Monday, February 25, 2008

അനന്തരം

കള്ളും കുടിച്ചു വന്ന്
വീടിനു കല്ലെറിഞ്ഞു
രാധാകൃഷ്ണന്‍.

കവിതയെഴുതി
കുടുംബം കലക്കരുതെന്ന്
ഷീന.

കള്ളന്‍ ഓന്റെ മൂത്താപ്പ എന്ന്
മൊയ്തൂക്ക.

കളിപഠിപ്പിക്കുമെന്ന്
ആള്‍ദൈവം.

ഓന്‍ വന്നിറ്റാമ്പം
ഒന്ന് കാര്യായിറ്റ് കാണണമെന്ന്
ബാര്‍ബര്‍ കണ്ണേട്ടന്‍.

ആരാടാ
അമ്പലം കമ്മറ്റി പ്രസിഡണ്ട് എന്ന്
അച്ഛന്‍.

കടൂരിലെ ജനങ്ങള്‍
കമ്പ്യൂട്ടര്‍ പഠിച്ചെന്ന്,
അതിനാല്‍
കവിത നിര്‍ത്തിക്കോയെന്ന്
അച്ചുതന്‍ മാഷ്.

Friday, February 15, 2008

നോട്ടം

ഇന്നാളൊരിക്കല്‍
രക്തസാക്ഷിമണ്ഡപത്തിനടുത്തെ
ഒരുപറ്റം വെറും മരങ്ങളെ
സൂക്ഷിച്ചു നോക്കി.

ഒരാള്‍
പത്രം വായിച്ചുകൊടുക്കുന്നതായും
മറ്റുള്ളവര്‍
താളത്തില്‍ തലയാട്ടിക്കൊണ്ട്
ബീഡിതെറുക്കുന്നതായും
തോന്നി.

ഡോക്ടറെ കാണിക്കണമെന്നു പറഞ്ഞു
ബ്രാഞ്ച് സെക്രട്ടറി.