Monday, April 30, 2007

യാത്ര

നമ്മുടെ പാത്രങ്ങളില് നിന്നും
പഴവും പാലും കട്ടു തിന്നവരോട്
സഹതപിക്കാം.
പക്ഷെ
പകരം
അടച്ചു വച്ചത്
തീട്ടവും,മൂത്രവും.

ഒടുങ്ങാത്ത വീറിന്റെ സൂചിയും
ആത്മവിശ്വാസത്തിന്റെ നൂലും കൊണ്ട്
പ്രതിരോധത്തിന്റെ കുപ്പായം തുന്നി ധരിച്ച്
ഏത് ചങ്ങലക്കും തളക്കാനോ
ഏത് പേപ്പട്ടിക്കും തടുക്കാനോ
സാദ്ധ്യമാവാത്ത വിധം
യാത്ര ചെയ്ത്
പിടികൂടണം,
നമുക്കവരെ.
വേണ്ടേ?
-------------------------------------------------------------
2003 ജനുവരി ആദ്യലക്കത്തില്‍,ദേശാഭിമാനി വാരികയില്‍ വന്ന ഞാനെഴുതിയ ‘ചില യാത്രകള്‍’ എന്ന കവിതയുടെ അവസാനത്തെ ഖണ്ഡികയില്‍, ചില മാറ്റങ്ങള്‍ വരുത്തിയത്.
എല്ലാവറ്ക്കും മെയ്ദിനാശംസകള്‍.

Friday, April 27, 2007

കാമം

കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനടുത്തുള്ള
കുറ്റിക്കാട്ടില്‍ വച്ച്,
കുപ്പിപെറുക്കി വില്ക്കുന്ന
കാന്താരിപ്പെണ്ണ്
ഒരു കുരുടനെ കെട്ടി.

കഞ്ഞികുടി മുട്ടുമെന്നതു കാരണം
കണ്ണുകെട്ടിയില്ല..

'വാസുമുതലാളിയുടെ വരം
അവിടെ വച്ചേക്കൂ'
'പാണ്ടു രംഗനു സൂചികുത്താന്‍
മറ്റന്നാള്‍ സ്ഥലം കൊടുക്കാം'
എന്നൊക്കെ
ഇടനിലക്കാരന്റെ ചൂളമടിയെ
ഒരുവിധം പറഞ്ഞയച്ച്
കാന്താരി
അന്നു രാത്രി
കുരുടനെ കാമിച്ചു.

Tuesday, April 24, 2007

ഫ്രഞ്ച് വിപ്ലവം

ഉമ്മ തരുന്നത്
അമ്മയോ അച്ഛനോ എന്ന്
കണ്ണടച്ച് പറഞ്ഞിരുന്നത്.
കൊച്ചായിരിക്കുമ്പോള്‍
അച്ഛനോളം വലുതാകേണ്ടത്.
കരിപുരണ്ട മോഹങ്ങള്‍
കടലെടുത്തത്.

പത്താംക്ലാസിനു ശേഷം
പാത്തുമ്മയുടെ മൂഡൌട്ട് പോലെ
മാസത്തിലൊരിക്കല് എന്ന തോതില്‍
മുളക്കാന്‍ തുടങ്ങിയത്.

വോട്ടവകാശം ലഭിച്ചതിനുശേഷം,
വെറുതേ ചൊല്ലുന്ന പ്രതിജ്ഞയില്‍ നിന്നും
വേറിട്ടു നില്ക്കുന്ന
'ഭാരതം എന്റെ നാടാണ് 'എന്ന
ഒരേയൊരു
ആത്മാര്‍ത്ഥത പോലെ

മുഖത്ത്
തെളിഞ്ഞു നിന്നത്.

കവിക്കും കാമുകനും
വിപ്ലവകാരിക്കും
തടവാതിരിക്കാന്‍
കഴിയാത്തത്.

