Sunday, May 20, 2007

കോഴിബിരിയാണി

അയലക്കത്തെ അപ്പയുടെ
കോഴി,
കേശവന്‍ നമ്പൂരിയുടെ
കശുവണ്ടി,
നാണുനമ്പ്യാരുടെ
തേങ്ങ,
ഇതൊക്കെ ആണ്
വെറും മൊയ്തുവിനെ
കള്ളനാക്കിയത്.

അങ്ങനെയൊരു
കര്‍ക്കിടകത്തിലാണ്
കടൂരില്‍ നിന്നുമൊരാള്
കന്നിയായി
കടല്‍ കടന്നത്.

മൊയ്തൂക്ക
ആദ്യം കെട്ടിയത്
മല പോലത്തെ
മതിലാണ്,
പിന്നീട് നാലുകെട്ടി.

ഓലപ്പുര
ഒന്നാം നമ്പര്‍ മാളികയായി
അവതരിച്ചെന്ന്
എത്തിനോട്ടക്കാരാണ്
മനസ്സിലാക്കിയത്.

മൊയ്തൂക്ക
അത്തറ് കൊണ്ടുവന്നതിനു ശേഷമാണ്
കടൂരിലെ കര്‍ഷകര്‍
വിയര്‍പ്പുനാറ്റത്തെ കുറിച്ച്
ഉത്കണ്ഠപ്പെടുന്നത്.

മൊയ്തൂക്കയുടെ
കോന്ത്രമ്പല്ലിന്റെ
കോംപ്ലക്സ് കാരണമാണ്
സുന്ദരികളായ
ആയിസുമ്മ,കതീസുമ്മ,
ആമിനുമ്മ,പിന്നെ
പേരറിയാത്തൊരു പെണ്‍കിടാവ്
എന്നിവര്‍ക്ക്
പര്‍ദ്ദയിടേണ്ടി വന്നത്.

മൊയ്തു കോംപ്ലക്സിന്റെ
ഉദ്ഘാടനമാണിന്ന്‌
പറഞ്ഞുനില്ക്കാന്‍ സമയമില്ല,
കോഴിബിരിയാണി
തീര്‍ന്നുപോകും.

Friday, May 18, 2007

അടി

അമ്പത്താറ്,
ഇതും ചേര്‍ത്ത്.

ഒന്ന്
നിലവിളിക്കുകപോലും ചെയ്യാത്തത്
കണക്കുതെറ്റുമെന്നോര്‍ത്ത്.

തൊലിപ്പുറത്തു മാത്രമല്ല
ഉരുണ്ടുകൂടുന്നത്.

പെയ്യുമ്പോള്‍
പ്രളയമാണോ വേണ്ടതെന്ന്
നീയായിരിക്കില്ല
തീരുമാനിക്കുന്നത്.
---------------------------------------------
ഇന്ത്യയുടെ 56-ആം സ്വാതന്ത്ര്യദിനത്തില്‍ എഴുതിയത്.
(2002)

Sunday, May 13, 2007

ശാന്തി

ഉദയംകോട്ടത്തെ അശാന്തി.

പൈതൃകമായി ഏക്കം*.
ഭാര്യ,മകള്‍,മകന്‍
മാല പണയം
വേളിക്ക് മുടക്കം
ജോലിക്കായ് കറക്കം.

മുപ്പത്താറു വര്‍ഷമായി
രാവിലെയും വൈകീട്ടും
മുടങ്ങാതെ
വെള്ളമൊഴിക്കുന്നു.
ഒരു
മുള പോലും
കാണുന്നില്ലല്ലോ
ഭഗവാനേ!
----------------
*:വലിവ്
സമര്‍പ്പണം:സഹപാഠിയായിരുന്ന ശാന്തിക്കാരന്റെ മകന്.
-----------------------
(2001)

Friday, May 11, 2007

ഭാഗ്യവാന്‍

സൂക്കേടു കൂടുമ്പോള്‍
രാധാകൃഷ്ണന്റെ അച്ഛന്‍
ഇംഗ്ലീഷില്‍ മാത്രം
സംസാരിക്കും.

A.B.C.D
കാജാ ബീഡി
എന്നൊക്കെ പാടി
മോഹനന്‍ മാഷ്
ക്ലാസ്സ്
പൊടിപൊടിക്കും.

എങ്കിലും
രാധാകൃഷ്ണന്‍
ഇംഗ്ലീഷില്‍ തോല്‍ക്കും.

നാരാണേട്ടന്റെ കടയില്‍
നാരങ്ങപിഴിയാന്‍
നാലാംക്ലാസ് പോലും
ജയിക്കേണ്ട!
പിന്നീട് പലപല
ജോലിക്കയറ്റവും
ഇറക്കവും.

