘അധികാര പക്ഷത്തെ സംശയത്തോടെ നോക്കുക എന്നതൊരു ജനാധിപത്യ നയമാണ്‘.- എന്നതിനോട് പൂര്‍ണ്ണമായും യോജിക്കുന്നു. അതേസമയം എതിര്‍ക്കുന്നത് വെറുമൊരു അധികാരകൊതികൊണ്ടാണെന്നും അടിസ്ഥാനമില്ലാത്ത കാര്യങ്ങളെ പിന്‍‌പറ്റിയാണെന്നും മനസ്സിലാകുമ്പോള്‍ ഏത് ഭാഗത്ത് നില്‍ക്കണം എന്ന് തീരുമാനമെടുക്കേണ്ടതാണ് കൂടുതല്‍ ശരിയെന്ന് തോന്നുന്നില്ലേ?

വെള്ളെഴുത്ത് മാഷ് http://scertkerala.wordpress.com/ ഇവിടെ നടന്ന ചര്‍ച്ചകള്‍ വായിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന വിവാദ, പ്രക്ഷോഭ, കത്തിക്കല്‍ ബഹളങ്ങള്‍ ‘അധികാര പക്ഷത്തെ സംശയത്തോടെ നോക്കുക‘ എന്നതില്‍ നിന്നും ബഹുദൂരം മുന്നിലോട്ട് പോയ സ്ഥിതിയ്ക്ക് ഇക്കാര്യത്തില്‍ ഒരു നിലപാടെടുക്കണം എന്നും അഭ്യര്‍ത്ഥിക്കുന്നു.

മൂര്‍ത്തി said...

പ്രമോദേ നന്ദി..

വെള്ളെഴുത്ത് മാഷിന്റെ കമന്റ് വായിച്ചു. മാധ്യമം വാരികയും സംഘടിപ്പിച്ചു പ്രസ്തുത ലേഖനവും വായിച്ചു.

ഔദ്യോഗിക/അധികാര പക്ഷത്തെ സംശയത്തോടെ നോക്കുക എന്നതൊരു ജനാധിപത്യ നയമാണെന്ന വെള്ളെഴുത്തിന്റെ വാദത്തെ എതിര്‍ക്കുന്നില്ല. യോജിപ്പുണ്ട് താനും. ഭരണകൂടം ഭരണവര്‍ഗത്തിന്റെ മര്‍ദ്ദനോപകരണമാണെന്ന് സിദ്ധാന്തവും നമുക്ക് മുന്നിലുണ്ടല്ലോ.

കമന്റ് വായിച്ചപ്പോള്‍ പറയാതെ വിട്ടതില്‍ എന്തൊക്കെയോ ഉണ്ട് എന്നൊരു ധ്വനിയാണ് വരുന്നത്. മാധ്യമം ലേഖനം വായിച്ചാല്‍ സംശയം തീരുമായിരിക്കും എന്നു കരുതിയെങ്കിലും എനിക്കതില്‍ പ്രത്യേകിച്ച് എന്തെങ്കിലും ഉള്ളതായി തോന്നിയില്ല. നവലിബറല്‍ നയങ്ങള്‍ ഈ പാഠപുസ്തകത്തിലൂടെ ഇടത് പക്ഷത്തെക്കൊണ്ട് തന്നെ കടത്തിവിടുന്നു എന്ന തരം വാചകങ്ങളാല്ലാതെ, എന്ത്, എങ്ങിനെ എന്നൊന്നും തന്നെ അതില്‍ പറയുന്നില്ല.

“ പാഠപുസ്തകം തയ്യാറാക്കുന്ന സ്ഥാപനത്തിലെ വക്രതകളും അതാര്യതയും തന്നെയാണ് പാഠത്തിലേക്കും പ്രവേശിക്കുന്നത്. തുറന്ന സമീപനങ്ങളോ സുതാര്യമായ വിചിന്തനങ്ങളോ നാടിന്റെ തനതു യാഥാര്‍ഥ്യങ്ങളെയോ കണക്കിലെടുക്കാതെയുള്ള പാഠവികസനം. കമ്മ്യൂണിസ്റ്റുകള്‍ എതിര്‍ക്കുന്നു എന്നു പറയുന്ന നവലിബറല്‍ അജണ്ടകള്‍ അവരുടെ തന്നെ കൈയാളുകളിലൂടെത്തന്നെ നാട്ടുനടപ്പാവുന്നതെന്തുകൊണ്ട്?”

