Wednesday, October 24, 2007

*അര്‍ത്ഥത്തിന്റെ ദുരുപയോഗം (ഒരു ജപ്പാനീസ് കവിത)

കവി: ഹിരോമി ഇറ്റോ : അതിപ്രശസ്തയായ ജപ്പാനീസ് കവയിത്രി. 1955 ല്‍ ജപ്പാനിലെ ടോക്കിയോയില്‍ ജനിച്ചു. പത്തിലധികം കവിതാ സമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഔമെ (പച്ച പ്ലം പഴങ്ങള്‍ , 1982), വതാഷി വാ അഞ്ചുഹിമെകോ ദേ ആരു (ഞാനാണ് അഞ്ചുഹിമെകോ, 1993), കവാരാ അരേക്കുസ (പുഴക്കരയിലെ കാട്ടുചെടികള്‍, 2005) എന്നിവ ഏറെ ശ്രദ്ധിക്കപ്പെട്ട കൃതികളാണ്. പ്രശസ്തമായ തകാമി ജുണ്‍ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.

നീ ജപ്പാനീസ് പറയുമോ?
ഇല്ല,എനിക്ക് പറയാനറിയില്ല.
ഉവ്വ്,എനിക്ക് പറയാം.
ഉവ്വ്,എനിക്ക് പറയാം,പക്ഷെ വായിക്കാന്‍ പറ്റില്ല
ഉവ്വ്,എനിക്ക് പറയാം,വായിക്കാം പക്ഷെ എഴുതാന്‍ പറ്റില്ല
ഉവ്വ്,എനിക്ക് പറയാം,എഴുതാം പക്ഷെ മനസ്സിലാക്കാന്‍ പറ്റില്ല.
ഞാനൊരു നല്ല കുട്ടിയായിരുന്നു
നീയൊരു നല്ല കുട്ടിയായിരുന്നു
നാം നല്ല കുട്ടികളായിരുന്നു
അതാണ് നല്ലത്
ഞാനൊരു മോശം കുട്ടിയായിരുന്നു
നീയൊരു മോശം കുട്ടിയായിരുന്നു
നാം മോശം കുട്ടികളായിരുന്നു
അതാണ് മോശം
ഒരു ഭാഷപഠിക്കാന്‍ നിങ്ങള്‍
ഒരുവാക്കുമാറ്റി പകരം മറ്റൊന്നു വെക്കുകയും
ആവര്‍ത്തിക്കുകയും ചെയ്യണം

