Tuesday, January 29, 2008

ചോദ്യം

അള്‍ജീരിയക്കാരന്‍
ബങ്കര്‍ബാ യാസിന്‍
അഞ്ചുനേരവും നിസ്കരിക്കും.

കക്കൂസില്‍ പോകുന്നെന്ന്
പറയുമ്പോള്‍ പോലും
ഇന്‍ഷാ അള്ളാ എന്ന
ഇനീഷ്യല്‍ ചേര്‍ക്കും.

ഒരുദൈവമെങ്ങനെ
മുപ്പത്തിമുക്കോടിയെണ്ണത്തിനെ
നേരിടുമെന്ന്
എന്നോട്
സംവാദത്തിലേര്‍പ്പെടും.

സ്വര്‍ഗ്ഗത്തില്‍ ലാദനുണ്ടെങ്കില്‍
നരകം മതി തനിക്കെന്ന്
ദൈവത്തോട് പറയും.

എങ്കിലും
നേരില്‍ക്കണ്ടാല്‍
ആദ്യം ചോദിക്കുക
ഇത്രക്കും രുചിയുള്ള
പന്നിയിറച്ചിയും
ഫ്രഞ്ച് വീഞ്ഞും
എന്തിന് ഹറാമാക്കി
എന്നായിരിക്കും.

Monday, January 28, 2008

സ്വപ്നം

കൊറിയയിലെ
‌‌‌‌‌-20°C തണുപ്പുള്ള
ഒരു ദിവസം
ഒരാള്‍
ഷൂസുപോലുമിടാതെ
ജാ‍ക്കറ്റുപോലും ധരിക്കാതെ
തൊപ്പിപോലുമില്ലാതെ
നേര്‍ത്തൊരു
വെള്ളമുണ്ടും പുതച്ച്
വടിയും കുത്തി
മഞ്ഞത്ത്
മഞ്ഞ നദിയിലേക്ക് പോകുമ്പോഴേക്കും
ഉറക്കത്തില്‍ നിന്നും ഞാന്‍
ഞെട്ടിയെണീറ്റു.

അന്നുണ്ടാക്കിയ സാമ്പാറിന്
ഉപ്പ്
കൂടുതലായിരുന്നു.

Sunday, January 27, 2008

കാരണങ്ങള്‍

ഒരു മീശ.
ചീകിവെച്ച മുടി.
ആത്മവിശ്വാസമുള്ള
ഇംഗ്ലീഷും
ഒരു പുഞ്ചിരിയും.
സാമാന്യം വലിപ്പമുള്ള
കണ്ണുകള്‍.
കറുത്ത ചട്ടയുള്ള
ഇന്ത്യന്‍ പാസ്പോര്‍ട്ട്.
അതിനുള്ളില്‍
എന്റെയൊരു
ചൊങ്കന്‍ ഫോട്ടോ പതിച്ച
ഷെങ്കന്‍ വിസ.

ഇതൊക്കെയാണ്
പ്രത്യക്ഷത്തില്‍
എനിക്ക്
സഹചാരിയായ
കൊറിയക്കാരനേക്കാള്‍
കൂടുതലുള്ളത്.
പിന്നെ
ഫ്രാന്‍സിലെ
എയര്‍പോര്‍ട്ടിലും
റെയില്‍വേ സ്റ്റേഷനിലുമൊക്കെ വച്ച്
പോലീസുകാര്‍
എന്നെമാത്രം ചോദ്യം ചെയ്യുന്നതിന്റെ
കാരണങ്ങളും.

Wednesday, January 23, 2008

യാത്രാവിവരണം

പാരീസില്‍ നിവര്‍ന്നു നില്‍ക്കുന്ന
ഈഫല്‍ ഗോപുരത്തിന്റെ
ഏതെങ്കിലുമൊരു കാല്.
പ്രശസ്തമായ
ഏതെങ്കിലുമൊരു മ്യൂസിയത്തിലെ
ആരെങ്കിലും വരച്ച
എന്തെങ്കിലുമൊരു ചിത്രം.
അല്‍സേസിലുണ്ടായേക്കാവുന്ന
ഏതെങ്കിലുമൊരു വേശ്യയുടെ
രൂക്ഷമായി നോക്കുന്ന
ഏതെങ്കിലുമൊരു മുല.
എന്തിന്,
തൊട്ടടുത്തുള്ള
സ്ട്രാസ് ബര്‍ഗ്ഗ് പഞ്ചനക്ഷത്രഹോട്ടലിലെ
മുകളിലത്തെ നിലയിലെ
ഏതെങ്കിലുമൊരു നമ്പര്‍ മുറി.

ദാരിദ്ര്യം കാരണം
ഒന്നും കാണാന്‍ കഴിഞ്ഞില്ല.

പിന്നെ
അറിയപ്പെടാത്ത
ഏതെങ്കിലുമൊരു സ്ഥലത്ത്
ഞാന്‍ കണ്ട
എന്തെങ്കിലുമൊന്നിനെ പറ്റി
എന്തു പറയാനാണ്.

Monday, January 21, 2008

താങ്കള്‍ക്ക് വിരോധമില്ലെങ്കില്‍...

ഗസ്റ്റ് ഹൌസില്‍
ഞങ്ങള്‍ കുറച്ച് ആഗോളജീവികള്‍.

ടി.വി. റൂമിലോ
അടുക്കളയിലോ കണ്ടുമുട്ടുമ്പോള്‍
കൊറിയക്കാരി ജിന്‍സുന്‍ പാര്‍ക്ക്
കുനിഞ്ഞുനില്‍ക്കും.
റഷ്യക്കാരന്‍ വ്ലാദമിര്‍
മൂക്കിന് മൂക്ക് മുട്ടിക്കും.
ഞാന്‍
എണീറ്റ് കൈകൂ‍പ്പും.