എന്ന ഈ ഒരു പാരഗ്രാഫല്ലാതെ മറ്റൊന്നും തന്നെ ആ ലേഖനത്തില്‍ കഴമ്പുള്ളതായി തോന്നിയില്ല. മുന്നണി രാഷ്ടീയത്തിനെക്കുറിച്ചുള്ള വിലയിരുത്തലുകളോ പരാമര്‍ശങ്ങളോ ഒക്കെ അണതില്‍. “എ.കെ.ജി സെന്റര്‍ മൂത്താല്‍ ഇന്ദിരാഭവനാകും“ എന്ന വാചകം വിലയിരുത്തലുകളുടെ പൊതുസ്വഭാവം വ്യക്തമാക്കുന്നുണ്ട്.

മുകളിലെ പാരയിലേക്ക് വരാം...പാഠപുസ്തകത്തിലെ നവ ലിബറല്‍ നയങ്ങളെക്കുറിച്ചോ, അതെങ്ങിനെ കടന്നു വന്നിട്ടുണ്ടെന്നോ ഒന്നും ആ ലേഖനത്തില്‍ ഞാന്‍ കണ്ടില്ല. ആകെയുള്ള ഒരേ ഒരു പരാമര്‍ശം “കാരണം അതിലുള്ളത് കമ്മ്യൂണിസ്റ്റ് പാഠങ്ങളേയല്ല. മറിച്ച്, കേരളത്തിലെ ജാതിമത സാമൂഹികതയെ പടിഞ്ഞാറന്‍ സെക്കുലറിസത്തിന്റെ സൂചികൊണ്ട് കുത്തുന്ന നവലിബറല്‍ പരിശ്രമം തന്നെയാണ്.” എന്നതാണ്. പിന്നെ എസ്.സി.എ.ആര്‍.ടിയിലെ ഇടത് ബുദ്ധിജീവികളുടെ ക്ലിക്കായാണ് പലപ്പോഴും പ്രവര്‍ത്തിക്കുന്നത് എന്നൊക്കെയുള്ള ആരോപണങ്ങളും. പലപ്പോഴും എന്ന മുന്‍‌കൂര്‍ ജാമ്യം കണ്ട് ചിരിച്ചുപോയി.

അതിന്റെ രാഷ്ട്രീയവശത്തെക്കുറിച്ചാണെങ്കില്‍ ‘എല്ലാം കണക്കാണ്’ ലൈന്‍ ആണുള്ളത്.

ഡാലിയും മാരീചനും പറഞ്ഞതുപോലെ നിലപാട് വ്യക്തമാക്കണം എന്നൊരു അപേക്ഷയുണ്ട്.

മാരീചന്‍ said...

comment tracking

Sanal Kumar Sasidharan said...

വെള്ളെഴുത്തേ,
സംശയത്തോടെ നോക്കുന്നതിൽ തെറ്റൊന്നുമില്ല പക്ഷേ നോട്ടം കണ്ണടച്ചുപിടിച്ചുകൊണ്ടാവരുതെന്ന് മാത്രം.
ഒരു കാര്യത്തിൽ മാത്രമേ ആകെ ഒര് നിർവികാരത തോന്നുന്നുള്ളു ഇത്തരം പരിഷ്കാരങ്ങൾ ഒരുപക്ഷേ യു.ഡി.എഫ് സർക്കാരായിരുന്നു കൊണ്ടുവന്നിരുന്നെങ്കിൽ അപ്പോൾ ഇവിടത്തെ എൽ.ഡി.എഫ് പടയാളികളും പാഠപുസ്തകം കത്തിക്കുന്ന ഇടയന്മാർക്ക് ചൂട്ട് പിടിക്കുമായിരുന്നു.അത്തരം ഒരു അന്ധമായ അവസ്ഥ നമ്മുടെ നാട്ടിൽ വളർന്നിട്ടുണ്ട്.

പക്ഷേ കണ്ണ് തുറന്നിരിക്കുന്നവരെങ്കിലും കാണേണ്ടത് കാണേണ്ടതുപോലെ കാണണം,ആരെങ്കിലും കാണാതെപോയത് കാണുന്നു എങ്കിൽ അത് വിളിച്ചുപറയണം.