ഞാനൊരു വൈരൂപ്യമുള്ള കുട്ടിയായിരുന്നു
നീയൊരു വൈരൂപ്യമുള്ള കുട്ടിയായിരുന്നു.
നാം വൈരൂപ്യമുള്ളവരായിരുന്നു.
അതാണ് വൈരൂപ്യം.
ഞാന്‍ മടുത്തു
നീ മടുത്തു
നാം മടുത്തു
അതാണ് മടുപ്പ്
നീ വെറുക്കപ്പെടേണ്ടതാണ്
ഞാന്‍ വെറുക്കപ്പെടേണ്ടതാണ്
നാം വെറുക്കപ്പെടേണ്ടവരാണ്
അതാണ് വെറുക്കപ്പെടല്‍
ഞാന്‍ തിന്നും
നീ തിന്നും
നാം തിന്നും
അതാണ് ഭക്ഷണത്തോടുള്ള നല്ല ആഗ്രഹം
ഞാന്‍ തിന്നില്ല
നീ തിന്നില്ല
നാം തിന്നില്ല
അതാണ് ഭക്ഷണത്തോടുള്ള ആ‍ഗ്രഹമില്ലായ്മ
ഞാന്‍ അര്‍ത്ഥമുണ്ടാക്കും
നീ അര്‍ത്ഥമുണ്ടാക്കും
നാം അര്‍ത്ഥമുണ്ടാക്കും
അതാണ് ഭാഷയുടെ വിനിമയം
ഞാന്‍ ജപ്പാനീസ് ഉപയോഗിക്കും
നീ ജപ്പാനീസ് ഉപയോഗിക്കും
നാം ജപ്പാനീസ് ഉപയോഗിക്കും
അതാണ് ജപ്പാനീസ്
എനിക്ക് അര്‍ത്ഥത്തെ പറിച്ചുകളയണം
നിനക്ക് അര്‍ത്ഥത്തെ പറിച്ചുകളയണം
നമുക്ക് അര്‍ത്ഥത്തെ പറിച്ചുകളയണം
അതാണ് അര്‍ത്ഥത്തെ പറിച്ചുകളയാനുള്ള ആഗ്രഹം
ഒരസംസ്കൃതവസ്തുവില്‍ക്കവിഞ്ഞൊന്നുമല്ലെന്ന തരത്തില്‍
എനിക്ക് ഭാഷയെ പുച്ഛിക്കണം
ഒരസംസ്കൃതവസ്തുവില്‍ക്കവിഞ്ഞൊന്നുമല്ലെന്ന തരത്തില്‍
നിനക്ക് ഭാഷയെ പുച്ഛിക്കണം
ഒരസംസ്കൃതവസ്തുവില്‍ക്കവിഞ്ഞൊന്നുമല്ലെന്ന തരത്തില്‍
നമുക്ക് ഭാഷയെ പുച്ഛിക്കണം
അതാണ് ഒരസംസ്കൃതവസ്തുവില്‍ക്കവിഞ്ഞൊന്നുമല്ല ഭാഷയെന്നത്.
ഞാന്‍ യാന്ത്രികമായി വാക്കുകള്‍ മാറ്റിമാറ്റിവെച്ച്
നിത്യജീവിതത്തിലസാദ്ധ്യമായ തരം വാചകങ്ങളുണ്ടാക്കും.
നീ യാന്ത്രികമായി വാക്കുകള്‍ മാറ്റിമാറ്റിവെച്ച്
നിത്യജീവിതത്തിലസാദ്ധ്യമായ തരം വാചകങ്ങളുണ്ടാക്കും
നാം യാന്ത്രികമായി വാക്കുകള്‍ മാറ്റിമാറ്റിവെച്ച്
നിത്യജീവിതത്തിലസാദ്ധ്യമായ തരം വാചകങ്ങളുണ്ടാക്കും
അതാണ് യാന്ത്രികമായി വാക്കുകള്‍ മാറ്റിമാറ്റിവെച്ച്
നിത്യജീവിതത്തിലസാദ്ധ്യമായ തരം വാചകങ്ങളുണ്ടാക്കുകയെന്നത്.
വാക്കുകള്‍ പറിച്ചുകളഞ്ഞാല്‍
ശബ്ദം നിലനില്ക്കും
എങ്കില്‍ക്കൂടി നമ്മള്‍ അര്‍ത്ഥത്തിനുവേണ്ടി തിരയും.
ഒരാള്‍ വിരലുറിഞ്ചുന്നത് ,കുഞ്ഞായിരുന്നപ്പോളുള്ളതിന്റെ പ്രാചീനമായ പ്രതിഫലനമാണ്.
ഞാന്‍ വിരലുറിഞ്ചുന്നത് ,കുഞ്ഞായിരുന്നപ്പോളുള്ളതിന്റെ പ്രാചീനമായ പ്രതിഫലനമാണ്
നീ വിരലുറിഞ്ചുന്നത് ,കുഞ്ഞായിരുന്നപ്പോളുള്ളതിന്റെ പ്രാചീനമായ പ്രതിഫലനമാണ്
നാം വിരലുറിഞ്ചുന്നത് ,കുഞ്ഞുങ്ങളായിരുന്നപ്പോളുള്ളതിന്റെ പ്രാചീനമായ പ്രതിഫലനമാണ്.
അതാണ്, വിരലുറിഞ്ചുന്നത് കുഞ്ഞായിരുന്നപ്പോളുള്ളതിന്റെ പ്രാചീനമായ പ്രതിഫലനമാണെന്നത്.
എനിക്കായിട്ടുള്ള അര്‍ത്ഥം
നിനക്കായിട്ടുള്ള അര്‍ത്ഥം
നമുക്കായിട്ടുള്ള അര്‍ത്ഥം
അതാണ് അര്‍ത്ഥം.
വിനിമയം ചെയ്യരുത്
എനിക്കായിട്ട് വിനിമയം ചെയ്യരുത്
നിനക്കായിട്ട് വിനിമയം ചെയ്യരുത്
നമുക്കായിട്ട് വിനിമയം ചെയ്യരുത്
അത് ചെയ്യരുത്,അതാണ് വിനിമയം.
അര്‍ത്ഥംപറിച്ചുകളഞ്ഞ് , രക്തത്താല്‍ പൊതിഞ്ഞുകിടക്കുന്നത് തീര്‍ച്ചയായും ദയനീയമാണ്.അതാണ് സന്തോഷം.
ഞാന്‍ സന്തോഷത്തിലാണ് എന്ന അര്‍ത്ഥം രക്തത്താല്‍പ്പൊതിഞ്ഞുകിടക്കുന്നത് ദയനീയമാണ്.
നീ സന്തോഷത്തിലാണ് എന്ന അര്‍ത്ഥം രക്തത്താല്‍പ്പൊതിഞ്ഞുകിടക്കുന്നത് ദയനീയമാണ്.
നമ്മള്‍ സന്തോഷത്തിലാണ് എന്ന അര്‍ത്ഥം രക്തത്താല്‍പ്പൊതിഞ്ഞുകിടക്കുന്നത് ദയനീയമാണ്.
അതിന്റെ രക്തത്താല്‍പ്പൊതിഞ്ഞ അര്‍ത്ഥം, രക്തത്തില്‍പ്പൊതിഞ്ഞ ദൈന്യതയാണ്,
അതാണ് സന്തോഷം.
----------------------------------
*ഈ കവിതയില്‍ പ്രശസ്ത അമേരിക്കന്‍ വീഡിയോ ആര്‍ട്ടിസ്റ്റായ ബ്രൂസ് നൌമാന്റെ -Good Boy Bad Boy- എന്ന വീഡിയോ പ്രോഗ്രാമിലെ വരികള്‍ ഉപയോഗിച്ചിട്ടുണ്ട്. ഈ വീഡിയോ ക്ലിപ്പിങ്ങ് കാണുക
*ഈ കവിതയുടെ ഇംഗ്ലീഷ് പരിഭാഷ ഇവിടെ കാ‍ണാം.
------------------------------------------

