Friday, September 25, 2009

“അടിയന്തരാവസ്ഥ നഷ്ടപ്പെടുത്തിയ ആറുവർ‍ഷങ്ങൾ”-കവിതാ സമാഹാരം


BookRelease
BOOK COVER
സുഹൃത്തുക്കളേ....
“അടിയന്തരാവസ്ഥ നഷ്ടപ്പെടുത്തിയ ആറുവർഷങ്ങൾ” എന്ന എന്റെ കവിതാസമാഹാരത്തിന്റെ പ്രകാശനം, ഒക്ടോബര്‍ 10 ശനിയാഴ്ച രാവിലെ 10 മണിക്ക് തൃശ്ശൂർ സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളിൽ വച്ച്, ആറ്റൂർ രവിവർമ്മ, എ.സി. ശ്രീഹരിക്ക് പുസ്തകം നൽകിക്കൊണ്ട് നിർവ്വഹിക്കുന്നു. തെരഞ്ഞെടുത്ത 46 കവിതകളുടെ ഈ സമാഹാരം പുറത്തിറക്കുന്നത് തൃശൂ‍ർ കറന്റ് ബുക്സ് ആണ്. എഴുത്തിന് പ്രോത്സാഹനം നല്‍കിയ എല്ലാവർക്കും നന്ദി.

ചെറുപ്പത്തിൽ അക്ഷരശ്ലോകത്തിനു വേണ്ടി ശ്ലോകങ്ങൾ സ്വന്തമായി ഉണ്ടാക്കിക്കൊണ്ടായിരുന്നു എഴുത്തിന്റെ ലോകത്തേക്ക് കടന്നു വന്നത്. കണ്ണൂർ എസ്.എൻ കോളേജിൽ ബി.എസ്.സിക്കു ചേർന്നതു മുതലാണ് വൃത്തത്തിൽ നിന്നും രക്ഷപ്പെടണമെന്ന് ആഗ്രഹം തോന്നിയത്. നാലുവരി കവിതകളായിരുന്നു അന്നൊക്കെ എഴുതിയിരുന്നത്. 2000-ൽ തലശ്ശേരി ബ്രണ്ണൻ കോളേജിൽ വെച്ചുനടന്ന കണ്ണൂർ യൂനിവേഴ്സിറ്റി കേമ്പിൽ വെച്ച് പി.രാമൻ, റഫീക്ക് അഹമ്മദ് എന്നിവരെ കവിതകൾ കാണിക്കുകയും പി.രാമൻ ‘കവിതക്കൊരിട’ത്തിൽ കവിതകൾ അയക്കാനുള്ള വിലാസം തരികയും ചെയ്തു. എന്റെ കവിത ആദ്യമായി പ്രസിദ്ധീകരിച്ചു വന്നത് 2002-ൽ കവിതക്കൊരിടത്തിൽ ആയിരുന്നു. അടിമ പറഞ്ഞത്, ഒരു വിലാപം എന്നീ കവിതകൾ ആയിരുന്നു പ്രസിദ്ധീകരിച്ചത്. ആ വർഷം കണ്ണൂർ യൂണിവേഴ്സിറ്റി കലോത്സവത്തിൽ കവിതാരചനക്ക് ‘യാത്ര’ എന്ന വിഷയം