Showing posts with label പാടിക്കുന്ന്. Show all posts
Showing posts with label പാടിക്കുന്ന്. Show all posts

Thursday, May 31, 2007

കുട്ട്യപ്പ

അരിക്കു പോയ കുട്ട്യപ്പ
തിരിച്ചു വന്നില്ല.....

ഏമ്പക്കമിടുന്ന ജന്മിയുടെ
കുമ്പ നോക്കി
കുരച്ച്,
വരമ്പത്ത് തൂറുന്ന കാര്യസ്ഥന്റെ
കുണ്ടിനോക്കി
കടിച്ച്,

കുന്നും മലയും
പാറമടയും താണ്ടി,

വെടിയേല്ക്കാതെ
തിരിച്ചു വന്നു,
വിശപ്പുമാത്രം...
വഴി മറക്കാതെ.
....................................................................
സമര്‍പ്പണം: പാടിക്കുന്നില്‍ ഉതിര്‍ന്ന വെടിയുണ്ടകള്‍ കവര്‍ന്ന കുട്ട്യപ്പ, ഗോപാലന്‍, രൈരുനമ്പ്യാര്‍ എന്നിവരുടെ ജീവന്.
..........................................................
പാടിക്കുന്ന്:
ചരിത്ര പശ്ചാത്തലം.
കണ്ണൂര്‍ ജില്ലയിലെ, കൊളച്ചേരി പഞ്ചായത്തിലെ ഒരു ഗ്രാമമാണ് പാടിക്കുന്ന്.
1950 ല്‍, ജന്മിയായ ചേലങ്കര അനന്തന്‍ നമ്പ്യാരുടെ പത്തായം കുത്തിപ്പൊളിച്ച് കുട്ട്യപ്പ,ഗോപാലന്‍,രൈരു എന്നിവരുടെ നേതൃത്വത്തില്‍ സഖാക്കള്‍ നെല്ലെടുത്ത് അടിയാളര്‍ക്ക് വിതരണം നടത്തി. പോലീസുഗുണ്ടകള്‍, കുട്ട്യപ്പ, രൈരു നമ്പ്യാര്‍,കെ.കെ.കുഞ്ഞനന്തന്‍ നമ്പ്യാര്‍ എന്നിവരെ പിടികൂടുകയും ജയിലില്‍ അടക്കുകയും ചെയ്തു.ഗോപാലനെ ജയിലില്‍ കൊണ്ടുപോകാതെ, കയരളം എന്ന സ്ഥലത്തെ പോലീസ് ക്യാമ്പിലിട്ട് മര്‍ദ്ദിച്ചവശനാക്കുന്നുണ്ടായിരുന്നു. ഒരാഴ്ച്ചക്കു ശേഷം മെയ് 3-ആ‍ം തീയ്യതി, കോണ്‍ഗ്രസുകാരും,അവരുടെ യുവജനസംഘടനയായ സേവാദള്‍ പ്രവര്‍ത്തകരും ചേര്‍ന്ന് ജയിലിലുള്ള കുട്ട്യപ്പ, രൈരു നമ്പ്യാര്‍എന്നിവരെ ജാമ്യത്തിലിറക്കി. ചതിയാണിതെന്ന് അപ്പോള്‍ തന്നെ കുട്ട്യപ്പക്ക് സംശയം തോന്നിയിരുന്നു. പിറ്റേ ദിവസം, അതായത് മെയ് 4ന്, ജാമ്യത്തിലിറങ്ങിയവരെയും, കയരളം ക്യാമ്പിലുള്ള ഗോപാലനെയും, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജോര്‍ജ് റേ യുടെ നേതൃത്വത്തില്‍ പാടിക്കുന്നില്‍ വരുത്തുകയും, കോണ്‍ഗ്രസ് ഗുണ്ടകളുടെ നേതൃത്വത്തില്‍ വെടിവെച്ചു കൊല്ലുകയും ചെയ്തു. അന്ന് പാടിക്കുന്നൊക്കെ ഉള്‍പ്പെട്ട ,ഇരിക്കൂര്‍ ഫര്‍ക്ക (ഇന്ന്‍ ബ്ലോക്ക് എന്നു പറയുന്നത്) ചുവന്ന ഫര്‍ക്ക എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. കമ്യൂണിസത്തിന്റെ പ്രചാരണം തടയാന്‍ ചുവന്ന വര്‍ക്കയിലെ ഓരൊ വില്ലേജിലെയും ഒരു സഖാവിനെ എങ്കിലും കൊല്ലുക എന്ന നയത്തിന്റെ ഭാഗമായിരുന്നു ഈ കൊലപാതകം. പിറ്റേ ദിവസം മാതൃഭൂമി അടക്കമുള്ള പത്രങ്ങള്‍ എഴുതി “കമ്യൂണിസ്റ്റ്കാര്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു”.
ജാമ്യത്തിലിറക്കാത്തത് കാരണം രക്ഷപ്പെട്ട, യുവാവായ കെ.കെ.കുഞ്ഞനന്തന്‍ നമ്പ്യാര്‍, വായില്‍ ഒറ്റ പല്ലുപോലുമില്ലാതെ ജയില്‍ജീവിതം കഴിഞ്ഞെത്തി. മരണം വരെ സാമൂഹ്യസാംസ്കാരിക രംഗങ്ങളില്‍ നിറഞ്ഞു നിന്ന സഖാവ് കെ.കെ ഏറെക്കാലം മയ്യില്‍ ഗ്രാമപഞ്ചായത്തിന്റെ പ്രസിഡണ്ട് ആയിരുന്നു.