ഈ കവിതയെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ ഇവിടെ

Tuesday, October 23, 2007

ആന (ഒരു ജപ്പാനീസ് കവിത)

കവി: കിജി കുടാനി : ജപ്പാനിലെ പുതുതലമുറയിലെ കവികളില്‍ ശ്രദ്ധേയന്‍. 1984 ല്‍ ജപ്പാനിലെ സായിറ്റാമയില്‍ ജനനം. ഹിരുമോ യോരുമോ( രാവും പകലും) എന്ന ആദ്യ കവിതാസമാഹാരത്തിന് പ്രശസ്തമായ നകാഹര ചുയ അവാര്‍ഡ് 2003 ല്‍ ലഭിച്ചു.

ഞാനൊരാനയെപ്പറ്റി സ്വപ്നം കണ്ടു.

മഫ്ലറിനു പകരം
ചെറിയ സൂചിരോമങ്ങളാലാവൃതമായ നീണ്ട തുമ്പിക്കൈ
എന്റെ കഴുത്തില്‍ ചുറ്റി,
വഴിയില്‍ കണ്ടുമുട്ടിയൊരു പെണ്‍കുട്ടിയുമൊത്ത്,
പഴയപുസ്തകങ്ങള്‍ വില്‍ക്കുന്നൊരിരുണ്ട കടയില്‍പ്പോയി.

യുവാവാം കടയുടമ
ഉന്മേഷപൂര്‍വ്വം കണ്ണടയുടെ ലെന്‍സുകള്‍ തുടച്ചു നോക്കി
പ്രായമുള്ള ആന പിന്തുടരുന്നതുകാരണം
വിനയാന്വിതനായി ഞങ്ങളെ എതിരേറ്റു.

ഉറക്കമുണര്‍ന്നപ്പോള്‍ തന്നെ
പെണ്‍കുട്ടിയുടെ മുഖം പാടേ മറന്നു,
പുസ്തകക്കടയിലേക്കുള്ള വഴിയും.
പക്ഷെ
ആനയുടെ നെടുവീര്‍പ്പിന്റെ
മടിയന്‍ പുഴയെപ്പോലുള്ള മണമെന്നിവശേഷിച്ചു,
ഇപ്പോളെടുത്ത പ്രതിജ്ഞയുടെയത്രയും മിഴിവോടെ.

അതിരാവിലെ ക്ലാസ്സ് റൂമിലേകനായ് തണുപ്പത്തിരുന്ന്
ചായകുടിക്കുമ്പോളെനിക്കനുഭവപ്പെട്ടു,
ഒരാനയുടെ രൂപത്തിലുള്ള ഊഷ്മളത
മെല്ലെയെന്‍ വയറില്‍ നിറയുന്നത്.

നിങ്ങളൊരിക്കലുമറിയില്ല.
ഈ മണിക്കൂറിന്റെ വേര്‍പെടുത്താനാവാത്ത വെണ്മയെ
ഒരിക്കലും നഷ്ടപ്പെടുത്താതെ,
ആ ജനാലയ്ക്കപ്പുറത്തെ ആകാശമിന്ന്
സാവധാനം അസ്തമിച്ചേക്കാം.
ഇതു സംഭവിക്കാമെന്ന്
ഞാന്‍ ചിന്തിച്ചു
നേരിയ പ്രതീക്ഷയോടെ.