അല്ലാതെ ആരെങ്കിലും ഒരു വാദം ബലമായി സ്ഥപിച്ചാൽ അവർക്കൊപ്പം ഞാനും കൂടാം എന്ന് കരുതുന്നത് ശരിയോ?
ഈ വിവാദത്തിൽ കാമ്പുണ്ടെങ്കിൽ അത് എന്താണെന്ന് അവർ വ്യക്തമാക്കട്ടെ.വിശ്വാസത്തിന്റെ പേരിലല്ല യുക്തിയുടെ ബലത്തിൽ നമുക്കത് വിലയിരുത്താം എന്നിട്ട് തീരുമാനമെടുക്കാം.

വെള്ളെഴുത്ത് said...

‘പാഠപുസ്തകം വെച്ചുള്ള പൊറാട്ട്’ മൊത്തം പ്രസക്തമാണെന്നാണ് എനിക്കു തോന്നിയത്. മൂര്‍ത്തിക്ക് അതിലെ ഒന്നോ രണ്ടോ വാക്യം മാത്രവും. അങ്ങനെയാണ് കാര്യങ്ങള്‍. പക്ഷം പിടിക്കാത്ത ഒരാളിന് ‘എല്ലാം കണക്കാണെന്ന നിലപാടെടുത്തുകൂടേ? ഇത്തരം കാര്യങ്ങളില്‍ എനിക്കു കഠിനമായ സംശയങ്ങളുണ്ട്. മറുപടി എഴുതി എഴുതി അതൊരു പോസ്റ്റായി. എന്റെ വാചാലത തന്നെ കാരണം. സംശയരോഗി തന്നെയായ എന്റെ കാഴ്ചപ്പാടിനെയും സംശയിക്കാന്‍ നിങ്ങളുടെ വാദഗതികള്‍ കാരണമാവുന്നെങ്കില്‍ പ്രമോദേ, സനാതനാ, രാജീവേ, മൂര്‍ത്തീ, ഡാലീ അത് നല്ലകാര്യമല്ലേ? അതുകൊണ്ടാണ് ‘വാദം സ്ഥാപിച്ചാല്‍‘.. എന്നു ബലം പിടിച്ചത്. എന്തായാലും സംശയങ്ങളും ഭയവും പാര്‍ട്ടി വിരുദ്ധതയും പരദൂഷണവും ചേര്‍ത്ത് വാരിവലിച്ചിട്ടിട്ടുണ്ട്.
അവിടെ.
ആളുകള്‍ക്ക് ഇഷ്ടപ്പെടാന്‍ ഒരു കാരണം നല്‍കാന്‍ കഴിയില്ല. വെറുക്കാനെങ്കിലും എന്തെങ്കിലും നമ്മളായിട്ടു ചെയ്യണമല്ലോ!

un said...

ഹേ, നമ്മുടെ കുട്ടികള്‍ കുഞ്ഞാക്കമാരെക്കുറിച്ചൊക്കെ അറിയുന്നതെന്തിന്? ഫ്രഞ്ചുവിപ്ലവവും ലോക മഹായുദ്ധങ്ങളും പാനിപ്പത്ത് യുദ്ധവും മാത്രം മതി.അല്ലെങ്കില്‍ ക്ലാ ക്ലെ ക്ലൂ മുറ്റത്തൊരു മൈന, വിവാദവുമില്ല, പ്രശ്നങ്ങളുമില്ല.

പിന്നെ മതത്തിന്റെ കാര്യം, സ്വന്തം മതത്തില്‍ നിന്നും വിവാഹം ചെയ്തിട്ടും, ആരാധനാലയത്തില്‍ പോവാത്തതിന്റെ പേരില്‍ കല്യാണസര്‍ട്ടിഫിക്കറ്റ് സംഘടിപ്പിക്കാന്‍ ഞാനൊത്തിരി പാടു പെട്ടു. ഇനി ചത്തുകഴിയുമ്പോഴും കാണും ഒത്തിരി പ്രശ്നങ്ങള്‍. അതുകൊണ്ട് കോളങ്ങളില്‍ മതം എന്തായാലും ചേര്‍ക്കണം.അതുകൂടെയില്ലെങ്കില്‍ ആയിരക്കണക്കിനു വരുന്ന പാതിരി,മൊല്ലാക്ക,പൂജാരിമാര്‍ക്ക് ഒരധികാരവുമില്ലാതെയായിപ്പൊകില്ലേ?

Cartoonist said...

