Friday, August 8, 2008

പോസ്റ്റര്‍

പോസ്റ്ററൊട്ടിക്കാന്‍ മടിച്ചു നിന്നപ്പോള്‍
കണ്ടക്കയ്യിലെ കവുങ്ങിന്‍തോപ്പുകള്‍ കണ്ടിട്ടുണ്ടോ
എന്നു ചോദിച്ചു
കുഞ്ഞിരാമേട്ടന്‍.

കമ്യൂണിസ്റ്റ് പാര്‍ട്ടിയെ നിരോധിച്ച സമയം
കണ്ടക്കയ്യിലെ ആളൊഴിഞ്ഞൊരു മൂലക്കെ
കവുങ്ങിന്റെ മണ്ടയില്‍ കയറി
ആടിയാടി മറ്റൊരു കവുങ്ങിലേക്ക് മാറി...
അടിയിലൂടെ നടക്കുന്ന
പെണ്ണുങ്ങളുടെയും പണിക്കാരുടെയും
പോലീസുകാരുടെയും മുകളിലൂടെ
ഒരു കിലോമീറ്ററോളം പറന്ന്
എം.എസ്.പിക്കാര്‍ കാവല്‍ നില്‍ക്കുന്ന
ജന്മിയുടെ വീട്ടുമുറ്റത്തെ
തെങ്ങിലെത്തി
മാളികയുടെ മൂന്നാം നിലയുടെ ചുവരില്‍
‘ജന്മിത്തം തുലയട്ടെ’ എന്ന പോസ്റ്ററൊട്ടിച്ച്
അതു പോലെ തിരിച്ചു വന്ന
ഗോപാലന്റെ* കഥപറഞ്ഞു.

കഥ കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം
കടൂരിന്റെ മുക്കിലും മൂലയിലും പതിഞ്ഞു
പോസ്റ്ററുകള്‍.
വൈകുന്നേരം
കവുങ്ങിന്‍തോപ്പില്‍ക്കിടന്ന്
ഓലകള്‍ക്കിടയിലൂടെ
ചുവന്ന ആകാശം നോക്കി
ചിറകുകള്‍ സ്വപ്നം കണ്ടു
കുട്ടികള്‍.
--------------------------------
*പാടിക്കുന്ന് രക്തസാക്ഷികളിലൊരാള്‍