വന്നപ്പോൾ മുമ്പെഴുതിയ പല നാലുവരിക്കവിതകളും, ചില മാറ്റങ്ങൾ വരുത്തി കൂട്ടിവെച്ച് ഉണ്ടാക്കിയ ചിലയാത്രകൾ ‍ക്ക് ഒന്നാം സ്ഥാനം കിട്ടി. അതേ വര്‍ഷം തന്നെ യൂനിവേഴ്സിറ്റിയില്‍ നിന്നും കെമിസ്ട്രിക്ക് ഒന്നാം റാങ്കും കിട്ടി. ഡി.വൈ.എഫ്.ഐ നടത്തിയ അനുമോദനസമ്മേളനത്തിൽ വെച്ച് ഉപഹാരം നൽകിയ ദേശാഭിമാനിയിലെ എ.വി.അനിൽകുമാറിന് എന്റെ സമ്മാനാർഹമായ കവിത നൽകുകയും അത് ദേശാഭിമാനി ആഴ്ചപ്പതിപ്പിൽ 2003- ജനുവരിയിൽ അച്ചടിച്ചു വരികയും ചെയ്തു. എന്തുകൊണ്ടാണെന്നറിയില്ല,അതിനുശേഷം കവിതയുമായി യാതൊരു ബന്ധവും ഇല്ലായിരുന്നു,2007 വരെ.
2007 മാർച്ചു മാസം കൊറിയയിൽ ടി.പി.വിനോദിന്റെ വീട്ടിൽ വച്ചുനടന്ന ഒരു ചർച്ചയിലാണ് പണ്ട് ‘കവിതക്കൊരിട’ത്തിൽ പ്രസിദ്ധീകരിച്ച ‘അടിമ പറഞ്ഞത്’ എന്ന കവിതയെപ്പറ്റി വിനോദ് ഓർമ്മിച്ചത്. കവിതക്കൊരിടം ഞാൻ ഇതു വരെ കണ്ടിരുന്നില്ല. അതിന്റെ പ്രകാശനം കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ വെച്ചായിരുന്നു. 2002-ൽ ബി.എസ്.സിക്കു പഠിക്കുന്ന സമയം, പ്രകാശനത്തിന് ക്ഷണിച്ചുകൊണ്ട് അനിതാതമ്പിയുടെ എഴുത്ത് വരികയും, കണ്ണൂരിൽ നിന്ന് കൊച്ചിയിൽ പോകാനുള്ള പേടി കൊണ്ട് ഞാൻ പരിപാടിയിൽ പങ്കെടുക്കില്ലെന്നും ദയവു ചെയ്ത് മാസിക അയച്ചുതരണമെന്നും പറഞ്ഞ് മറുപടി അയക്കുകയും ചെയ്തു.(കണ്ണൂര്‍ വിട്ട് ഞാന്‍ അതുവരെ ഒറ്റക്ക് യാത്ര ചെയ്തിരുന്നില്ല. പിന്നീട് ഇതേ കൊച്ചിന്‍ യൂണിവേഴ്സിറ്റിയിലാണ് എം.എസ്.സിക്ക് ചേര്‍ന്നത് എന്നത് മറ്റൊരു കാര്യം). പക്ഷെ ആ എഴുത്തിന് മറുപടി ഉണ്ടായില്ല.