കള്ളുകുടിക്കാന്‍
കാശില്ലാതെ വന്നപ്പോള്‍
പാറാപ്പള്ളിയിലെ
നേര്‍ച്ചപ്പെട്ടി പൊളിച്ചു.

ചൂളമടിച്ച്
ചെറുപ്പക്കാരികളെ
സ്വാധീനിച്ചു.

ഉദയംകോട്ടത്തെ
ഉത്സവത്തിന്റെ രാത്രി,
ആരോടുംപറയരുതെന്ന് പറഞ്ഞത്
ഉണ്ണിച്ചിരുതയുടെ
വയറ്
കേട്ടില്ല.

നാട്ടുകാരുടെ ചെലവിലായിരുന്നു
വിവാഹം.

ഇപ്പോള്‍
ഇരുപത്താ‍റു വയസ്സ്.
ഇരട്ടക്കുട്ടികളുടെ അച്ഛന്‍.

ഭാഗ്യവാന്‍!
ഇതേവരെ
ഒരു കവിത പോലും
എഴുതേണ്ടി വന്നിട്ടില്ല.

Wednesday, May 9, 2007

'ജ’ന ഗണ ‘മ’ന

ജലം,
വിലക്കെടുക്കാനാകാത്ത
വാക്കാണ്.
ജീവനെക്കുറിച്ച് സ്വപ്നം കാണുന്ന
കവിയാണ്.
കാട്ടുതീയെ നാണംകെടുത്തുന്ന
കവിതയാണ്.
സംരക്ഷിക്കേണ്ടത്
നമ്മുടെ കടമയാണ്.

നാച്വര്‍ ക്ലബ്ബിന്റെ
നോട്ടീസ് ബോര്‍ഡില്‍
ഈ വരികള്‍ കോറിയിട്ടത്
ഞാനാണ്.

ഇന്നു രാവിലെ
‘ജ’ മാറ്റി
‘മ’ ആക്കിയത്,
ഉച്ചക്കഞ്ഞിയിലെ പിശക്
വയറില്‍ വെളിപ്പെട്ടതിനാല്‍
കക്കൂസില്‍ വെച്ചുതോന്നിയ
ഫലിതത്തിന്റെ ഫലമായാണ്.

പിടിക്കപ്പെടല്‍
എന്റെ
പൈതൃകമാണ്.

മാപ്പ്!

സ്കൂള്‍ അറ്റന്‍ഷന്‍!
ജനഗണമന.

Monday, May 7, 2007

ബാര്‍ബര്‍ കണ്ണേട്ടന്‍

മൂക്കിള
മുഖത്തെഴുത്ത് നടത്തുന്ന കാലത്ത്
'മോനെ ഉസ്കൂളില് ചേര്‍ക്കണ്ടേ പപ്പേട്ടാ?' എന്ന്
അച്ഛനോട് തിരക്കിയിരുന്നു.

'എത്ര്യാടാ കണക്കിന് മാര്‍ക്ക്?' എന്ന്
എന്നില്‍ താല്പര്യം കാണിച്ചിരുന്നു.

'പഹയാ ,റാങ്കുണ്ടല്ലേ!' എന്ന്
പുറത്ത് തട്ടിയിരുന്നു.

'ഉദ്യോഗം വല്ലോം ആയോടാ?' എന്ന്
ഉത്കണ്ഠപ്പെട്ടിരുന്നു.

'സാധാരണക്കാര്‍ പഠിച്ചിറ്റ്
ഒരു കാര്യോമില്ലപ്പാ' എന്ന്
സഹതപിച്ചിരുന്നു.

തെരഞ്ഞെടുപ്പില്‍
എത്ര വോട്ട് ചെയ്തെന്ന്
തെളിഞ്ഞ് ചിരിച്ചിരുന്നു.

‘നീയെന്തിനാടാ ലാസ്റ്റില്
നമ്പൂരീന്റെ തൊണ്ടക്ക് പിടിച്ചേ?’ എന്ന്
നാടകം വിശകലനം ചെയ്തിരുന്നു.

'അമ്മു എന്തിനാ
ആറ്റില് ചാട്യേ'ന്ന്
അര്‍ത്ഥം വെച്ച് ചോദിച്ചിരുന്നു.

കൊറിയയിലേക്ക്
ഗവേഷണത്തിനു പോകുന്നെന്നറിഞ്ഞപ്പോള്
'കഞ്ഞി കിട്ടില്ലേ അവിടെ?' എന്ന്
കാര്യം തിരക്കിയിരുന്നു.

അവധിക്കു നാട്ടിലെത്തിയ ഉടന് തന്നെ
'എപ്പോഴാ പോകുന്നേ?'എന്ന്
യാത്രയാക്കിയിരുന്നു.

എല്ലാം പഠിച്ചു കഴിഞ്ഞ്
നാട്ടിലേക്ക് പോയപ്പോള്‍
ഉരിയാട്ടം മുട്ടി.!!