സൌത്ത് കൊറിയ.
ഡിസമ്പര്‍ രാത്രി
ക്രിസ്മസ് പാര്‍ട്ടി.
മിസ്സ്.ലീ.
കിസ്സ്...
ഹാച്ഛീ..

തുമ്മല്‍രഹിതമായ
ഒരു ഫ്രഞ്ചു വിപ്ലവത്തിന്റെ
അനന്ത സാദ്ധ്യതകളോര്‍ത്ത്
ഉപാധികളോടെ
അതിരാവിലെ
കണ്ണാടിക്കുമുമ്പില്‍ നിന്ന്
വിട്ടു വീഴ്ച്ച ചെയ്യേണ്ടി വന്നു.

Saturday, April 21, 2007

അടിയന്തിരാവസ്ഥ നഷ്ടപ്പെടുത്തിയ എന്റെ ആറു വര്‍ഷങ്ങള്‍.

വിപ്ലവം എന്ന സ്വപ്നം.
കോമ്രേഡ് എന്ന മാസിക.
പപ്പനെന്നൊരു ഏജന്റ്.
ശാരദയുമായുള്ള വിവാഹം.

ഇന്ദിരേച്ചി മൂഡില്.
കരുണാകരന്‍ ചൂടില്.
ജയറാം പടിക്കല്.
പപ്പന്‍
വീടു വിട്ടു കാട്ടില്.
വല്ല രാത്രിയിലും വീട്ടില്.
ഗാന്ധിക്കുഞ്ഞിരാമന്റെ ഒറ്റല്.

പോലീസുവണ്ടി നിറച്ചും
പപ്പനെ പിടിക്കാന്‍ ആള്.
അടിവയറ്റിലെ ചോരയുമായി
അലറിക്കൊണ്ടൊരു വാള്.
പോലിസുകാര്‍ക്ക് കളിക്കാന്‍
പപ്പന്റെ ബോള്.

ജയിലില്‍ നിന്നും വീട്ടിലേക്ക്.
ആറുവര്‍ഷക്കാലത്തേക്ക്
ശാരദയുടെ സമയം നേര്‍ച്ചക്ക്.
പപ്പന്റെ പണം ചികിത്സക്ക്.
അവസാനം വണ്ടി കിട്ടി,
ശാരദയുടെ വയറ്റില്‍ നിന്നും
ഞാന്‍ വെളിച്ചത്തേക്ക്.

അങ്ങനെ
പപ്പനെന്റെ അച്ഛനായി.
അച്ഛന്‍
അമ്പലം കമ്മിറ്റി പ്രസിഡണ്ടായി.
പൂജയായി.
പൂമൂടലായി.

എന്റെ ഉള്ളില്‍
വിപ്ലവം എന്ന സ്വപ്നം.
കയ്യിലൊരു പേന
കണ്ടതെല്ലാം കവിത.

അച്ഛനപ്പോള്‍ എന്നെ നോക്കി
അറം പറ്റിയ ഒരു കവിത*
--------------------------------------------------------
*ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ കൂലിപ്പണിക്കാരന്റെ ചിരി എന്ന കവിതയിലെ “കുഞ്ഞേ ചെറുപ്പത്തിലിതിലപ്പുറം തോന്നും.എന്നോളമായാലടങ്ങും” എന്ന വരികള്‍.
ഈ കവിതയുടെ ഇംഗ്ലീഷ് പരിഭാഷ ഇവിടെ.

Wednesday, April 18, 2007

ആത്മ കവിത

പത്താം ക്ലാസ്സിലെ 
ഹിസ്റ്ററി പരീക്ഷക്കു തലേന്ന് 
ഫ്രഞ്ചു വിപ്ലവം ബാക്കിയായിപ്പോയതിനാല്‍
 പി.സുമതി തന്ന പേപ്പറിലെ ‘പ്രിയപ്പെട്ടവനേ’എന്ന വാക്കുപോലും പൂര്‍ണ്ണമായി വായിക്കാന്‍ 
സമയം കിട്ടിയില്ല. 