വിനോദ് ആ കവിതയെ അഭിനന്ദിക്കുകയും എന്നെ ഒരു ബ്ലോഗ് തുടങ്ങാൻ നിർബന്ധിക്കുകയും ചെയ്തു. അങ്ങനെ 2007 മാർച്ച് അവസാനത്തോടെ ഈ ബ്ലോഗിലൂടെയാണ് വീണ്ടും എഴുത്തിൽ സജീവമായത്. പിന്മൊഴി എന്ന കമന്റ് അഗ്രിഗേറ്ററിന്റെ ഉത്സവകാലം ആയിരുന്നു അന്ന്. വായനാസമൂഹത്തിന്റെ എല്ലാ തരത്തിലുള്ള ഇടപെടലുകളേയും നന്ദിയോടെ ഓർമ്മിക്കുന്നു.

ഈ കവിതാ പുസ്തകം സമർപ്പിച്ചിരിക്കുന്നത് ‘കഥ പറഞ്ഞു തന്നവർക്ക്’ ആണ്.
പറഞ്ഞുകേട്ടതോ തൊട്ടറിഞ്ഞതോ ആയ കാര്യങ്ങളാണ് പലപ്പോഴും കവിതക്ക് വിഷയമായിട്ടുള്ളത്. അതാണ് കരുത്തും പരിമിതിയും. കടൂർ എന്ന എന്റെ കൊച്ചു ഗ്രാമവും പരിസരവും വിഷയമാക്കി എഴുതിയ കവിതകൾ; കൊറിയ, ഫ്രാൻസ്, എന്നീ രാജ്യങ്ങളിലെ പ്രവാസ ജീവിതാനുഭവവുമായി ബന്ധപ്പെട്ട കവിതകൾ; രാഷ്ട്രീയം മുഖ്യപ്രമേയമായ കവിതകൾ എന്നിങ്ങനെ 3 ഭാഗങ്ങളായാണ് കവിതകൾ ഈ പുസ്തകത്തിൽ ചേർത്തിട്ടുള്ളത്. കവർ രൂപകൽ‌പ്പന ചെയ്തിരിക്കുന്നത് വിനയലാൽ ആണ്.

ഒക്ടോബർ 10ന് തൃശ്ശൂർ സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളിൽ വച്ച് നടക്കുന്ന പ്രകാശന ചടങ്ങിൽ എല്ലാവരെയും ക്ഷണിച്ചുകൊള്ളുന്നു.
--------------------------------------------------
പ്രകാശന ചടങ്ങിന്റെ വിവരങ്ങൾ:
ജി. ഉഷാകുമാരി സ്വാഗതം പറഞ്ഞു. പി. എൻ. ഗോപീകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വെച്ച് പുസ്തകം, ആറ്റൂർ രവിവർമ്മ, എ.സി.ശ്രീഹരിക്ക് നൽകിക്കൊണ്ട് പ്രകാശനം ചെയ്തു. പുസ്തകം അൻവർ അലി പരിചയപ്പെടുത്തി. പി.പി.രാമചന്ദ്രൻ, ശ്രീകുമാർ കരിയാട്, ഫാദർ അബി തോമസ് എന്നിവർ സംസാരിച്ചു. എന്‍.ജി. ഉണ്ണികൃഷ്ണന്‍, കെ.ആർ ടോണി, പി. രാമൻ, സെബാസ്റ്റ്യൻ, സി. ആർ. പരമേശ്വരൻ, വി.കെ സുബൈദ, എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. സുബൈദ ടീച്ചർ അവരുടെ ഇരുപതോളം വിദ്യാർത്ഥികളുമായാണ് പരിപാടിയിൽ പങ്കെടുക്കാനെത്തിയത്. രാഗേഷ് കുറുമാൻ, കൈതമുള്ള്, കുട്ടൻ മേനോൻ എന്നിവർ സദസ്സിൽ ഉണ്ടായിരുന്നു. പരിപാടിയുടെ തുടക്കം മുതലുള്ള എല്ലാ സജ്ജീകരണങ്ങളും ഉമേച്ചിയുടെ നേതൃത്വത്തിൽ ആയിരുന്നു നടന്നത്. ജ്യോനവന്റെ സ്മരണയ്ക്ക് മുന്നിൽസമർപ്പിച്ച ചടങ്ങിൽ വിഷ്ണുപ്രസാദ് ജ്യോനവന്റെ കവിത ചൊല്ലി. വിഷ്ണുപ്രസാദ്, സെറീന, അജീഷ് ദാസൻ, സുനിൽ കുമാർ.എം.എസ്, കലേഷ്. എസ്, അനീഷ്.പി.എ, സുധീഷ് കോട്ടേമ്പ്രം, ശൈലൻ, എന്നിവർ കവിതകൾ ചൊല്ലി. ചടങ്ങിൽ പങ്കെടുക്കാൻ സാധിക്കാത്തതിനാൽ സനാതനന്റെ കവിത വിഷ്ണുമാഷ് വായിച്ചു. അനീഷ് (നൊമാദ്), കവിത ചൊല്ലിയില്ലെങ്കിലും ചടങ്ങിന്റെ പടങ്ങൾ എടുക്കുന്നതിൽ വ്യാപൃതനായിരുന്നു.
അവസാനമായി ഞാൻ കവിതകൾ ചൊല്ലുകയും നന്ദി പറയുകയും ചെയ്തു.