നിങ്ങളൊരിക്കലുമറിയുകില്ല.
--------------------------
*ഈ കവിതയുടെ ഇംഗ്ലീഷ് പരിഭാഷ ഇവിടെ കാ‍ണാം.
-------------------------------

ഈ കവിതയെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ ഇവിടെ

Sunday, October 21, 2007

വസന്തം


പടിഞ്ഞാറേ
പൊട്ടക്കിണറ്റിന്റെ കരയിലുള്ള
ചെമ്പകത്തിന്
നീണ്ട ഇലകളുണ്ടായിട്ടു പോലും
തീരില്ല നാണം.

ഇലകള്‍ക്കിടയിലൂടെ
കാണാതെയൊന്നു
തട്ടിയോ മുട്ടിയോ പോയാല്‍
മുള്ളുവെച്ചൊരു നോട്ടമുണ്ട്
അപ്പറത്തെ വീട്ടിലെ പനിനീരിന് .

വളര്‍ച്ചയില്ലാത്തതിനാല്‍
തോട്ടിനക്കരെയുള്ള
കാക്കപ്പൂവിനും,കിണ്ടിപ്പൂവിനും
ചെറിയ ഇലകള്‍ മതി
ചെറുപ്പം മുതലേ...

കൊറിയന്‍ വസന്തത്തിലെ
ചെടികളേ...
നിങ്ങള്‍ക്കിങ്ങനെ
ഒരില പോലുമില്ലാതെ
വഴിയരികില്‍
പൂവും കാണിച്ചു നിന്നാല്‍ മതിയല്ലോ!

Thursday, October 18, 2007

ഷിറ്റ്!

സമയമില്ലാത്തതുകൊണ്ടു മാത്രമാണ്
താന്‍ കൊടുക്കുന്ന തീറ്റ തിന്നിട്ടും
ദൈവം തൂറാത്തതെന്ന്
തന്ത്രി!.

പിന്നെയെന്തിനാണപ്പാ
ഇയാള്‍
സമയമുണ്ടാക്കിയേ?
------------------------
(1999)
അമ്പലക്കവിതകള്‍ എന്ന പേരില്‍ സംശയം,പ്രാര്‍ത്ഥന, ശാന്തി, എലിയുടെ ദു:ഖം തുടങ്ങിയ കുറേ കവിതകള്‍ 1999-2002 കാലഘട്ടത്തില്‍ എഴുതിയിരുന്നു. അതില്‍ ‘സംശയം’ എന്ന കവിത ലാപുടയുടെ നിര്‍ദ്ദേശപ്രകാരം പുനര്‍നാമകരണം ചെയ്തതാണ് ‘ഷിറ്റ്’

എലിയുടെ ദുഃഖം

ഈ ആനദൈവം
എന്റെ മുതുകത്തിരുന്ന്
വളിയിടുന്നത്
നിങ്ങള്‍ കാണുന്നില്ലേ
എന്റെ
എലിദൈവങ്ങളേ......
-------------------
(2000)

Saturday, October 6, 2007

നീലക്കുറിഞ്ഞികള്‍

ആറില്‍പ്പഠിക്കുമ്പോളായിരുന്നു...
പ്രസംഗത്തിന് എനിക്കു ഫസ്റ്റ്.
ലളിതഗാനത്തിന് ശ്രീലതേച്ചിക്ക്,
മാപ്പിളപ്പാട്ടിന് ഹാഷിമിന്.. അങ്ങനെ...

ഏ ഗ്രേഡുള്ളവര്‍ സബ്ജില്ലക്ക്.
ആറു ഗായകരും ഞാനും.

പക്ഷേ
ദേശഭക്തി ഗാനത്തിന്
ഏഴാള്‍ വേണം.

ഗായകര്‍ക്ക്
ശാന്തട്ടീച്ചറുടെ വക
അരമണിക്കൂര്‍ റിഹേഴ്സല്‍.
‘ഓടിവിളയാടു പാപ്പാ....നീ
ഓയ്ന്തിരിക്കലാകാതു പാപ്പാ..’