 ഉദയംകോട്ടം ശിവക്ഷേത്രത്തില്‍ ഉത്സവത്തിനു വരുന്ന 
ഉണ്ണിച്ചിരുതയുടെ 
ഉയര്‍ന്ന മുലകള്‍ നോക്കി 
സോമാലിയായിലെ
കഞ്ഞികിട്ടാത്ത കുഞ്ഞുങ്ങളെക്കുറിച്ച് ഞാന്‍ സഹതപിച്ചു. 

 എന്റെ നേര്‍ക്കു നീട്ടിയ ചുവന്ന റോസാപ്പൂ പീസ് പീസാക്കിയെറിഞ്ഞ്
 ‘വരൂ,കാണൂ, തെരുവുകളിലെ രക്തം’എന്ന് ഞാന്‍ ഉറക്കെ നെരൂദപ്പെട്ടതിന്റെ പിറ്റേന്നാണ് എസ്.നാരായണി 
എസ്.എന്‍.കോളേജില്‍ നിന്നും 
ടി.സി. വാങ്ങിയത്. 

ബസ്സുകാത്തു നില്‍ക്കുമ്പോള്‍ 
എന്നെ നോക്കി നാണിച്ച 
കൊറിയന്‍ സുന്ദരിയുടെ തുടയിലെ 
കറുത്ത മറുകില്‍ കണ്ണുടക്കിയപ്പോള്‍ ബൊളീവിയന്‍ കാടുകളില്‍ 
ആര്‍ക്കോ വെടിയേറ്റതായി 
ഞാന്‍ പരിതപിച്ചു. 

 ഇന്ന് 
‘കുന്തം’ എന്ന തൂലികാനാമത്തില്‍ ഞാനെഴുതിയ
 ‘‘എനിക്കു പ്രേമിക്കാമായിരുന്ന നാലു പെണ്‍കുട്ടികള്‍’’ എന്ന കവിത ഒച്ചയുണ്ടാക്കാതെ 
അടിവെച്ചടിവെച്ച് 
അച്ചടിച്ചു വന്നു.

Friday, April 13, 2007

അപേക്ഷ

എന്റെ
നഷ്ടപ്പെട്ട പേഴ്സില്‍,

ഞാന്‍
കണ്ടോത്ത് മഠത്തില്‍ കുമാരന്‍ എന്ന
പുരുഷനാണെന്നുള്ളതിന്റെ
ഏക തെളിവായ
ഐഡന്റിറ്റി കാര്‍ഡും,

കുറെ
വെറും കറന്‍സികളും,

കല്യാണം കഴിഞ്ഞ
കാമുകിയുടെ
കളര്‍ ഫോട്ടോയും,

പൊള്ളയായ
പൊങ്ങച്ചങ്ങള്‍ നിറഞ്ഞ
വിസിറ്റിങ്ങ് കാര്‍ഡുകളും,

മാവോ സേ തൂങ്ങിന്റെ പടമുള്ള
വില കുറഞ്ഞ ഒരു സ്റ്റാമ്പും,

മാവില്‍ തൂങ്ങി മരിച്ച പെങ്ങളുടെ
മുക്കിന്റെ ലോക്കറ്റും,

ആസ്ത്മയുടെ ഗുളികകളും,

നെഗറ്റീവിന്റെ
താല്‍ക്കാലികാശ്വാസമുള്ള
രക്തപരിശോധനയുടെ കുറിപ്പും,

മാത്രമേ ഉണ്ടായിരുന്നുള്ളുവെങ്കില്‍,

തുടക്കിടയില്‍ കയ്യും തിരുകി
ഞാന്‍
കൂര്‍ക്കം വലിക്കുമായിരുന്നു.

പക്ഷേ..........................
പ്രിയപ്പെട്ട സഹോദരാ...
കറുത്ത മഷിയിലുള്ള
എന്റെ
ചുവന്ന കവിത,
വായിക്കുക മാത്രം ചെയ്ത്
തിരികെയേല്‍പ്പിക്കുക.