പ്രമോദ് ഒരുപക്ഷെ ഈ കമന്റ് കാണാതിരികാനുള്ള സാദ്ധ്യത മുന്നില്‍ക്കാണുന്നുണ്ട്. വളരെ വൈകിയല്ലൊ. എങ്കിലും....

സ്കൂളില്‍ സംശയം ചോദിക്കാന്‍ മടിക്കുന്ന എന്റെ മൂന്നാം ക്ലാസ്സുകാരന്‍ മകന്‍ സിദ്ധാര്‍ഥിനെ, ‘എന്തിന്നധീരത..’ കണ്ടതും ഞാന്‍ ആദ്യ പദം ഈണത്തില്‍‍ ചൊല്ലിപ്പഠിപ്പിച്ചു. അവന്റെ പാട്ടുകാരി അമ്മയെക്കൊണ്ട് സ്കൂള്‍ക്കുഞ്ഞുങ്ങളെ പഠിപ്പിക്കാനായി എഴുതിയെടുപ്പിച്ചു. 33 കൊല്ലം മുമ്പ്, പരിയാരത്തെ എന്റെ സ്കൂളില്‍ കരിവെള്ളൂര്‍ മുരളി (ഓര്‍മ്മ)യും ശാ.സാ.പരിഷത് സംഘാംഗങ്ങളും വന്നു ചുവടുവെച്ച് പാടിയ പാട്ടിന്റെ പല്ലവിയുടെ ഈണം എന്നെ വിട്ടിട്ടില്ല !

രചന മുരളി തന്നെയല്ലെ ? ഈണമൊ ?
പ്രമോദെ, ഒരു കിലൊ നന്ദി :)

ഞാന്‍ ഇരിങ്ങല്‍ said...

കാര്‍ട്ടൂണിസ്റ്റ് ചേട്ടാ.. പരിയാരത്ത് താങ്കള്‍ എവിടെയാണ്? തിരക്കിനിടയില്‍ പ്രൊഫൈല്‍ നോക്കാന്‍ സമയം കിട്ടിയില്ല. ഈയുള്ളവനും അതിനടുത്തുള്ളതാണ്. നാട്ടുകാരനായ ബ്ലോഗറെ കാണുമ്പോള്‍ ഒരു സന്തോഷം കൂടുതലല്ലേ...!!

മെയില്‍ അയക്കുമല്ലോ..

സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍

Pramod.KM said...

കാര്‍ട്ടൂണിസ്റ്റ്,കമന്റ് കണ്ടു.വളരെ സന്തോഷം:)വിവര്‍ത്തനവും ഈണവും മുരളിയേട്ടന്‍ തന്നെയെന്ന് തോന്നുന്നു.

Zebu Bull::മാണിക്കൻ said...

“എന്തിന്നധീരത” ബ്രെഹ്‌തിന്റേതായിരുന്നോ? അതോ പരിഷത്ത് കവികളുടെ സ്വന്തം രചനയോ?അതേ സമയം, “എന്തുകൊണ്ടെന്തുകൊണ്ടെന്തുകൊണ്ടീ ഞങ്ങള്‍ രോഗികളാകുന്നൂ?
തമ്പുരാനേ, ഡോക്ടര്‍ തമ്പുരാനേ, ഞങ്ങടെ രോഗമിതങ്ങുന്നു മാറ്റുമെന്നെല്ലാരും ചൊല്ലുന്നൂ” എന്നത് ബ്രെഹ്‌തിന്റേതു തന്നെ.

ഈ പാട്ടുകളെല്ലാം ഉണ്ടായിരുന്ന ആ ലഘുലേഖ ഇപ്പോഴും ആരുടെയെങ്കിലും കയ്യിലുണ്ടോ എന്തോ...

Pramod.KM said...

എന്തിന്നധീരത എന്നത് ബ്രെഹ്തിന്റെ കവിതയ്ക്ക് പുനലൂര്‍ ബാലന്‍ ചെയ്ത സ്വതന്ത്ര വിവര്‍ത്തനമാണ്. ഈണം നല്‍കിയത് വി.കെ.ശശിധരന്‍ .
Zebu Bull പറഞ്ഞ ‘ഡോക്ടറോട്’ എന്ന കവിത വിവര്‍ത്തനം ചെയ്തത് മുല്ലനേഴി. ഈ പാട്ടോര്‍മ്മ കാണുക