എനിക്ക്
അച്ചുതന്‍ മാഷുടെ വക
ഒന്നര മണിക്കൂര്‍ റിഹേഴ്സല്‍.
‘ഓടിവിളയാടു പാപ്പാ....നീ
ഓയ്ന്തിരിക്കലാകാതു പാപ്പാ..’
കഴുത്തിലെ ഞരമ്പുകള്‍
എടുത്തു പിടിക്കണം.
മുഖപേശികള്‍
വലിച്ചു മുറുക്കണം.
ചുമല്‍ ഇടക്കിടെ
പൊക്കുകയും താഴ്ത്തുകയും വേണം.
കണ്ണു തുറിപ്പിച്ച് മുകളിലേക്കു നോക്കണം.
എല്ലാം വരണം,
ഒച്ച മാത്രം വരരുത്.

രണ്ടാഴ്ചത്തെ പരിശീലനം.
അച്ചുതന്‍ മാഷ് പുറത്തു തട്ടി.
‘സബാഷ്’

സ്റ്റേജില്‍ കയറി.
സഹിക്കാന്‍ കഴിഞ്ഞില്ല, ഭക്തി.
ഉറക്കെ പാടി.
‘ഓടിവിളയാടു പാപ്പാ....നീ
ഓയ്ന്തിരിക്കലാകാതു പാപ്പാ..’
അച്ചുതന്‍ മാഷ്
അടിച്ചു ചന്തി പഞ്ചറാക്കി.

എന്തുചെയ്യാനാ മാഷേ...
എത്ര മസിലു പിടിച്ചാലും
ഇടയ്ക്കു പുറത്തുവരും
ഉറക്കെ
ചില പൂവുകള്‍,പ്രണയങ്ങള്‍,വാക്കുകള്‍....
---------------------------------------------------------------------
സനാതനന്‍ ഈ കവിതയെ വായിച്ചത് ഇങ്ങനെ

Saturday, September 22, 2007

*കൊറിയയിലെ അമ്മമ്മേ...


കാക്കയില്ലാത്ത നാട്ടിലെ
ഓരോ ഫ്ലാറ്റിന്റെ മുന്നില്‍നിന്നും
എച്ചിലുകള്‍ എടുത്തുകൊണ്ടുപോകാന്‍
എല്ലാ ദിവസവും പുലര്‍ച്ചെ
ഉന്തുവണ്ടിയുന്തി വരുന്ന
തൊണ്ണൂറുകഴിഞ്ഞ അമ്മമ്മേ...

എനിക്കുമുണ്ടൊരമ്മമ്മ.

ധാന്വന്തരംകുഴമ്പുതേച്ചുകൊടുത്ത്
ഇളംചൂടുവെള്ളത്തില്‍ക്കുളിപ്പിച്ച്
വെള്ളവസ്ത്രം ധരിപ്പിച്ച്
‘അനങ്ങിപ്പോകരുത് ’ എന്ന്
ചാരുകസേരയിലിരുത്തും അമ്മ.

ഇക്കൊല്ലം നമ്പ്യാര്‍മാവ് പൂത്തോ,
ആലേലെ ചാണമെല്ലാം വാരിയോ,
അപ്പറത്തെ ബാലന്റെ ഓള് പെറ്റോ,
അമ്പലക്കൊളത്തില്‍ വെള്ളമുണ്ടോ,
എന്നൊക്കെ നോക്കാമെന്നു വിചാരിച്ച്
മുറ്റത്തേക്കിറങ്ങിയാല്‍
ഞാന്‍,അച്ഛന് സിഗ്നല്‍ കൊടുക്കും.
‘വയസ്സാംകാലത്ത് ഏവിടേക്കാ എഴുന്നള്ളത്ത്?’ എന്ന്
കണ്ണുരുട്ടി
ഉന്തിയുന്തിക്കൊണ്ടു വന്ന്
കസേരയില്‍ത്തന്നെ ഇരുത്തും അച്ഛന്‍.

ഉന്തുവണ്ടിയുന്തി വരുന്ന
തൊണ്ണൂറുകഴിഞ്ഞ അമ്മമ്മേ...
--------------------------------------------------------
*കൊറിയയില്‍ പ്രായമായവരാണ് വീടുകളിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നത്. വ്യായാമമോ സേവനമോ ഒക്കെ ആയി പ്രായമായവര്‍ മിക്കവരും പുലര്‍ച്ചെ തന്നെ കൈവണ്ടിയുമായി ഇറങ്ങും.വീടുകള്‍ക്കു മുന്നില്‍ പ്രത്യേകം സഞ്ചികളിലാക്കി വെച്ചിരിക്കുന്ന അവശിഷ്ടങ്ങള്‍ ശേഖരിച്ചു കൊണ്ടുപോകും.