പിന്നെയാരോ പറഞ്ഞു,
ബാര്‍ബര്‍ കണ്ണേട്ടന്‍
ഇപ്പോള്‍
കഷണ്ടികളോട്
സംസാരിക്കാറില്ല.

Tuesday, May 1, 2007

ചില യാത്രകള്‍

1
യാത്രക്കിടയില് പിടിക്കപ്പെട്ട്
സമാധാന സമ്മേളനത്തിനിടയില്
തുറന്നു വിടുന്ന
ശാന്തിപ്രാവ്
വീണ്ടും യാത്ര തുടരും.
അടുത്ത നിമിഷത്തിലെ
വെടിയൊച്ചക്കുശേഷം കാണുന്ന
ജഡമാണത്.
പൂ പറിക്കാന് പോകുന്ന
ആ പെണ്കുട്ടി
വഴിയില് വച്ച്
ആവിയായിപ്പോകും.
2
ചോരയൂറ്റുന്ന കൊതുകുകളുള്ള
കമ്പോളങ്ങളിലേക്ക്
ചൊറിഞ്ഞെങ്കിലും തടിക്കുമല്ലോ എന്നോര്ത്ത്
മെലിഞ്ഞവര് യാത്ര ചെയ്യും.
മറ്റുള്ളവരെന്തു വിചാരിക്കുമെന്നോറ്ത്ത്
വിപണികളിലേക്ക് യാത്ര ചെയ്യുന്നവരാണ്
കുത്തകപ്രഭുക്കന്മാരുടെ ശക്തി.
3
യാത്രക്കിടയില് കണ്ടുമുട്ടിയ
അടിമ പറഞ്ഞത്:
അവനെന്റെ ബലിഷ്ഠ പാദങ്ങള്ക്ക്
ആഴമേറിയ മുറിവേല്പ്പിച്ചെങ്കിലും
ഞാന് നടത്തം തുടര്ന്നു.
ശക്തമായ കാലടികളില് നിന്നും തെറിക്കുന്ന
കൊഴുത്ത രക്തത്തുള്ളികള്
എന്റെകറുത്തു നഗ്നമായ ചന്തിയില് വരക്കുന്ന
ചുവപ്പു ചിത്രങ്ങള് കണ്ട്
അവന്
കിടുകിടാ വിറച്ചിട്ടുണ്ടാവണം.
4
അവസാനമാണ്
അമ്പലങ്ങളിലേക്കുള്ള യാത്ര.
വിഗ്രഹത്തിലിരുന്നു പിത്തം പിടിച്ച ദൈവങ്ങള്
ഇറങ്ങി നടന്നു കാണും.
പ്രാര്ത്ഥനകളെല്ലാം
വിഫലമാകുന്നതിനു കാരണം
അതാവണം.
5
എല്ലാ നിലവിളികളുടെയും യാത്ര
കേള്ക്കാത്ത ചെവികളിലേക്കാണ്.
എല്ലാ ആയുധങ്ങളുറ്റേയും യാത്ര
നിരപരാധികളുടെ നെഞ്ചിലേക്കാണ്.
എല്ലാ മാലിന്യങ്ങളുടെയും യാത്ര
നമ്മുടെ വയറ്റിലോട്ടാണ്.
ചിലമ്പും ചിരിയും നഷ്ടപ്പെട്ട്
നമ്മുടെ സംസ്കാരങ്ങള് യാത്രയായത്
എങ്ങോട്ടേക്കാണ്?
6
നമ്മുടെ പാത്രങ്ങളില് നിന്നും
പഴവും പാലും കട്ടു തിന്നവരോട്
നമുക്ക് സഹതപിക്കാം.
പക്ഷെ പകരം
തീട്ടവും,മൂത്രവുമടച്ചുവച്ച
പഞ്ചദുഷ്ടന്മാരെ തെരഞ്ഞുപിടിക്കാന്
ഒടുങ്ങാത്ത വീറിന്റെ സൂചിയും
ആത്മവിശ്വാസത്തിന്റെ നൂലും കൊണ്ട്
പ്രതിരോധത്തിന്റെ കുപ്പായം തുന്നി ധരിച്ച്
നാം യാത്ര ചെയ്യേണ്ടിയിരിക്കുന്നു.
ഏത് ചങ്ങലക്കും തളക്കാന് കഴിയാത്ത വിധം
ഏത് പേപ്പട്ടിക്കും തടുക്കാന് കഴിയാത്ത വിധം
ഏതായുധത്തിനും തകറ്ക്കാന് കഴിയാത്ത വിധം.
-------------------------------------------------------
2003 ജനുവരി ആദ്യലക്കത്തില്‍,ദേശാഭിമാനി വാരികയില്‍ പ്രസിദ്ധീകരിച്ച എന്റെ കവിത.
ഒരിക്കല്‍ കൂടി മെയ്ദിനാശംസകള്‍.