ഇന്നലെ
ഫ്രഞ്ചുകാരന്‍ നിക്കോളാസ്
എന്നെ കെട്ടിപ്പിടിച്ച്
ഇരുകവിളത്തും
ഭാരിച്ച
ഉമ്മകള്‍ തന്നു.
ഉമ്മ
വര്‍ഷങ്ങള്‍ക്കു ശേഷം കളഞ്ഞുകിട്ടിയ
വിലപ്പെട്ട
ഒരു സാധനമാകയാല്‍
മതിമറന്നു,ഞാന്‍.
തിരികെ നല്‍കിയ
ഉമ്മകളെ കുറിച്ച്
ഓര്‍ക്കും മുമ്പേ
നിക്കോളാ‍സ്
എന്നെ
മുറിയുടെ
ഇരുണ്ടൊരുമൂലയിലേക്കു കൊണ്ടുപോയി
കാതില്‍ മന്ത്രിച്ചു:
"താങ്കള്‍ക്ക് വിരോധമില്ലെങ്കില്‍
നമുക്ക്................"

Thursday, December 27, 2007

കര്‍ക്കടം

വീട്ടിലേക്ക് ഫോണ്‍ ചെയ്തപ്പോള്‍
ഒച്ചയുണ്ടാക്കുന്നു
മറന്നുപോയ ചിലര്‍

പറമ്പില്‍ അവിടെയും ഇവിടെയുമിരുന്ന്
കുഞ്ഞിത്തവളകള്‍ കരയും
‘കഞ്ഞി താമ്മേ
കഞ്ഞി താമ്മേ..’
അപ്പോള്‍
വീടിന്റെ മൂലകളില്‍ നിന്നും
മണാട്ടിത്തവളകള്‍ ആശ്വസിപ്പിക്കും
‘തെരാം മക്കളേ
തെരാം മക്കളേ..’
ചളിക്കണ്ടത്തില്‍ നിന്നും
പേക്രോം തവളകള്‍ പറയും
‘കൊടുത്തേക്കറോ
കൊടുത്തേക്കറോ’
അന്നേരം
തല കത്തുമ്പോലൊരു
മിന്നലിനു ശേഷം
‘എവിട്ന്നെട്ത്ത് കൊട്ക്കും
എഭിഠ്ന്നെഠ്ത്ത് ഖൊഠ്ക്ക്ഘും’
എന്നു ചോദിക്കും
ആകാശത്തു നിന്നും
ഒരു കാലമാടന്‍
----------------------------------
സമര്‍പ്പണം: തവളകളുടെ വര്‍ത്താനം വിവര്‍ത്തനം ചെയ്തു തന്ന അമ്മമ്മക്ക്.

Monday, December 17, 2007

തടവറയില്‍ നിന്ന്‍

ഇനിയും ചത്തില്ലേ നീ കഴുവേറീയെന്നുള്ള
നിന്നുടെ വിളി കേള്‍ക്കാന്‍

കൂച്ചുചങ്ങലയുടെ പുതപ്പിന്നുള്ളില്‍ക്കാത്തു
ഞാനിന്നും കിടക്കവേ,

‘അല്ലയോ മഹാത്മാവേ ഞാന്‍ തരും സ്വാതന്ത്ര്യത്തിന്‍
വെട്ടമേന്തുവാനങ്ങു സമ്മതിക്കണേ’യെന്ന്
താണുവീണപേക്ഷിച്ചുംകൊണ്ടു നീ വരുന്നല്ലോ!

പണ്ടു നീകുടിക്കുവാന്‍ നല്‍കിയ വിഷം
കട്ട കെട്ടിയ കണ്ഠത്തില്‍നിന്‍ കൊക്കുതാഴ്ത്തുവാന്‍ പേടി

നീ ശ്വസിക്കുവാന്‍ തന്ന വിഷവായുവാല്‍
കറ കെട്ടിയകോശങ്ങളെന്‍ ചോരതുപ്പലില്‍ താഴെ
വീണുപോയെങ്കില്‍ നീറി ദഹിക്കുമെന്നും പേടി.

നിന്റെ കോപത്താല്‍പ്പണ്ടു തിളച്ച രക്തത്തിന്റെ
തുള്ളി നിന്‍ ദേഹത്തായാല്‍ പൊള്ളുമോയെന്നും പേടി..

അതുകൊണ്ടിന്നെന്‍ ചാരത്തണഞ്ഞൂ നീ സ്വാതന്ത്ര്യ
പ്പന്തവുമേന്തിക്കൊണ്ടേയെനിക്കു സമ്മാനിക്കാന്‍

നീയൊരിക്കലും തോല്‍ക്കാതിരിക്കാന്‍ നിന്നെത്തല്ലാന്‍
ഞാനൊരിക്കലും വളര്‍ന്നുയരാതിരിക്കുവാന്‍

ആദ്യമായ് നീയിന്നെന്റെ സമ്മതം ചോദിക്കയാല്‍
നീ വെട്ടിവിഴുങ്ങുവാന്‍ മറന്ന തലച്ചോറാല്‍
ഒട്ടു ചിന്തിച്ചിട്ടേ ഞാ,നുത്തരം നിനക്കേകൂ..
--------------------------------------------
1999 ല്‍ എഴുതിയത്. എഴുതിയ പദ്യ കവിതകളില്‍ അവസാനത്തെത്.അടിമപറഞ്ഞത് എന്ന കവിതയുടെയും അടി എന്ന കവിതയുടെയും ഉറവിടം ഈ കവിതയാണെന്നു പറയാം.