Monday, April 2, 2007

ക്ഷണം

റഷ്യ
എന്നും
എന്റെ സിരകളിലെ
ലഹരിയായിരുന്നു..

ചെറുപ്പത്തില്‍
ആംഗ്യപ്പാട്ടിന് സമ്മാനം കിട്ടിയിരുന്നത്
പ്രഭാത് ബുക്സ് പരിഭാഷപ്പെടുത്തിയ
‘യെമേല്യ‘യും ‘മിലാനൊസോവി‘ച്ചും ഒക്കെയായിരുന്നു.

ചരിത്രവും പൌരധര്‍മ്മവും പൊതിഞ്ഞിരുന്നത്
‘സോവിയറ്റ് നാടി’ന്റെ
കട്ടിയുള്ള കടലാസ്സുകൊണ്ടായിരുന്നു.
ക്രൂഷ്ചേവിന്റെ പടമുള്ള കവറിട്ട
കണക്കുപുസ്തകത്തില്‍ നിറയെ
ചുവന്ന മുട്ടകളുടെ
ചീഞ്ഞുപോയ സ്വപ്നങ്ങളായിരുന്നു.

സഖാക്കളുടെ ആദ്യരാത്രിയില്‍
കതകുകള്‍ സംഘടിച്ചു ശക്തരാകുമ്പോള്‍
വെള്ളപൂശിയ ചുമരുകളില്‍
‘നവദമ്പതികളെ നിങ്ങള്‍ക്ക്
വിപ്ലവാഭിവാദ്യങ്ങള്‍’എന്നും പറഞ്ഞ്
ഒരു കഷണ്ടിത്തലയോ
ഒരു കൊമ്പന്‍മീശയോ
വികാരമൊന്നുമില്ലാതെ
വെറുതെ
തൂങ്ങിനില്‍ക്കുമായിരുന്നു.

ചിറകുകളുള്ള
എന്റെ ബഹിരാകാശത്തിന്റെയും
ചിലന്തികളുള്ള
എന്റെ ബാത്റൂമിന്റെയും
അനന്തസാദ്ധ്യതകളെ ചൂഷണം ചെയ്തിരുന്നത്
യഥാക്രമം
വാലന്റീന തെരഷ്കോവയും
അന്നാ കുര്‍ണിക്കോവയുടെ അമ്മയുമായിരുന്നു.

ഗ്ലാസ്നോസ്റ്റില്‍
പെരിസ്ത്രോയിക്ക ഒഴിച്ച്
വെള്ളം ചേര്‍ക്കാതെയടിക്കുമ്പോള്‍
വാളും പരിചയും വെക്കേണ്ടിവരുമെന്ന്
കളരിദൈവങ്ങള്‍ വെളിപ്പെട്ടിരുന്നില്ലേ
ഗോര്‍ബച്ചേകവരേ...?

തൊണ്ടയിലെ കാറല്‍
മാക്സിമമാകുമ്പോള്‍
‘എന്റെ ജറമ്മനിമുത്തപ്പാ’ എന്ന് കൈകള്‍കൂപ്പി
മൂന്നുവരി
മൌനത്തില്‍ കരയുന്നതാണ്
എന്റെ
പതിവു ദുശ്ശീലങ്ങളിലൊന്ന്.
1).......................
2).......................
3).......................

എന്തിനേറെപ്പറയുന്നു പ്രീയസുഹൃത്തേ,
എന്റെ ഫ്രിഡ്ജില്‍
അരക്കുപ്പി
വരണ്ട കമ്മ്യൂണിസം
വിറങ്ങലിച്ച് ബാക്കിയിരിപ്പുണ്ട്.
വരുന്ന ഞായറാഴ്ച്ച
നിനക്കവിടെ പ്രത്യേകിച്ച്
കച്ചേരിയോ കുച്ചിപ്പുടിയോ
മറ്റെന്തെങ്കിലുമോ ഇല്ലല്ലോ?
അപ്പോള്‍
വരില്ലേ...........?